ന്യൂഡെല്‍ഹി: ഡെല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചകളുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). റണ്‍വേയിലെ മധ്യരേഖാ അടയാളപ്പെടുത്തല്‍ മങ്ങിയതായും റാപ്പിഡ് എക്‌സിറ്റ് ടാക്‌സിവേ ഒരു ദിശയിലേക്കല്ലെന്നും ഡിജിസിഎ കണ്ടെത്തി.
തേയ്മാനമുള്ള ടയറുകളുമായി പറക്കാന്‍ തയാറായ ഒരു വിമാനം നിരീക്ഷണത്തിനിടെ തടഞ്ഞെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമാണ് പറക്കാന്‍ അനുവദിച്ചതെന്നും ഡിജിസിഎ പറഞ്ഞു.
ജൂണ്‍ 12 ന് അഹമ്മദാബാദില്‍ ഉണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനത്താവളങ്ങളില്‍ ഡിജിസിഎയുടെ പരിശോധനകള്‍ നടക്കുന്നത്. വിമാന പ്രവര്‍ത്തനങ്ങള്‍, പറക്കാനുള്ള ശേഷി, റാമ്പ് സുരക്ഷ, വ്യോമ ഗതാഗത നിയന്ത്രണം, ആശയവിനിമയം, നാവിഗേഷന്‍ സംവിധാനങ്ങള്‍, പ്രീ-ഫ്‌ളൈറ്റ് മെഡിക്കല്‍ പരിശോധനകള്‍ തുടങ്ങിയ നിര്‍ണായക മേഖലകളിലാണ് പരിശോധന നടക്കുന്നത്.
പല കേസുകളിലും, വിമാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തകരാറുകള്‍ പലതവണ വീണ്ടും പ്രത്യക്ഷപ്പെട്ടതായും, ഇത് പ്രശ്‌ന പരിഹാരത്തിലെ അപര്യാപ്തത സൂചിപ്പിക്കുന്നുവെന്നും ഡിജിസിഎ അറിയിച്ചു.
ഡെല്‍ഹി, മുംബൈ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളില്‍ ഡിജിസിഎ ജോയിന്റ് ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള രണ്ട് ടീമുകള്‍ രാത്രിയിലും പുലര്‍ച്ചെയും സമഗ്രമായ നിരീക്ഷണം നടത്തി. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ) നിശ്ചയിച്ചിട്ടുള്ള സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകളായിരുന്നു ഇവ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്