സുതാര്യതയില്ലാത്ത യുദ്ധവും സൈനിക കുടുംബങ്ങളുടെ ആശങ്കയും

JUNE 7, 2026, 10:31 AM

ഇറാനുമേല്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ട് പതിനാല് ആഴ്ചകള്‍ പിന്നിടുമ്പോള്‍, യുഎസ് സൈന്യം സമാനതകളില്ലാത്ത ഒരു അനിശ്ചിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇത് പൂര്‍ണ്ണതോതിലുള്ള ഒരു യുദ്ധമല്ലെങ്കില്‍ കൂടിയും മേഖലയില്‍ സമാധാനം ഒട്ടും തന്നെയില്ല.

മിഡില്‍ ഈസ്റ്റിലെ യുഎസ് കപ്പലുകളിലും സൈനിക താവളങ്ങളിലും ഓരോ രണ്ട് ദിവസം കൂടുമ്പോഴും ഇറാനുമായി കടുത്ത വെടിവെയ്പ്പ് നടക്കുന്നുണ്ട്. ഇതിനിടയില്‍ യുഎസ് നാവികസേന ഇറാന്റെ തുറമുഖങ്ങള്‍ ഉപരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ അമേരിക്കയുടെ സഖ്യകക്ഷികളായ ബഹ്‌റിന്‍, കുവൈറ്റ് എന്നിവയും ലക്ഷ്യമിട്ടിരുന്നു.

വെടിനിര്‍ത്തലിനിടയിലെ പ്രതിസന്ധി

കഴിഞ്ഞ ഏപ്രിലില്‍ ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യങ്ങള്‍ ഇപ്പോഴും നിശ്ചലാവസ്ഥയിലാണ്. തന്ത്ര പ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനുമേല്‍ വീണ്ടും കടുത്ത ബോംബാക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.

ഇതുമൂലം ഏത് നിമിഷവും യുദ്ധത്തിന് സജ്ജരായിരിക്കേണ്ട കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് യുഎസ് സൈനികര്‍. ബേസുകളില്‍ മിസൈലുകള്‍ നിറയ്ക്കുന്നതും ഡ്രോണുകള്‍ വഴിയും സാറ്റലൈറ്റുകള്‍ വഴിയും ഇറാന്റെ ലക്ഷ്യ സ്ഥാനങ്ങള്‍ നിരീക്ഷിക്കുന്നതും ഉള്‍പ്പെടെ കനത്ത ജാഗ്രതയാണ് സൈന്യം. ഈ വെടിനിര്‍ത്തല്‍ കാലയളവിലും സൈനികരെ മുഴുവന്‍ സമയവും കടുത്ത യുദ്ധ സന്നദ്ധതയില്‍ നിലനിര്‍ത്തുക എന്നത് കമാന്‍ഡര്‍മാരെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണെന്ന് മുന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജോസഫ് വോട്ടല്‍ വ്യക്തമാക്കുന്നു.

യുദ്ധത്തിന്റെ തുടക്കത്തില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ റിസര്‍വ് സര്‍ജന്റ് ഫസ്റ്റ് ക്ലാസ് കോറി ഹിക്‌സ് (37) തന്റെ അനുഭവം പങ്കുവെച്ചത് ഇങ്ങനെയാണ്:

ഒരു ചെറിയ വിമാനം വേഗത്തില്‍ പറന്നുവരുന്ന ശബ്ദമാണ് കേട്ടത്. പെട്ടെന്ന് അത് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി പൊട്ടിത്തെറിച്ചു. ഒരു വലിയ തീഗോളവും കടുത്ത ചൂടും മാത്രമാണ് തനിക്ക് ഓര്‍മ്മയുള്ളത്, പിന്നീട് ബോധം നഷ്ടപ്പെട്ടു എന്നായിരുന്നു. ചില്ല് കഷണങ്ങള്‍ തറച്ച് ധമനികള്‍ തകരുകയും താടിയെല്ലിന് ഒടിവ് സംഭവിക്കുകയും ചെയ്ത ഹിക്‌സ്, തലച്ചോറിനേറ്റ ഗുരുതരമായ പരിക്ക് മൂലം ഇപ്പോഴും ചികിത്സയിലാണ്. മേരിലാന്‍ഡിലെ വാള്‍ട്ടര്‍ റീഡ് മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ ഹിക്‌സിനെപ്പോലെ പരിക്കേറ്റ നൂറുകണക്കിന് സൈനികരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. ഇതുവരെ 400 ഓളം യുഎസ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

കുടുംബങ്ങളുടെ ആശങ്കയും ജനരോഷവും

മേഖലയില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ലാത്തത് സൈനികരുടെ കുടുംബങ്ങളെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്. കപ്പലുകള്‍ക്ക് നേരെ ഇറാന്‍ മുന്നറിയിപ്പ് വെടിവെയ്പ്പ് നടത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നത് മാതാപിതാക്കളുടെ ഭീതി വര്‍ദ്ധിപ്പിക്കുന്നു.

ഈ യുദ്ധം ട്രംപ് ഭരണകൂടത്തിന്റെ ജനപ്രീതിയെയും സാരമായി ബാധിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തുവന്ന റോയിട്ടേഴ്‌സ്-ഇപ്‌സോസ് സര്‍വേ പ്രകാരം നാലില്‍ ഒരാള്‍ മാത്രമാണ് ഇറാന് മേലുള്ള സൈനിക നടപടിയെ അനുകൂലിക്കുന്നത്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് വ്യക്തമാക്കുന്നത്, യുദ്ധത്തില്‍ വന്‍തോതില്‍ മിസൈലുകള്‍ ഉപയോഗിച്ചതിനാല്‍ സൈന്യത്തിന്റെ ആയുധ ശേഖരം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുത്തേക്കുമെന്നാണ്.

പെന്റഗണില്‍ ആയുധശേഖരം തീരുന്നു

വര്‍ഷങ്ങളോളം നീണ്ടുനിന്ന അഫ്ഗാനിസ്ഥാന്‍, ഇറാഖ് യുദ്ധങ്ങളേക്കാള്‍ വേഗത്തിലാണ് ഈ മൂന്ന് മാസം കൊണ്ട് അമേരിക്കയുടെ മിസൈലുകളും പ്രതിരോധ സാമഗ്രികളും തീര്‍ന്നുപോകുന്നത്. ഈ യുദ്ധക്കെടുതി സൈന്യത്തിന്റെ ആയുധ ശേഷിയെ ബാധിച്ചതായി പ്രതിരോധ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ നിരന്തരമായ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും സൈനിക ഉപകരണങ്ങളെയും അത് പ്രവര്‍ത്തിപ്പിക്കുന്ന മനുഷ്യരെയും ഒരുപോലെ തളര്‍ത്തുകയാണെന്ന് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ഡയറക്ടര്‍ ടോം കരാക്കോ ഓര്‍മ്മിപ്പിച്ചു.

അണിയറയില്‍ സമാധാന ചര്‍ച്ചകള്‍

ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മില്‍ നിലവില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഒരു കരാറിലെത്തിയാല്‍ പോലും അത് വെടിനിര്‍ത്തലിന്റെ കാലാവധി നീട്ടാന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇറാന്റെ ആണവപദ്ധതി പോലെയുള്ള കടുത്ത തര്‍ക്കവിഷയങ്ങളില്‍ ഇപ്പോഴും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിട്ടില്ല.

അതുകൊണ്ടുതന്നെ 'ലെവല്‍ 10' (ഏറ്റവും ഉയര്‍ന്ന ജാഗ്രത) അവസ്ഥയില്‍ തുടരാന്‍ നിര്‍ബന്ധിതരാകുന്ന യുഎസ് സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ 'പുതിയ സാധാരണ ജീവിതം' കടുത്ത മാനസികാഘാതമാണ് സമ്മാനിക്കുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam