സിംഗപ്പൂര്‍: ജപ്പാന്‍ പുതിയ സൈനികവാദത്തിലേക്ക് നീങ്ങുകയാണെന്ന ബീജിംഗിന്റെ ആരോപണങ്ങള്‍ തള്ളി ജപ്പാന്‍ പ്രതിരോധ മന്ത്രി ഷിന്‍ജിറോ കൊയ്സുമി. ചൈനയുടെ സുതാര്യതയില്ലാത്ത സൈനിക വിപുലീകരണവും ഭീമമായ ആയുധശേഖരവുമാണ് അന്താരാഷ്ട്ര സമൂഹത്തിന് യഥാര്‍ത്ഥ ആശങ്കയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഏഷ്യയിലെ പ്രമുഖ പ്രതിരോധ ഉച്ചകോടിയായ 'ഷാങ്രി-ലാ ഡയലോഗിന്റെ' സമാപന ദിവസമായ ഞായറാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി സനേ തകായിച്ചിയുടെ പുതിയ ഭരണകൂടത്തിന് കീഴില്‍ ജപ്പാന്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനെ ചൈന നിരന്തരം വിമര്‍ശിക്കുന്ന പശ്ചാത്തലത്തിലാണ് ടോക്കിയോയുടെ ഭാഗത്തുനിന്നുള്ള ഈ ശക്തമായ പ്രതികരണം. കഴിഞ്ഞ വര്‍ഷം തകായിച്ചി തായ്വാന്‍ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഏറെ വഷളായിരുന്നു. ഉച്ചകോടിക്ക് തൊട്ടുമുമ്പ്, ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് ജിയാങ് ബിന്‍ ജപ്പാന്റെ നീക്കങ്ങളെ വിമര്‍ശിച്ചിരുന്നു. 'പുനര്‍-സൈനികവല്‍ക്കരിക്കപ്പെട്ട ജപ്പാന്റെ ചാര കാണ്ടാമൃഗം വേഗത കൈവരിക്കുകയാണെന്നും' ജപ്പാന്റെ നവ-സൈനികവാദത്തെ ചെറുക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും ചൈന ആഹ്വാനം ചെയ്തിരുന്നു.
ഇതിന് മറുപടിയായി ചൈനയുടെ പേരെടുത്ത് പറയാതെ കൊയ്സുമി തിരിച്ചടിച്ചു. ആണവായുധങ്ങളുടെയും തന്ത്രപരമായ ബോംബറുകളുടെയും വന്‍ ശേഖരമുള്ള ഒരു രാജ്യം ഇവിടെയുണ്ട്. ജപ്പാന്റെ പക്കല്‍ ഇതില്‍ ഒന്നുപോലുമില്ല. എന്നിട്ടും ജപ്പാനെ 'പുതിയ സൈനികത' എന്ന് മുദ്രകുത്തുന്നത് വിചിത്രമല്ലേ? ഈ ആരോപണം യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണ് എന്നതായിരുന്നു മറുപടി.
മേഖലയിലെ പുതിയ സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ എല്ലാ രാജ്യങ്ങളും പ്രതിരോധ സംവിധാനങ്ങള്‍ പരിഷ്‌കരിക്കുന്നത് സ്വാഭാവികം മാത്രമാണെന്ന് കൊയ്സുമി വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്റെ അധിനിവേശത്തിന് ഇരയായ ഏഷ്യന്‍ രാജ്യങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനും അദ്ദേഹം ശ്രമിച്ചു. ഉയര്‍ന്ന തലത്തിലുള്ള സുതാര്യതയോടെ മാത്രമേ ജപ്പാന്‍ മുന്നോട്ട് പോകൂ എന്നും, അയല്‍ രാജ്യങ്ങളുമായി നിരന്തര സംവാദത്തില്‍ ഏര്‍പ്പെടുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. 'എന്തിനാണ് നമ്മള്‍ ഈ കഴിവുകള്‍ വികസിപ്പിക്കുന്നത് എന്ന് അന്താരാഷ്ട്ര സമൂഹത്തിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ ജപ്പാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
