അബുദാബി: യുഎഇയിലെ അബുദാബിയിലുള്ള ബരാകാ ആണവനിലയത്തിന് നേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തെത്തുടര്‍ന്ന് നിലയത്തിലെ ഒരു ഇലക്ട്രിക്കല്‍ ജനറേറ്ററിന് തീപിടിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ അതിര്‍ത്തി ദിശയില്‍ നിന്നാണ് മൂന്ന് ഡ്രോണുകള്‍ രാജ്യത്തേക്ക് കടന്നതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ രണ്ട് ഡ്രോണുകള്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിജയകരമായി തടഞ്ഞു. എന്നാല്‍ മൂന്നാമത്തെ ഡ്രോണ്‍ ആണവനിലയത്തില്‍ പതിക്കുകയായിരുന്നു.
ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ആണവവികിരണം നടന്നതായി റിപ്പോര്‍ട്ടുകളില്ലെന്നും അന്താരാഷ്ട്ര മാധ്യമമായ പൊളിറ്റിക്കോ അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവില്‍ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഇത് അസ്വീകാര്യമായ ആക്രമണാത്മക പ്രവൃത്തി ആണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ള ആണവോര്‍ജ്ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎന്‍ ചാര്‍ട്ടറിന്റെയും മാനുഷിക നിയമ തത്വങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി ശക്തമായ ആശങ്ക രേഖപ്പെടുത്തി. ആണവ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന ഇത്തരം സൈനിക പ്രവര്‍ത്തനങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് അദ്ദേഹം എക്‌സിലൂടെ പ്രതികരിച്ചു.
മേഖലയില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
