ലക്‌നൗ: പശുവിറച്ചി കടത്തിയെന്നാരോപിച്ച് വാഹനം പിടിച്ചെടുത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിയില്‍ വടിയെടുത്ത് അലഹബാദ് ഹൈക്കോടതി. നിയമവിരുദ്ധമായി വാഹനം പിടിച്ചെടുത്തതിന് പരാതിക്കാരന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഏഴ് ദിവസത്തിനുള്ളില്‍ ഈ തുക കൈമാറണമെന്നാണ് ജസ്റ്റിസ് സന്ദീപ് ജെയിന്‍ ഉത്തരവിട്ടത്.
2024 ഒക്ടോബറില്‍ ബാഗ്പത് പൊലീസാണ് മുഹമ്മദ് ചാന്ദ് എന്ന വ്യക്തിയുടെ വാഹനം പിടിച്ചെടുത്തത്. പശുവിറച്ചി കടത്തിയെന്ന് ആരോപിച്ചായിരുന്നു ഉത്തര്‍പ്രദേശ് ഗോവധ നിരോധന നിയമപ്രകാരം നടപടി എടുത്തത്. തുടര്‍ന്ന് ബാഗ്പത് ജില്ലാ മജിസ്ട്രേറ്റും മീററ്റ് ഡിവിഷണല്‍ കമ്മീഷണറും വാഹനം കണ്ടുകെട്ടാന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവുകളെ ചോദ്യം ചെയ്തുകൊണ്ടാണ് മുഹമ്മദ് ചാന്ദ് ഹൈക്കോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച കോടതി സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും നടപടികളെ രൂക്ഷമായി വിമര്‍ശിച്ചു. പിടിച്ചെടുത്ത ഇറച്ചി പശുവിറച്ചിയാണെന്ന് സ്ഥിരീകരിക്കുന്ന ലാബ് റിപ്പോര്‍ട്ടുകളൊന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.
വാഹനം പിടിച്ചെടുത്തത് വഴി പരാതിക്കാരന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുകയും അദ്ദേഹത്തിന്റെ ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെടുകയും ചെയ്തുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന് നല്‍കേണ്ട രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരത്തുക ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയിട്ടുണ്ട്. മീററ്റ് ഡിവിഷണല്‍ കമ്മീഷണര്‍, ബാഗ്പത് ജില്ലാ മജിസ്ട്രേറ്റ്, ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവരില്‍ നിന്ന് ഈ തുക ഈടാക്കാമെന്ന് കോടതി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
