ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ തകര്‍ത്തെന്ന പാക് വാദം വ്യാജം; നിലവിലില്ലാത്ത താവളങ്ങളുടെ പേര് പറഞ്ഞ് വീമ്പടിച്ച് പാകിസ്ഥാന്‍

MAY 19, 2026, 5:41 AM

ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ തകര്‍ത്തെന്ന പാകിസ്ഥാന്‍ സൈന്യത്തിന്റെ അവകാശവാദം വ്യാജം. തങ്ങള്‍ തകര്‍ത്തതായി പാക് സൈനിക ഉദ്യോഗസ്ഥന്‍ അവകാശപ്പെടുന്ന രണ്ട് വ്യോമതാവളങ്ങള്‍ ഇന്ത്യയില്‍ നിലവിലില്ലാത്തവയാണെന്ന് വ്യക്തമായതോടെ പാക് സൈന്യത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പരിഹാസവും വിമര്‍ശനവും ശക്തമാവുകയാണ്.

കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 നിരപരാധികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ (ഓപ്പറേഷന്‍ സിന്ദൂര്‍) പാക് സൈനിക താവളങ്ങള്‍ക്കും ഭീകരകേന്ദ്രങ്ങള്‍ക്കും കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ രണ്ട് സൈനികതാവളങ്ങള്‍ തകര്‍ത്തു എന്ന അവകാശവാദവുമായി പാകിസ്ഥാന്‍ രംഗത്തെത്തിയത്.

ഇന്ത്യയുടെ ആക്രമണത്തിന് മറുപടിയായി പാകിസ്ഥാന്‍ നടത്തിയ 'ഓപ്പറേഷന്‍ ബുന്യാനുല്‍ മര്‍സൂസ്' എന്ന സൈനിക നീക്കത്തില്‍ പാക് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യന്‍ നഗരങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടിരുന്നു. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലായി കുറഞ്ഞത് 26 ലക്ഷ്യങ്ങളെയാണ് അവര്‍ ലക്ഷ്യം വെച്ചത്.

2025 മെയ് 10-ന് പാകിസ്ഥാന്‍ സൈന്യം തൊടുത്തുവിട്ട 'ഫത്താ-1' ഗൈഡഡ് ആര്‍ട്ടിലറി റോക്കറ്റ് ഉപയോഗിച്ച് ഇന്ത്യയിലെ രണ്ട് വ്യോമതാവളങ്ങള്‍ തകര്‍ത്തുവെന്നാണ് പാക് സൈനിക ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ മുനീബ് സമാല്‍ അവകാശപ്പെട്ടത്. ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വാദങ്ങള്‍ ഉന്നയിച്ചത്. ഈ അഭിമുഖം എന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ലെങ്കിലും ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഫത്താ-1 ഓപ്പറേഷനുമായി ബന്ധപ്പെട്ട ഓഫീസറായി സ്വയം പരിചയപ്പെടുത്തുന്ന ക്യാപ്റ്റന്‍ മുനീബ് സമാലിനോട്, മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍, രണ്ട് ദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി എന്നായിരുന്നു മറുപടി.

'ഞങ്ങള്‍ക്ക് രജൗരി എയര്‍ബേസ്, മാമൂണ്‍ എയര്‍ബേസ് എന്നീ രണ്ട് ലക്ഷ്യങ്ങളാണ് നല്‍കിയിരുന്നത്. ഞങ്ങള്‍ അവ വിജയകരമായി തകര്‍ത്തു.'- എന്നായിരുന്നു ക്യാപ്റ്റന്‍ മുനീബ് സമാല്‍ വെളിപ്പെടുത്തിയത്. മിസൈല്‍ വിക്ഷേപണ സമയത്ത് പ്രദേശവാസികളുടെ സാന്നിധ്യം വീഡിയോകളില്‍ കണ്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, നാട്ടുകാരുടെ സാന്നിധ്യം ഓപ്പറേഷനില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമായിരുന്നു എന്ന വിചിത്രമായ വാദവും അദ്ദേഹം ഉയര്‍ത്തി.

പാക് സൈനിക ഉദ്യോഗസ്ഥന്‍ അവകാശപ്പെടുന്നതുപോലെ രണ്ട് വ്യോമതാവളങ്ങള്‍ ഇന്ത്യയില്‍ ഇല്ല എന്നതാണ് വസ്തുത. ജമ്മു കശ്മീരിലെ ഒരു ജില്ലയായ രജൗരിയില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് പ്രവര്‍ത്തനക്ഷമമായ വ്യോമതാവളങ്ങളൊന്നുമില്ല. പഞ്ചാബിലെ പത്താന്‍കോട്ടിനടുത്തുള്ള ഒരു സൈനിക കന്റോണ്‍മെന്റ് ഏരിയയാണ് മാമൂണ്‍. ഇവിടെയും വ്യോമതാവളമില്ല. നിലവിലില്ലാത്ത താവളങ്ങള്‍ തകര്‍ത്തുവെന്ന് വീമ്പുപറഞ്ഞ പാക് സൈന്യത്തെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

'പുരാവസ്തു ഗവേഷകര്‍, ഭൂപട നിര്‍മ്മാതാക്കള്‍, ഗൂഗിള്‍ മാപ്സ്, ഇന്ത്യന്‍ വ്യോമസേന എന്നിവര്‍ ചേര്‍ന്ന് ഇതിഹാസതുല്യമായ 'രജൗരി, മാമൂണ്‍ വ്യോമതാവളങ്ങള്‍' കണ്ടെത്താന്‍ സംയുക്ത ദൗത്യം ആരംഭിച്ചിട്ടുണ്ട്. ആര്‍ക്കെങ്കിലും ലൊക്കേഷന്‍ അറിയാമെങ്കില്‍ ദയവായി അധികൃതരെ അറിയിക്കുക.' - എക്‌സിലെ പോസ്റ്റില്‍ ഒരാള്‍ കുറിച്ചത് ഇങ്ങനെയാണ്.

'ഫത്താ-1 രജൗരി, മാമൂണ്‍ വ്യോമതാവളങ്ങളെ പാകിസ്താന്‍ തകര്‍ത്തത് എത്ര മാരകമായാണെന്നറിയാമോ, അവ ഉണ്ടായിരുന്നു എന്നുപോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായി! അടുത്ത ലക്ഷ്യം അറ്റ്‌ലാന്റിസ് ആണോ?' - മറ്റൊരാള്‍ പരിഹസിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam