ലോകത്ത് സ്ത്രീകള്‍ക്ക് മാത്രമായൊരു ഭാഷ !

APRIL 30, 2024, 10:55 PM

സ്ത്രീകള്‍ മാത്രം എഴുതുകയും വായിക്കുകയും ചെയ്യുന്ന ഒരു ഭാഷ ഉണ്ട്. ചൈനയുടെ തെക്കു കിഴക്കന്‍ പ്രദേശത്തുള്ള ഹുനാന്‍ പ്രവിശ്യയില്‍ ജിയാങ് യോങ് ഗ്രാമത്തില്‍ ഉപയോഗിക്കുന്ന ഭാഷയാണിത്, പേര് നുഷു. മൂവായിരം വര്‍ഷം മുന്‍പു ഷാങ് രാജവംശത്തിന്റെ കാലത്താണ് നുഷു ഭാഷ രൂപംകൊണ്ടത്. അന്നും ഇന്നും ലോകത്ത് സ്ത്രീകള്‍ക്ക് മാത്രമായി ഒരു ഭാഷയുണ്ടെങ്കില്‍ അതു നുഷു മാത്രമാണ്.

മലയോര പ്രദേശത്ത് താമസിക്കുന്നവരും ഗോത്രവാസികളായ  സ്ത്രീകളാണ് നുഷു ഭാഷ ഉപയോഗിച്ചിരുന്നത്. മുളങ്കമ്പു ചതച്ചു മഷിയില്‍ മുക്കിയാണ് എഴുത്ത്. തൂവാല, വിശറി, തുണിക്കഷണം എന്നിവയിലാണ് എഴുതിയിരുന്നത്. നുഷുവില്‍ അക്ഷരങ്ങള്‍ക്ക് പകരം ചിഹ്നങ്ങളാണ്. മുകളില്‍ നിന്നു താഴേയ്ക്കു വരയ്ക്കുന്ന ചിത്രങ്ങള്‍ പോലെയുള്ള അടയാളങ്ങള്‍. പെണ്‍കുട്ടികള്‍ മറ്റാരോടും പറയാനാവാത്ത സങ്കടങ്ങള്‍ ഈ അക്ഷരങ്ങളിലൂടെയാണ് അമ്മമാരെ അറിയിച്ചിരുന്നത്. പണ്ടു ചൈനീസ് ഭാഷ പഠിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം ഉണ്ടായിരുന്നില്ല.

അതിന് പ്രതിവിധിയായി ആ നാട്ടിലെ 'അക്ഷര ദാഹികളായ' പെണ്‍കുട്ടികളില്‍ ഒരാള്‍ രഹസ്യമായി ചിട്ടപ്പെടുത്തിയതാണ് നുഷു ഭാഷ. ആരാണ് നുഷു ചിട്ടപ്പെടുത്തിയതെന്ന് ആര്‍ക്കും അറിയില്ല. 'പൂര്‍വികരായ സഹോദരിമാര്‍' എന്നാണ് ഇതിനെക്കുറിച്ച് ഗവേഷണം നടത്തുന്നവരുടെ മറുപടി. പുരാതന കാലത്ത് സ്ത്രീകള്‍ ഒത്തു ചേര്‍ന്ന സദസുകളില്‍ ഗോത്രത്തിലെ ഗായികമാര്‍ നുഷു ഭാഷയില്‍ പാട്ടു പാടിയിരുന്നു. പുരുഷ കേസരികളില്‍ പലരും ചെവിയോര്‍ത്തെങ്കിലും എന്താണ് പെണ്ണുങ്ങള്‍ പറയുന്നതെന്ന് അവര്‍ക്ക് മനസിലായില്ല.

സ്ത്രീകളുടെ ശിഷ്യരായി നുഷു ഭാഷ പഠിക്കുന്നത് അവര്‍ അഭിമാനത്തിനു കുറച്ചിലായി കരുതി. അതിനാല്‍ ഗോത്രത്തിലെ ആണുങ്ങള്‍ക്ക് നുഷു ഭാഷ 'തീണ്ടാപ്പാട്' അകലെയായിരുന്നു. കൊതുകു ഭാഷ എന്നു പരിഹസിച്ചാണ് അവര്‍ ചൊരുക്കു തീര്‍ത്തിരുന്നത്. എന്നാല്‍ ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കിയ സ്ത്രീകള്‍ നുഷു പാട്ടിലൂടെ പരിഹാസത്തിന് മറുപടി നല്‍കി. ഏതോ ഈണം എന്നതിനപ്പുറം എന്താണ് പെണ്ണുങ്ങള്‍ പറയുന്നതെന്ന് മനസിലാക്കാന്‍ പുരുഷന്മാര്‍ക്ക് സാധിച്ചതുമില്ല. ഈ പ്രദേശത്ത് പതിനെട്ടു ഗ്രാമങ്ങളാണുള്ളത്. ഒരു ഗ്രാമത്തില്‍ താമസക്കാര്‍ ഇരുനൂറു പേര്‍. അവിടെയാണ് നുഷു ഭാഷാ മ്യൂസിയവും പഠനകേന്ദ്രവും പ്രവര്‍ത്തിക്കുന്നത്.

ഗോത്ര ഭരണകാലത്ത് സ്ത്രീകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനും അവസരം ഉണ്ടായിരുന്നില്ല. അക്കാലത്ത് സ്ത്രീകളെ പരസ്പരം ബന്ധിപ്പിച്ചിരുന്ന കണ്ണിയാണ് നുഷു. സങ്കടങ്ങളും സന്തോഷവും പങ്കുവയ്ക്കാന്‍ നുഷു മാത്രമായിരുന്നു ആശ്രയം. തുണിക്കഷണങ്ങളില്‍ അക്ഷരങ്ങള്‍ വരച്ച് അവര്‍ ആശയവിനിമയം നടത്തി. വിവാഹം കഴിഞ്ഞതിന് ശേഷം ഭര്‍തൃവീടുകളില്‍ ഒറ്റപ്പെട്ടു പോയ സ്ത്രീകള്‍ അമ്മയെ വിവരങ്ങള്‍ അറിയിച്ചിരുന്നത് ഈ ഭാഷയിലൂടെയാണ്.

പൂര്‍വകാലത്തെ സ്ത്രീകളുടെ ദുരിതം യുവ തലമുറയെ പറഞ്ഞു മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. ഗോത്ര ഭരണത്തിന്റെ കാലത്ത് സ്ത്രീകള്‍ ഒത്തുകൂടുന്നത് വീടുകളിലെ വിശേഷ ദിവസങ്ങളില്‍ മാത്രമാണ്. പിറന്നാള്‍, ആണ്ടറുതി, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് പെണ്ണുങ്ങള്‍ക്കു പരസ്പരം കാണാം. വിവാഹ സമ്മാനമായും പിറന്നാള്‍ ആശംസകളായും സ്ത്രീകള്‍ നല്‍കിയിരുന്നത് കൈത്തറിയില്‍ നെയ്ത തൂവാലകളായിരുന്നു. നുഷു ഭാഷയില്‍ അക്ഷരങ്ങള്‍ രേഖപ്പെടുത്തിയ തൂവാലകള്‍ ആധുനിക എംബ്രോയ്ഡറിയെക്കാള്‍ മനോഹരമായിരുന്നു. ഈ ഗ്രാമത്തിലെ പഴയ തറവാടുകളില്‍ പാരമ്പര്യത്തിന്റെ അടയാളമായി ഇത്തരം തൂവാലകള്‍ കാത്തു സൂക്ഷിച്ചിരുന്നു.

സോവു ഷോയ് എന്ന ഗവേഷകനാണ് നുഷു ഭാഷ സംരക്ഷിച്ചത്. സോവുവിന്റെ അമ്മായിയെ ഈ ഗ്രാമത്തിലേക്കാണ് വിവാഹം കഴിച്ചയച്ചത്. 1950 ല്‍ ബന്ധുവീട്ടിലെത്തിയ സോവു ആദ്യമായി നുഷു ഭാഷയെ കുറിച്ച് അറിഞ്ഞു. ചരിത്ര ഗവേഷണത്തില്‍ തല്‍പരനായ സോവു നാട്ടുഭാഷയെ കുറിച്ച് പഠനം തുടങ്ങി. അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി അക്ഷരമാല ചിട്ടപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷേ മാവോ സെ തൂങ്ങിന്റെ നേതൃത്വത്തില്‍ ഗ്രാമങ്ങളിലേക്ക് ഇരച്ചെത്തിയ വിപ്ലവകാരികള്‍ സോവുവിന്റെ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു.

ഭൂപ്രഭുക്കന്മാരുടെ അന്തപ്പുരങ്ങളിലെ ഈണമാണ് നുഷു ഭാഷയെന്ന് മാവോ അനുയായികള്‍ കുറ്റപ്പെടുത്തി. നുഷു ഭാഷ സംരക്ഷിക്കാനിറ ങ്ങിയ സോവു 'വലതുപക്ഷക്കാരന്‍' ആണെന്ന് മുദ്രകുത്തി. പലയിടങ്ങളില്‍ നിന്നായി സോവു ശേഖരിച്ച ഭാഷാ ശേഷിപ്പുകള്‍ക്ക് തീയിട്ടു. 1979 ല്‍ സോവുവിനെ അറസ്റ്റു ചെയ്തു. ശത്രുക്കളെന്ന് മാവോ അനുയായികള്‍ കരുതിയിരുന്ന ആളുകളെ പൂട്ടിയിട്ടിരുന്ന ലേബര്‍ ക്യാംപില്‍ സോവുവിനെ തടവിലാക്കി. നാട്ടുഭാഷ സംരക്ഷിച്ച കുറ്റത്തിന് 21 വര്‍ഷം അദ്ദേഹത്തിന് തടങ്കലില്‍ കഴിയേണ്ടി വന്നു.

2000 ല്‍ ജയില്‍ മോചിതനായ സാവോ തന്റെ അക്ഷരങ്ങള്‍ പൊടി തട്ടിയെടുത്തു. നുഷു വാക്കുകള്‍ ചൈനീസ് ഭാഷയിലേക്ക് മൊഴി മാറ്റം ചെയ്ത് നിഖണ്ടു തയാറാക്കി. നുഷു ഭാഷ എഴുതാനും സംസാരിക്കാനും അറിയുന്ന ഒരാള്‍ ഡിക്ഷനറി പ്രകാശനം ചെയ്യണമെന്ന് സോവുവിന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയൊരാളെ തിരഞ്ഞ് അദ്ദേഹം ജിയോങ് യോങ് ഗ്രാമം മുഴുവനും അലഞ്ഞു. പുരാതന ഭാഷയുടെ അനന്തരാവകാശിയായി ഒരേയൊരു സ്ത്രീ മാത്രമേ അവശേഷിച്ചിരു ന്നുള്ളൂ. പേര് യാങ് ഹുവാന്‍യി.

സോവു മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് 2003 ല്‍ നുഷു ഡിക്ഷനറി പ്രകാശനം ചെയ്തു. അന്ന് ചൈനീസ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഹൈലൈറ്റ് യാങ് ഹുവാന്‍യി എന്ന വനിത ആയിരുന്നില്ല. നുഷു ഭാഷ എഴുതാനും വായിക്കാനും പഠിച്ച ഒരേയൊരു പുരുഷന്‍  സോവുവാണ്. ചൈനക്കാര്‍ ആ ഭാഷാപണ്ഡിതനെ അദ്ഭുതത്തോടെ വായിച്ചറിഞ്ഞു.

നുഷു ഭാഷ എഴുതാനും വായിക്കാനും അറിയുന്ന അവസാനത്തെ ഗോത്ര വനിത പതിനാറു വര്‍ഷം മുന്‍പ് അന്തരിച്ചു. അതിനുശേഷം ഭാഷ ഗവേഷകര്‍ ചൈനയുടെ പൈതൃക ഭാഷ സംരക്ഷിക്കണമെന്ന് ആവശ്യവുമായി രംഗത്ത് എത്തി. പിന്നീട് ചൈനീസ് സ്റ്റേറ്റ് കൗണ്‍സില്‍ 'ഇന്‍ടാന്‍ജിബിള്‍ കള്‍ചറല്‍ ഹെറിറ്റേജ്' വിഭാഗത്തില്‍ നുഷു ഭാഷയെ ഉള്‍പ്പെടുത്തി.

2006 ല്‍ സംരക്ഷിത ഭാഷയായി പ്രഖ്യാപിച്ചെങ്കിലും ഇന്നും നുഷു എഴുതാനും പഠിക്കാനും എത്തുന്നത് വളരെ കുറച്ചു പേര്‍ മാത്രമാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam