ചെന്നൈ: തമിഴ്നാട്ടിലെ സെന്‍ട്രല്‍ ജയിലുകളില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട തടവുകാരെക്കൊണ്ട് നിര്‍ബന്ധിച്ച് ശൗചാലയം വൃത്തിയാക്കിക്കുകയും തോട്ടിപ്പണി ചെയ്യിക്കുകയും ചെയ്യുന്നുവെന്ന ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ കര്‍ശന ഇടപെടല്‍. ആരോപണം നേരിടുന്ന ജയിലുകളില്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാരും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിമാരും നേരിട്ടെത്തി അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് സി.വി കാര്‍ത്തികേയന്‍, ജസ്റ്റിസ് ആര്‍. ശക്തിവേല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിര്‍ണായക നിര്‍ദേശം പുറപ്പെടുവിച്ചത്. പാളയംകോട്ട, തിരുച്ചിറപ്പള്ളി, മധുര സെന്‍ട്രല്‍ ജയിലുകളില്‍ ദളിത് തടവുകാര്‍ക്കെതിരെ ജാതി വിവേചനവും അനീതിയും തുടര്‍ച്ചയായി നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മധുരയിലെ അഭിഭാഷകനായ കെ.ആര്‍ രാജ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് നടപടി. ജയിലുകളിലെ ജാതീയമായ ചൂഷണം തെളിയിക്കുന്നതിനായി അതത് കേന്ദ്രങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ സുരക്ഷിതമായി സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കേസ് പരിഗണിച്ച കോടതി, മധുര, തിരുച്ചിറപ്പള്ളി, തിരുനെല്‍വേലി എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാരോട് ജയിലുകള്‍ ഉടനടി സന്ദര്‍ശിച്ച് കൃത്യമായ പരിശോധന നടത്താനും സ്ഥിതിഗതികള്‍ വിലയിരുത്താനും നിര്‍ദേശിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
