സിഡ്‌നി: ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡനും കുടുംബവും ഓസ്‌ട്രേലിയയിലേക്ക് താമസം മാറുന്നു. 2023-ൽ പ്രധാനമന്ത്രി പദം ഒഴിഞ്ഞതിന് ശേഷം ഭൂരിഭാഗം സമയവും വിദേശത്ത് ചിലവഴിച്ചിരുന്ന ജസീന്ത, ഇനി ഓസ്‌ട്രേലിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
45-കാരിയായ ജസീന്തയും ഭർത്താവ് ക്ലാർക്ക് ഗേഫോർഡും മകൾ നീവും സിഡ്‌നിയിലെ നോർത്തേൺ ബീച്ചസ് മേഖലയിൽ വീട് അന്വേഷിക്കുന്നതായി ഓസ്‌ട്രേലിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജോലി സംബന്ധമായ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഈ മാറ്റമെന്ന് ജസീന്തയുടെ വക്താവ് വ്യക്തമാക്കി. ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്നതിലൂടെ ഇടവേളകളിൽ സ്വന്തം രാജ്യമായ ന്യൂസിലൻഡിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുമെന്ന ഗുണവുമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
നിലവിൽ ഹാർവാർഡ് കെന്നഡി സ്‌കൂളിലെ ഫെലോഷിപ്പുകളുമായി ബന്ധപ്പെട്ട് അമേരിക്കയിലായിരുന്നു ജസീന്ത. കൂടാതെ പ്രിൻസ് വില്യമിന്റെ എർത്ത്‌ഷോട്ട് പ്രൈസ് ബോർഡിലും അവർ അംഗമാണ്. കഴിഞ്ഞ വർഷം തന്റെ ഓർമ്മക്കുറിപ്പായ എ ഡിഫറന്റ് കൈൻഡ് ഓഫ് പവർ (A Different Kind of Power) ജസീന്ത പുറത്തിറക്കിയിരുന്നു.
ന്യൂസിലൻഡിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള പൗരന്മാരുടെ കൂട്ടപ്പലായനം നിലവിൽ വലിയ ചർച്ചയാണ്. 2025-ൽ മാത്രം 60,000-ത്തിലധികം ആളുകളാണ് ന്യൂസിലൻഡ് വിട്ടത്. ഇതിൽ 61 ശതമാനം പേരും ഓസ്‌ട്രേലിയയിലേക്കാണ് പോയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
