അമേരിക്കന്‍ ഐക്യനാടുകള്‍ ചരിത്രപരമായ ഒരു ജനസംഖ്യാ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യം പ്രായമേറിയവരുടെ ഒരു യുഗത്തിലേക്ക് നീങ്ങുമ്പോള്‍, ജനനനിരക്ക് റെക്കോര്‍ഡ് താഴ്ന്ന നിലയിലാണ്. ജനസംഖ്യ സ്വയം നിലനിര്‍ത്താന്‍ ആവശ്യമായ കുട്ടികള്‍ പോലും ഇവിടെ ജനിക്കുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളാലും കുടിയേറ്റക്കാരാലും കെട്ടിപ്പടുക്കപ്പെട്ട ഒരു രാജ്യത്തിന് ഇത് ആദ്യത്തെ അനുഭവമാണ്.എന്തുകൊണ്ടാണ് യുഎസില്‍ ജനസംഖ്യാ വളര്‍ച്ച ഇത്രയധികം മന്ദഗതിയിലായത്?
കുടിയേറ്റ നിയന്ത്രണങ്ങള്‍
മുന്‍ കാലങ്ങളില്‍ യുഎസിന്റെ ജനസംഖ്യാ വളര്‍ച്ച നിലനിര്‍ത്തിയിരുന്നത് കുടിയേറ്റക്കാരായിരുന്നു. 2020 മുതല്‍ രാജ്യത്തെ വാര്‍ഷിക ജനസംഖ്യാ വളര്‍ച്ച വെറും 0.6% മാത്രമാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണങ്ങളും നിലവിലുള്ളവരെ നാടുകടത്താനുള്ള ശ്രമങ്ങളും ജനസംഖ്യാ വളര്‍ച്ചയെ വിപരീത ദിശയിലേക്ക് നയിച്ചു. ഈ പ്രവണത തുടര്‍ന്നാല്‍ 2050 ഓടെ യുഎസ് ജനസംഖ്യ പൂര്‍ണ്ണമായും നിശ്ചലമാകാന്‍ സാധ്യതയുണ്ട്.
വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ്
കുട്ടികളെ വളര്‍ത്തുക എന്നത് ഇന്നത്തെ കാലത്ത് കടുത്ത സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുന്നു. ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 1985 ന് ശേഷം മൊത്തത്തിലുള്ള പണപ്പെരുപ്പത്തേക്കാള്‍ വേഗത്തിലാണ് ഭവന ചെലവുകള്‍, ആരോഗ്യ സംരക്ഷണം, ഉന്നത വിദ്യാഭ്യാസം, ശിശുസംരക്ഷണം എന്നി ചെലവുകള്‍ ഉയര്‍ന്നത്. 2007-2009 കാലഘട്ടത്തിലെ സാമ്പത്തിക മാന്ദ്യവും പുരുഷന്മാരുടെ തൊഴില്‍ പങ്കാളിത്തത്തില്‍ ഉണ്ടായ കുറവും കുടുംബം എന്ന ആശയത്തില്‍ നിന്ന് യുവാക്കളെ പിന്നോട്ട് വലിക്കാന്‍ കാരണമായി.
ആധുനിക ജീവിത ശൈലിയും മാറുന്ന തൊഴില്‍ മേഖലയും
രാജ്യം വികസിക്കുന്നതിനനുസരിച്ച് കാര്‍ഷിക മേഖലയില്‍ നിന്ന് ആളുകള്‍ നഗരങ്ങളിലേക്കും സേവന മേഖലകളിലേക്കും മാറി. വൈറ്റ് കോളര്‍ ജോലികളും നോളജ് അധിഷ്ഠിത തൊഴിലുകളും വര്‍ദ്ധിച്ചതോടെ സ്ത്രീകള്‍ വന്‍തോതില്‍ തൊഴില്‍ രംഗത്തേക്ക് വന്നു. സാമ്പത്തിക പങ്കാളിത്തം ഉയര്‍ന്നപ്പോള്‍ സ്വാഭാവികമായും കുടുംബത്തിന്റെ വലുപ്പം കുറഞ്ഞു. പരമ്പരാഗതമായി പുരുഷന്മാര്‍ മേധാവിത്വം പുലര്‍ത്തിയിരുന്ന നിര്‍മ്മാണ മേഖലയിലെ ഇടിവ് അവരുടെ തൊഴില്‍ പങ്കാളിത്തം കുറച്ചു. ഇത് കുട്ടികളെ വളര്‍ത്താനുള്ള അവരുടെ സാമ്പത്തിക ശേഷിയെയും പ്രതിജ്ഞാബദ്ധതയെയും ബാധിച്ചു.
ബേബി ബൂം കാലവും ഇന്നത്തെ അവസ്ഥയും: ഒരു താരതമ്യം
1968-ല്‍ പുറത്തിറങ്ങിയ 'ദി പോപ്പുലേഷന്‍ ബോംബ്' എന്ന പുസ്തകം പ്രവചിച്ചതുപോലെ ലോകത്ത് ജനസംഖ്യ പെരുകി ദാരിദ്ര്യം കൊണ്ട് നശിക്കുമെന്ന ഭീതി ഇല്ലാതായിക്കഴിഞ്ഞു. 2080 കളോടെ ലോക ജനസംഖ്യ 10.3 ബില്യണ്‍ മുതല്‍ 10.4 ബില്യണ്‍ വരെ എത്തി അവിടെ വെച്ച് സ്ഥിരമാകുകയും പിന്നീട് താഴേക്ക് വരാന്‍ തുടങ്ങുകയും ചെയ്യും. നിലവില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ (പ്രത്യേകിച്ച് നൈജീരിയ) മാത്രമാണ് സ്വാഭാവിക ജനസംഖ്യാ വളര്‍ച്ച കാര്യമായി നടക്കുന്നത്.
വിരമിച്ച പ്രായമായവരുടെ എണ്ണം കൂടുകയും നികുതി അടയ്ക്കാന്‍ യുവതലമുറ ഇല്ലാതാകുകയും ചെയ്യുന്നത് സോഷ്യല്‍ സെക്യൂരിറ്റി ഫണ്ടുകളെ ബാധിക്കും. ശിശുസംരക്ഷണം, പ്രായമായവരെ പരിചരിക്കല്‍ തുടങ്ങിയ മേഖലകളില്‍ ഇതിനകം തന്നെ കടുത്ത തൊഴിലാളി ക്ഷാമമുണ്ട്. എഐ ഡാറ്റാ സെന്ററുകളുടെ നിര്‍മ്മാണം വഴി നിര്‍മ്മാണ മേഖലയില്‍ ചില താല്‍ക്കാലിക മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും, അത് എത്രകാലം നീണ്ടുനില്‍ക്കുമെന്ന് പ്രവചിക്കാനാവില്ല.
ചുരുക്കം പറഞ്ഞാല്‍, കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയോ, അല്ലെങ്കില്‍ കുട്ടികളെ വളര്‍ത്താനുള്ള ചെലവുകള്‍ സര്‍ക്കാര്‍ സബ്സിഡികളിലൂടെ കുറയ്ക്കുകയോ ചെയ്യാതെ യുഎസിന് ഈ ജനസംഖ്യാ തകര്‍ച്ചയില്‍ നിന്നും സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടുക എളുപ്പല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
