ശ്രീനഗർ: ലഡാക്കിന് സംസ്ഥാന പദവി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. ലഡാക്കിലെ സംഘടനകളുമായി നടന്ന ചർച്ചയിലാണ് നിലപാട് അറിയിച്ചത്. ലഡാക്കിന് സംസ്ഥാന പദവിയോ ആറാം ഷെഡ്യൂൾ പദവിയോ നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതായി ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും അറിയിച്ചു.
ടെറിട്ടോറിയൽ കൗൺസിൽ പദവി നൽകാമെന്ന് കേന്ദ്ര നിലപാട്. ലഡാക്ക് ഹിൽ കൗൺസിൽ അധ്യക്ഷന് സി എം എന്ന പദവി. ഉപാധ്യക്ഷന് ഡെപ്യൂട്ടി സി എം പദവി നൽകും. എന്നാൽ അംഗീകരിക്കാനാകില്ലെന്നാണ് ലഡാക്കിലെ സംഘടനകളുടെ നിലപാട്.
ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. ലഡാക്കിന് സംസ്ഥാന പദവി നൽകണം, ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണം, സോനം വാങ്ചുക് ഉൾപ്പെടെയുള്ളവരെ മോചിപ്പിക്കണം, ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം തുടങ്ങിയവാണ് ലഡാക്കിലെ സംഘടനകളുടെ ആവശ്യം. എന്നാൽ ഈ ആവശ്യങ്ങളിൽ കേന്ദ്രസർക്കാർ അനുകൂല തീരുമാനം എടുത്തിട്ടില്ല.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നതാധികാര സമിതിയുമായി ഫെബ്രുവരി 4ന് നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ആദ്യമായി പരസ്യപ്പെടുത്തിയാണ് ലഡാക്ക് നേതാക്കൾ ഇക്കാര്യം പറഞ്ഞത്. കേന്ദ്രം മുന്നോട്ടുവച്ച ടെറിട്ടോറിയൽ കൗൺസിൽ എന്ന പുതിയ നിർദ്ദേശം നേതാക്കൾ തള്ളി.
ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിന്റെ ചീഫ് എക്സിക്യൂട്ടീവ് കൗൺസിലറെ മുഖ്യമന്ത്രിയായും ഡപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് കൗൺസിലറെ ഉപമുഖ്യമന്ത്രിയായും നിശ്ചയിക്കുന്ന ടെറിട്ടോറിയൽ കൗൺസിൽ മാതൃകയാണ് കേന്ദ്രം വാഗ്ദാനം ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
