ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ലോക രാജ്യങ്ങളെ മുഴുവന്‍ ആശ്ങ്കയില്‍ ആഴ്ത്തിയിരുന്നു. യുദ്ധം തുടര്‍ന്നു കഴിഞ്ഞാല്‍ മാരകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അമേരിക്കയും ഇസ്രായേലും മനസിലാക്കിയിരുന്നു. ഈ വെടിനിര്‍ത്തല്‍ കരാറിലൂടെ ആഗ്രഹിച്ച ലക്ഷ്യങ്ങള്‍ നേടിയെടുത്തോ?
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷവും അതിന്റെ പ്രത്യാഘാതങ്ങളും വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവിയും എന്തായിരിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം പശ്ചിമേഷ്യ മുഴുവന്‍ വിഴുങ്ങുത്തക്ക രീതിയില്‍ വളരുകയായിരുന്നു. പെട്ടെന്ന് ഇറാന്റെ മൂന്ന് സുപ്രധാന ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിലൂടെ അമേരിക്കയും ഈ യുദ്ധമുഖത്തേക്ക് കടന്നുവരികയായിരുന്നു. ഇത് പശ്ചിമേഷ്യ മുഴുവന്‍ വ്യാപിക്കുന്ന ഒരു സംഘര്‍ഷ സാധ്യതയാണ് മുന്നോട്ടുവച്ചത്.
ലോക വ്യാപാര മേഖലയുടെ സുഗമമായ നടത്തിപ്പിന് ഗള്‍ഫ് മേഖലയും തന്ത്രപ്രധാന വ്യാപാര പാതയായ ഹോര്‍മൂസ് കടലിടുക്കും വളരെ പ്രധാനപ്പെട്ടതാണ്. ഈ മേഖലയില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ എണ്ണ ഉല്‍പാദനത്തെയും വിതരണത്തെയും പ്രതികൂലമായി ബാധിക്കും. ഇത് ഗള്‍ഫിലെ എണ്ണ സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥയെയും സുരക്ഷയെയും വളരെ കാര്യമായി ബാധിക്കും എന്നതില്‍ ഒരു സംശയവും ഇല്ലാത്ത കാര്യമാണ്. അതില്‍ ഏറ്റവും സംഘര്‍ഷ സാധ്യത ഉണ്ടായിരുന്നത് യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടപ്പോഴാണ്.
ഖത്തര്‍, യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ്, ജോര്‍ദാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ അമേരിക്കയയ്ക്ക് വ്യോമതാവളങ്ങളുണ്ട്. അതില്‍ ഖത്തറിലാണ് ഏറ്റവും വലിയ വ്യോമ താവളം ഉള്ളത്. ദോഹയ്ക്ക് പുറത്തുള്ള മരുഭൂമിയില്‍ 24 ഹെക്ടര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്നതാണ് ഈ വ്യോമ താവളം. പതിനായിരത്തോളം അമേരിക്കന്‍ സൈനികരാണ് ഇവിടെയുള്ളത്. അമേരിക്ക കൂടി യുദ്ധമുഖത്തേക്ക് വന്നതോടെ അവരുടെ സൈനിക താവളങ്ങളും ആക്രമിക്കുന്ന സ്ഥിതി ഉണ്ടാവുകയായിരുന്നു.
തല്‍സ്ഥിതി തുടര്‍ന്നാല്‍ മാരകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന തിരിച്ചറിവാണ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നിട്ടിറങ്ങിയത്. ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളും ആണവ റിയാക്ടറുകളും ഗവേഷണ കേന്ദ്രങ്ങളും തകര്‍ക്കുക എന്ന ലക്ഷ്യം ഒരു പരിധി വരെ നേടാന്‍ ഇസ്രായേലിനും അമേരിക്കയ്ക്കും കഴിഞ്ഞു. പക്ഷെ അത് പൂര്‍ണമായും ലക്ഷ്യം കണ്ടെത്തിയിട്ടില്ല. ഇനിയുള്ള ലക്ഷ്യം ഇറാന്റെ ഭരണമാറ്റമാണ്. അത് അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല. വളരെ സങ്കീര്‍ണമായ പ്രക്രിയയാണ്.
ഇറാനിലെ ഭരണമാറ്റം സാധ്യമോ ?
ഏതാണ്ട് ഒന്‍പത് ലക്ഷത്തോളം സൈനികരുള്ള വലിയൊരു സൈനിക ശക്തിയാണ് ഇറാന്‍. ആ ശക്തിയെ കീഴ്പ്പെടുത്തി ഭരണമാറ്റം കൊണ്ടുവരിക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല ചൈനയും റഷ്യയും ഇറാനിലെ ഭരണമാറ്റത്തെ അംഗീകരിക്കുന്നില്ല. ഇറാനെ അസ്ഥിരതയിലാക്കരുത് എന്ന് റഷ്യയും ചൈനയും കൃത്യമായ മുന്നറിയിപ്പ് യുഎസിന് നല്‍കിയിട്ടും ഉണ്ട്. ഇറാന്റെ ആണവ പദ്ധതികളുടെ നാശം അമേരിക്കയ്ക്കും ഇസ്രായേലിനും സാധിച്ചാലും ഒരിക്കലും ഇറാനെ ശിഥിലീകരിക്കാന്‍ സാധിക്കില്ല.
പശ്ചിമേഷ്യയില്‍ വലിയ ആയുധ ശേഖരമുള്ള രാജ്യം കൂടിയാണ് ഇറാന്‍. അതിനാല്‍ തന്നെ അവരെ കീഴടക്കുന്നത് എളുപ്പത്തില്‍ സാധ്യമല്ല. അതിനാല്‍ തന്നെ ഈ യുദ്ധം മുന്നോട്ടുകൊണ്ടു പോകുന്നതിലും അര്‍ത്ഥമില്ല. സംഘര്‍ഷം മുന്നോട്ട് പോയാല്‍ പ്രതിസന്ധിയിലാകുന്നത് അമേരിക്കയും ഇസ്രായേലും ആയിരിക്കും. വെടിനിര്‍ത്തല്‍ ധാരണ സ്വിച്ചിട്ട പോലെ ഒറ്റയടിക്ക് നടന്നില്ലെങ്കിലും അത് ഘട്ടം ഘട്ടമായി നടക്കുമെന്ന് തന്നെയാണ് കരുതുന്നത്.
ട്രംപ് രണ്ടാം വട്ടം പ്രസിഡന്റായി ചുമതലയേറ്റപ്പോഴാണ് ഇറാന്‍ ആണവായുധം നിര്‍മിക്കരുതെന്ന കടുത്ത നിലപാട് സ്വീകരിച്ച് അമേരിക്ക രംഗത്തെത്തിയത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്താണ് ഇറാന്‍ ആണവ സമ്പുഷ്ടീകരണത്തില്‍ വലിയ പുരോഗതി നേടിയത്. ബൈഡന്‍ നയതന്ത്ര തലത്തില്‍ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചപ്പോള്‍ ട്രംപ് സായുധ മാര്‍ഗത്തിലൂടെ ലക്ഷ്യം നേടിയെടുക്കാന്‍ ശ്രമിച്ചു. സംഘര്‍ഷം ഇനിയും മുന്നോട്ടു കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ല. കാരണം ലോകത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ അതു ബാധിക്കും. വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നാലും അത് പൂര്‍ണമായി നടപ്പാകാന്‍ സമയം എടുക്കും. എങ്കിലും സമാധാനത്തിലേക്കു കാര്യങ്ങള്‍ പോകുന്നു എന്നതാണ് ഇപ്പോഴുള്ള സൂചനകള്‍.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1