ഡൽഹി: ഗവർണർമാർ ഭരണഘടനയനുസരിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീം കോടതി ജസ്റ്റിസ് ബിവി നാഗരത്‌ന. ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിച്ചില്ലെങ്കിൽ എന്ത് ചെയ്യണമെന്നും എന്ത് ചെയ്യരുതെന്നും പറയേണ്ടിവരുമെന്നും നാഗരത്ന പറഞ്ഞു.
കഴിഞ്ഞ ദിവസം ഹൈദരാബാദിലെ നൽസർ യൂണിവേഴ്‌സിറ്റി ഓഫ് ലോയിൽ സംഘടിപ്പിച്ച 'കോടതിയും ഭരണഘടനാ സമ്മേളനങ്ങളും' എന്ന പരിപാടിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു നാഗരത്‌നയുടെ വിമർശനം.
"അടുത്ത കാലത്തായി ഗവർണർമാർ വിവാദങ്ങളുടെ കേന്ദ്രമായി മാറുന്ന പ്രവണതയാണ് നമുക്ക് കാണാൻ കഴിയുന്നത്. ബില്ലുകൾ പാസാക്കുന്നതിൽ വീഴ്ച വരുത്തിയതിനാലോ അദ്ദേഹം സ്വീകരിക്കുന്ന നടപടികൾ കാരണമോ വിവാദത്തിന്റെ കേന്ദ്രബിന്ദുവായി സമീപകാലത്ത് ഗവര്‍ണര്‍ മാറിയിരിക്കുകയാണ്. ഗവര്‍ണറുടെ നടപടികളോ ബില്ലുകള്‍ ഒഴിവാക്കലോ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വരുന്നത് ഭരണഘടനയ്ക്കു കീഴിലെ നല്ല പ്രവണതയല്ല,'' നാഗരത്‌ന പറയുന്നു.
ഗവര്‍ണര്‍ പദവി ഭരണഘടനാ പദവിയാണെന്നും ഗവര്‍ണര്‍ ഭരണഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. നേരത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി, തെലങ്കാന ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍, പഞ്ചാബ് ഗവര്‍ണര്‍ ബാലിഘ് ഉര്‍ റഹ്‌മാന്‍ എന്നിവര്‍ക്കെതിരെ അതത് സര്‍ക്കാരുകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഗവര്‍ണര്‍മാരുടെ നടപടികള്‍ക്കെതിരെ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ജസ്റ്റിസ് നാഗരത്‌നയുടെ വിമര്‍ശനവും വന്നിരിക്കുന്നത്. ഗവര്‍ണര്‍മാരോട് എന്ത് ചെയ്യണമെന്നും ചെയ്യരുതെന്നും പറയുന്നത് തികച്ചും ലജ്ജാകരമാണ്. ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് അവരോട് പറയേണ്ട സമയം അതിക്രമിച്ചുവെന്നും നഗരത്ന പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്