വിദേശ രാജ്യങ്ങള്‍ക്ക് നികുതി ചുമത്തുന്നതില്‍ നിര്‍ണായക പ്രഖ്യാപനവുമായി യുഎസില്‍ സ്ഥാനമേറ്റെടുത്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന പ്രഖ്യാപനമാണ് ട്രംപില്‍ നിന്ന് ആദ്യം ദിനം തന്നെ ഉണ്ടായിരിക്കുന്നത്. അമേരിക്കക്കാരെ സമ്പന്നരാക്കുന്നതിന് വേണ്ടി വിദേശ രാജ്യങ്ങളുടെ മേല്‍ താരിഫുകളും നികുതികളും ചുമത്തുമെന്നാണ് ട്രംപ് ആദ്യദിനം തന്നെ പ്രഖ്യാപിച്ചത്.
വിദേശ സ്രോതസുകളില്‍ നിന്ന് വന്‍തോതില്‍ തീരുവകളും മറ്റ് വരുമാനങ്ങളും ശേഖരിക്കുന്നതിനായി ഒരു ബാഹ്യ റവന്യൂ സേവനം തന്നെ ഇതിനായി സൃഷ്ടിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അമേരിക്കക്കാരെ സംരക്ഷിക്കുന്നതിനായി യുഎസിന്റെ വ്യാപാര സമ്പ്രദായം ഉടന്‍ പുനപരിശോധിക്കുമെന്നാണ് ട്രംപ് തന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം അറിയിച്ചത്.
തിങ്കളാഴ്ച അധികാരമേറ്റ ട്രംപ്, ആഗോള ഇറക്കുമതിക്ക് 10 ശതമാനവും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനവും കനേഡിയന്‍, മെക്സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി സര്‍ചാര്‍ജുംഏര്‍പ്പെടുത്തുമെന്ന നയമാണ് മുന്നോട്ട് വച്ചത്. ഇതില്‍ ചിലത് നിബന്ധകള്‍ക്ക് വിധേയമാകും. കാനഡയുടെയും മെക്സിക്കോയുടെയും കാര്യത്തില്‍, യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിലും മയക്കുമരുന്ന് കാര്‍ട്ടലുകളെ തടയുന്നതിലും പരാജയപ്പെട്ടാല്‍ ഈ രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുമെന്ന മുന്നറിയിപ്പാണ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്. നിലവില്‍ ചില യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് കാര്യമായ താരിഫ് ചുമത്തുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ട്രംപിന്റെ തീരുമാനം ചെറിയ തലവേദനയാവില്ല ഉണ്ടാക്കുന്നത്. നേരത്തെ ഇന്ത്യയുടെ 'താരിഫുകളുടെ രാജാവ്' എന്ന് അദ്ദേഹം വിളിച്ചിട്ടുമുണ്ട്.
ഇന്ത്യയ്ക്ക് ഭീഷണിയാകുമോ പുതിയ നീക്കം?
യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തിയതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ആവര്‍ത്തിച്ച് വിമര്‍ശിച്ച വ്യക്തി കൂടിയാണ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുകയാണെങ്കില്‍, വാഷിംഗ്ടണും ഇന്ത്യന്‍ ഇറക്കുമതിക്ക് സമാനമായ താരിഫ് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ല. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പിന്നാലെ കഴിഞ്ഞ ഡിസംബറില്‍ ട്രംപ് തന്റെ നയം വ്യക്തമാക്കിയതാണ്. ഇങ്ങോട്ട് ചുമത്തുന്ന നികുതിക്ക് അനുസൃതമായി അങ്ങോട്ടും കിട്ടുമെന്ന നിലപാടാണ് ട്രംപിന്റേത്. കൂടാതെ ബ്രിക്സ് കൂട്ടായ്മയ്ക്കും ട്രംപ് തീരുവ കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതും ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന കാര്യമാണ്.
ഇന്ത്യ മുന്‍നിരയില്‍ നേതൃത്വം നല്‍കുന്ന കൂട്ടായ്മയാണ് ബ്രിക്സ്. ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ കൂട്ടായ്മയിലെ അംഗങ്ങള്‍ ഡോളര്‍ ഇതര ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതിന് ശേഷമാണ് ബ്രിക്സ് രാജ്യങ്ങള്‍ക്ക് ട്രംപ് 100 ശതമാനം താരിഫ് എന്ന മുന്നറിയിപ്പ് നല്‍കിയത്. പ്രധാനമായും ചൈന, റഷ്യ രാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1