ന്യൂഡല്‍ഹി: ജര്‍മ്മനി വഴി മറ്റ് വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇനി മുതല്‍ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ ആവശ്യമില്ല. ന്യൂഡല്‍ഹിയിലെ ജര്‍മ്മന്‍ എംബസിയാണ് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഈ ചരിത്രപരമായ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പുതിയ ഇളവ് ജൂണ്‍ 3 മുതല്‍ പ്രാബല്യത്തില്‍ വരും.
ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ജൂണ്‍ രണ്ടിന് ജര്‍മ്മനിയുടെ ഫെഡറല്‍ ലോ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ജര്‍മ്മന്‍ ചാന്‍സിലര്‍ ഫ്രെഡറിക് മെര്‍സ് ഈ വര്‍ഷം ജനുവരിയില്‍ നടത്തിയ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദര്‍ശന വേളയില്‍ ഉണ്ടായ ഉഭയകക്ഷി ധാരണകളുടെ തുടര്‍ച്ചയായാണ് ഈ സുപ്രധാന നടപടി.
യൂറോപ്പിലെ ഏറ്റവും തിരക്കേറിയതും മികച്ച കണക്റ്റിവിറ്റിയുള്ളതുമായ ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക് തുടങ്ങിയ പ്രധാന ജര്‍മ്മന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ തീരുമാനം ഏറെ പ്രയോജനം ചെയ്യും. ജര്‍മ്മനിയിലെ വിമാനത്താവളം വഴി ട്രാന്‍സിറ്റ് ചെയ്ത് ഷെങ്കന്‍ മേഖലയ്ക്ക് പുറത്തുള്ള, ഉദാഹരണത്തിന് യു.എസ്, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇനി പ്രത്യേക ട്രാന്‍സിറ്റ് വിസ ആവശ്യമില്ല.
യാത്രക്കാര്‍ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ട്രാന്‍സിറ്റ് സോണില്‍ തന്നെ തുടരേണ്ടതാണ്. എയര്‍പോര്‍ട്ടിന് പുറത്തേക്ക് കടക്കാനോ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നടത്താനോ ഈ ഇളവ് അനുവദിക്കുന്നതല്ല. യാത്രാ നിയമങ്ങള്‍ ലഘൂകരിക്കുന്നതിനും ഇന്ത്യയുമായുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനുമുള്ള ജര്‍മ്മന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റം. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് എംബസി വ്യക്തമാക്കുന്നു.
പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഈ തീരുമാനം വിസ അപേക്ഷകള്‍ക്കായി വരുന്ന അധിക ചെലവുകളും സമയ നഷ്ടവും പൂര്‍ണമായും ഇല്ലാതാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
