ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ പാകിസ്ഥാന്റെ മധ്യസ്ഥതയെ ചോദ്യം ചെയ്ത് ഇറാന്‍. പാകിസ്ഥാന്‍ നിഷ്പക്ഷത പാലിക്കുന്നില്ലെന്നും അമേരിക്കന്‍ താല്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും വ്യക്തമാക്കി പാര്‍ലമെന്റ് അംഗം ഇബ്രാഹിം റെസായിയാണ് രംഗത്തെത്തിയത്.
പാകിസ്ഥാന്‍ ഇറാന്റെ നല്ലൊരു അയല്‍രാജ്യവും സുഹൃത്തുമാണെങ്കിലും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ ആവശ്യമായ വിശ്വാസ്യത അവര്‍ക്കില്ലെന്ന് ഇറാന്റെ ദേശീയ സുരക്ഷാ-വിദേശനയ കമ്മീഷന്‍ വക്താവായ റെസായി പറഞ്ഞു. പാകിസ്ഥാന്‍ എപ്പോഴും ഡൊണാള്‍ഡ് ട്രംപിന്റെ താല്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരാണെന്നും അമേരിക്കയുടെ ആഗ്രഹങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ അവര്‍ തയ്യാറല്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
കൂടാതെ ലെബനന്‍ വിഷയത്തിലും മരവിപ്പിച്ച ഇറാനിയന്‍ ആസ്തികളുടെ കാര്യത്തിലും അമേരിക്ക നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചപ്പോള്‍ പോലും പാകിസ്ഥാന്‍ പ്രതികരിച്ചില്ലെന്നും റെസായി ചൂണ്ടിക്കാട്ടി. അമേരിക്ക ആദ്യം അംഗീകരിച്ച പല നിര്‍ദ്ദേശങ്ങളില്‍ നിന്നും പിന്നീട് പിന്മാറിയപ്പോള്‍ അത് പറയാന്‍ പാകിസ്ഥാന്‍ തയ്യാറായില്ലെന്നും, ഒരു മധ്യസ്ഥന്‍ എപ്പോഴും നിഷ്പക്ഷനായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ ആഴ്ച പാകിസ്താനിലും ഒമാനിലും ചര്‍ച്ചകള്‍ക്കായി സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താനെതിരെ കടുത്ത വിമര്‍ശനവുമായി റെസായി രംഗത്തെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
