കാശ്മീർ: തനിക്കെതിരെ നടന്ന വധശ്രമത്തിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള.. ജമ്മുവിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് അദ്ദേഹത്തിന് നേരെ വെടിവയ്പുണ്ടായത്. തോക്കിൽ നിന്നുള്ള ശബ്ദം കേട്ടപ്പോൾ വിവാഹ ആഘോഷത്തിന്റെ ഭാഗമായുള്ള പടക്കം പൊട്ടുന്നതാണെന്നാണ് താൻ കരുതിയതെന്ന് അദ്ദേഹം പറഞ്ഞു. ദൈവാനുഗ്രഹം കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും 88-കാരനായ അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ജമ്മു സ്വദേശിയായ 61-കാരൻ കമൽ സിംഗ് ജംവാൾ എന്നയാളാണ് ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിയുതിർത്തത്. ഇയാളെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി. കഴിഞ്ഞ 20 വർഷമായി താൻ ഇദ്ദേഹത്തെ വധിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രതി പോലീസിനോട് വെളിപ്പെടുത്തിയത്. എന്നാൽ ഇയാളെ തനിക്ക് മുൻപരിചയമില്ലെന്നും എന്തിനാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെന്ന് അറിയില്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
സംഭവത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ദേഹത്തെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. സുരക്ഷാ വീഴ്ചയാണോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ലെന്നും കൃത്യമായ അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് വളർന്നുവരുന്ന വിദ്വേഷ രാഷ്ട്രീയമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും ഒരു മതവും വിദ്വേഷം പഠിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെഡ് പ്ലസ് (Z+) കാറ്റഗറി സുരക്ഷയുള്ള നേതാവിന് നേരെ ഉണ്ടായ ഈ ആക്രമണം വലിയ സുരക്ഷാ ആശങ്കകൾക്ക് വഴിതുറന്നിട്ടുണ്ട്.
സംഭവസമയത്ത് ഫാറൂഖ് അബ്ദുള്ളയ്ക്കൊപ്പം ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും ഉണ്ടായിരുന്നു. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിവാഹ ചടങ്ങിന്റെ സിസിടിവി ദൃശ്യങ്ങളിൽ തോക്കുധാരി പിന്നിലൂടെ അബ്ദുള്ളയെ സമീപിക്കുന്നതും വെടിയുതിർക്കുന്നതും വ്യക്തമാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
