ഒന്റാറിയോ: കാനഡയിലെ വടക്കന്‍ ഒന്റാറിയോ മേഖലയില്‍ കാട്ടുതീ അതിവേഗം പടര്‍ന്നുപിടിക്കുന്നതിനെത്തുടര്‍ന്ന് വ്യാപക നാശനഷ്ടം. ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് തീപിടുത്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചു വരികയാണ്.
വടക്കന്‍ ഒന്റാറിയോയിലെ വിവിധ ഭാഗങ്ങളിലായി 180 ല്‍ അധികം കാട്ടുതീയാണ് ഇപ്പോള്‍ പടരുന്നത്. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത 148 സജീവ കാട്ടുതീകളില്‍ 69 എണ്ണവും നിലവില്‍ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ലെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. തണ്ടര്‍ ബേയ്ക്ക് വടക്കുള്ള നാമയ്ഗൂസിസാഗാഗണ്‍ (കോളിന്‍സ്) ഫസ്റ്റ് നേഷന്‍ മേഖലയില്‍ അതിവേഗം ആളിപ്പടര്‍ന്ന തീ വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ വിതച്ചു. ഇവിടെയുള്ള നിരവധി വീടുകളും കെട്ടിടങ്ങളും പൂര്‍ണ്ണമായും കത്തിയമര്‍ന്നു കഴിഞ്ഞു. ആംസ്‌ട്രോങ്, ലാക് ലാ ക്രോയിക്‌സ്, വൈറ്റ്‌സാന്‍ഡ്, ഗള്‍ ബേ, ലാക് ഡെസ് മില്ലെ ലാക്‌സ് തുടങ്ങിയ ആദിവാസി ഗോത്ര സമൂഹങ്ങള്‍ (ഫസ്റ്റ് നേഷന്‍സ്) താമസിക്കുന്ന നിരവധി പ്രദേശങ്ങളില്‍ ഇതിനകം തന്നെ ഭരണകൂടം കര്‍ശനമായ ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ആംസ്‌ട്രോങ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പുകപടലങ്ങള്‍ കാരണം കാഴ്ചപരിധി കുറയുമെന്നും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ദുരന്തബാധിത മേഖലകളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രവിശ്യാ ഭരണകൂടം എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ടെന്ന് പ്രീമിയര്‍ ഡഗ് ഫോര്‍ഡ് അറിയിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തീ അണയ്ക്കുന്നതിനുമായി ആവശ്യമായ പണം കണ്ടെത്താന്‍ ഒന്റാറിയോ സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ നൂറുകണക്കിന് അഗ്‌നിശമന സേനാംഗങ്ങള്‍ കനത്ത പുകയെയും പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
