ഒട്ടാവ: എല്ലാ വ്യാപാര ചർച്ചകളും താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വിവാദമായ ഡിജിറ്റൽ സേവന നികുതി കാനഡ റദ്ദാക്കി.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ട്രംപുമായുള്ള വ്യാപാര ചർച്ചകൾ പഴയതുപോലെ തുടരുമെന്നും കാർണി വ്യക്തമാക്കി.
ടെക്ക് കമ്പനികൾക്ക് 3% ഡിജിറ്റൽ സർവീസ് ടാക്സ് ഏർപ്പെടുത്തുന്ന കനേഡിയൻ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു വ്യാപാരചർച്ചകൾ നിർത്തുവെക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്.
അമേരിക്കൻ കമ്പനികൾക്ക് ഈ നികുതിയിലൂടെ 3 ബില്യൺ ഡോളറിൻ്റെ അധികചിലവുണ്ടാകും എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്.
ഇതോടെയാണ് കാനഡയുമായി വ്യാപാരം നടത്താൻ ബുദ്ധിമുട്ടാണ് എന്നുപറഞ്ഞ് എല്ലാ ചർച്ചകളും നിർത്തിവെയ്ക്കാൻ ട്രംപ് തീരുമാനിച്ചത്.
ജൂൺ 2024 മുതൽക്കാണ് കാനഡയിൽ ഡിജിറ്റൽ സർവീസസ് ടാക്സ് നിലവിൽ വന്നത്. കാനഡയിലെ ജനങ്ങൾക്ക് ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന കമ്പനികൾ അവരുടെ വരുമാനത്തിന്റെ മൂന്ന് ശതമാനം നികുതി നൽകേണ്ടിവരും.
ഓൺലൈൻ പരസ്യ കമ്പനികളും സോഷ്യൽ മീഡിയ കമ്പനികളും ഉൾപ്പെടെ എല്ലാവരെയും ഈ തീരുമാനം ബാധിക്കുമായിരുന്നു. ആമസോൺ, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ ടെക് ഭീമന്മാരെയും ഈ തീരുമാനം ബാധിക്കും. ജൂൺ 30 മുതൽ കമ്പനികൾ ഈ നികുതി അടയ്ക്കാൻ തുടങ്ങേണ്ടതായിരുന്നു. ഇതാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്