ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ തൊണ്ടിമുതലായി പിടിച്ചെടുത്ത പണം എലി തിന്നുവെന്ന പ്രോസിക്യൂഷന് വാദത്തിന് പിന്നാലെ ഉദ്യോഗസ്ഥയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി.
ബിഹാറിലെ ശിശു വികസന പദ്ധതി വകുപ്പ് ഉദ്യോഗസ്ഥയായ അരുണ കുമാരിക്കാണ് ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, കെ.വി വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം നല്‍കിയത്. 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് അരുണ കുമാരിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തത്. എന്നാല്‍ ഉദ്യോഗസ്ഥയില്‍ നിന്ന് പിടിച്ചെടുത്ത കറന്‍സി നോട്ടുകള്‍ സ്റ്റോറൂമിലിരുന്ന് എലി തിന്നുവെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിക്കുകയായിരുന്നു.
അതേസമയം നോട്ടുകള്‍ എലി തിന്നുവെന്ന വാദം അത്ഭുതപ്പെടുത്തുന്നതാണെന്നും ഇത് വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. കേസിലെ തെളിവുകള്‍ കൈകാര്യം ചെയ്ത രീതിയില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. നേരത്തെ വിചാരണക്കോടതി അരുണയെ കുറ്റവിമുക്തയാക്കിയിരുന്നു. എന്നാല്‍ പട്ന ഹൈക്കോടതി ഈ വിധി റദ്ദാക്കുകയും അവര്‍ക്ക് തടവ് ശിക്ഷ വിധിക്കുകയുമായിരുന്നു.
പിടിച്ചെടുത്ത തൊണ്ടിമുതല്‍ എലികള്‍ നശിപ്പിച്ചതിനാല്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി വിധിയില്‍ പരാമര്‍ശിച്ചിരുന്നു. ഈ വിധിക്കെതിരെ നല്കിയ അപ്പീലിലാണ് ഇപ്പോള്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
