ഇസ്ലാമാബാദ്: ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന ഗുരുതര ആരോപണവുമായി പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് സർദാരി ഇന്ത്യക്കെതിരെ രംഗത്തെത്തിയത്. യുദ്ധം ഉപേക്ഷിച്ച് ചർച്ചയുടെ മേശയിലേക്ക് വരാൻ ഇന്ത്യ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രാദേശിക സമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന വ്യക്തിയാണ് താനെന്ന് അവകാശപ്പെട്ട സർദാരി, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തെ താൻ പ്രോത്സാഹിപ്പിക്കില്ലെന്ന് വ്യക്തമാക്കി. "യുദ്ധക്കളത്തിൽ നിന്ന് അർത്ഥവത്തായ ചർച്ചാ മേശകളിലേക്ക് നീങ്ങുക എന്നതാണ് ഇന്ത്യക്കുള്ള എന്റെ സന്ദേശം. പ്രാദേശിക സുരക്ഷ ഉറപ്പാക്കാൻ ഈയൊരു പാത മാത്രമേ മുന്നിലുള്ളൂ," അദ്ദേഹം പറഞ്ഞു.
കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയെ ഹൈഡ്രോ ടെററിസം (Hydro-terrorism) എന്നാണ് സർദാരി വിശേഷിപ്പിച്ചത്. ജലപ്രവാഹത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്ന ഇന്ത്യയുടെ ഈ നീക്കം നിയമവിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായി പാകിസ്ഥാൻ അതിരൂക്ഷമായ സൈനിക പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് സർദാരിയുടെ ഈ പ്രസ്താവനകൾ എന്നത് ശ്രദ്ധേയമാണ്. കറാച്ചിയിലെ നൂർ ഖാൻ താവളം ഉൾപ്പെടെയുള്ള പാക് സൈനിക കേന്ദ്രങ്ങളിൽ താലിബാൻ ആക്രമണം നടത്തിയപ്പോൾ, കാബൂളിലും കാണ്ഡഹാറിലുമുള്ള ഭീകരതാവളങ്ങളിൽ തിരിച്ചടി നൽകിയതായാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്.
അഫ്ഗാനുമായി അതിർത്തിയിൽ യുദ്ധം തുടരുന്നതിനിടെ ഇന്ത്യയുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ സർദാരി നടത്തുന്ന ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
