ഹേഗ്: ഹാന്റവൈറസ് ബാധയെത്തുടര്‍ന്നുള്ള ആദ്യ മരണം ഉണ്ടായതിന് ശേഷം 29 യാത്രക്കാര്‍ കപ്പല്‍യാത്ര അവസാനിപ്പിച്ച് മടങ്ങി. കപ്പല്‍ ഉടമസ്ഥരായ ഓഷന്‍ എക്‌സ്പെഡിഷന്‍സും ഡച്ച് സര്‍ക്കാരും ഇക്കാര്യം സ്ഥിരീകരിച്ചു. ഏപ്രില്‍ 24 നാണ് ഇവര്‍ കപ്പല്‍വിട്ടത്. 12 രാജ്യത്തുനിന്നുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടെന്നും ഇവരില്‍ രണ്ട് പേര്‍ ഏതു രാജ്യക്കാരാണെന്ന് അറിയില്ലെന്നും കമ്പനി വ്യക്തമാക്കി.
ബ്രിട്ടന്‍, കാനഡ, ഡെന്മാര്‍ക്ക്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലന്‍ഡ്, സെയ്ന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സിങ്കപ്പൂര്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ടര്‍ക്കി, യു.എസ് എന്നി 12 രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. രോഗബാധയെത്തുടര്‍ന്ന് മരിച്ച ഡച്ച് പൗരനും അദ്ദേഹത്തിന്റെ ഭാര്യയുമല്ലാതെ മറ്റാരും പുറത്തുപോയിട്ടില്ലെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. കപ്പല്‍വിട്ടവരെയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ദക്ഷിണാഫ്രിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും അധികൃതര്‍ അറിയിച്ചു.
കപ്പലിലുണ്ടായിരുന്ന ഒരു ഡച്ച് പൗരനും രണ്ട് സിങ്കപ്പൂര്‍ പൗരന്മാരും നിലവില്‍ ക്വാറന്റീനിലാണ്. കപ്പലിലെ യാത്രികരിലൊരാള്‍ സഞ്ചരിച്ച കെ.എല്‍.എം. എയര്‍ലൈന്‍സിലെ ഒരു ജീവനക്കാരന് വൈറസ് ബാധയുണ്ടായതായി സംശയിക്കുന്നതായും ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയെന്നും എയര്‍ലൈന്‍സ് അറിയിച്ചു. ഈ വിമാനത്തിലുണ്ടായിരുന്ന 82 യാത്രക്കാരെയും ആറ് ജീവനക്കാരെയും കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
വൈറസ് ബാധയെത്തുടര്‍ന്ന് മൂന്നുപേരാണ് ഇതുവരെ മരിച്ചത്. എട്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവര്‍ ബ്രിട്ടന്‍, ജര്‍മനി, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
