ചെന്നൈ: തമിഴ്നാട്ടിൽ ഗോവധ നിരോധനം കർശനമായി നടപ്പാക്കാൻ മദ്രാസ് ഹൈക്കോടതി സംസ്ഥാന സർക്കാരിനും പൊലീസിനും നിർദേശം നൽകി. ബക്രീദ് ദിനമോ മറ്റേതെങ്കിലും ദിവസമോ പശുക്കളെയോ കന്നുകുട്ടികളെയോ അനധികൃതമായി കശാപ്പ് ചെയ്യാൻ അനുവദിക്കരുതെന്ന് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷിനാരായണൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഉത്തരവിട്ടു.
സംസ്ഥാന ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ കോടതി നിർദേശം നൽകി. സർക്കാർ സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാനും രജിസ്ട്രിക്ക് കോടതി നിർദേശം നൽകി.
ഹിന്ദു മക്കൾ കക്ഷി യുവജനവിഭാഗം സെക്രട്ടറി കെ. സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ബക്രീദ് ദിനത്തിൽ അധികൃതർ അംഗീകരിച്ച സ്ഥലങ്ങൾക്ക് പുറത്തുള്ള പൊതു ഇടങ്ങളിൽ മൃഗക്കശാപ്പ് അനുവദിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം.
വിധിപ്രസ്താവനയ്ക്കിടെ കോടതി ചരിത്രപരവും മതപരവുമായ പരാമർശങ്ങളും നടത്തി. ശ്രീകൃഷ്ണന്റെ കാലം മുതൽ പശുവിനെ ആരാധിക്കുന്ന പാരമ്പര്യം നിലനിൽക്കുന്നുവെന്നും, നിരവധി മുസ്ലിം ഭരണാധികാരികളും ഗോവധം നിരോധിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മഹാത്മാ ഗാന്ധിയും ഗോസംരക്ഷണത്തെ പ്രാധാന്യത്തോടെ എടുത്തുപറഞ്ഞിരുന്നുവെന്നും ബെഞ്ച് നിരീക്ഷിച്ചു.
ബക്രീദ് ദിനത്തിൽ എല്ലാ മുസ്ലീങ്ങളും പശുവിനെ ബലിയർപ്പിക്കണമെന്ന നിർബന്ധമില്ലെന്ന സുപ്രീം കോടതിയുടെ മുൻപരാമർശവും ഹൈക്കോടതി ഉദ്ധരിച്ചു. ഇസ്ലാം മതവിശ്വാസം പ്രകടിപ്പിക്കാൻ പശുബലി നിർബന്ധമായ മതാചാരമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
