വാഷിംഗ്ടണ്‍: ഇറാനിലെ ആക്രമണത്തിന്റെ പേരടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പെന്റഗണ്‍. 'ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍' എന്ന പേരില്‍ അതീവ രഹസ്യമായാണ് ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം നടപ്പാക്കിയത്. യു.എസിലെ ചുരുക്കം ചിലര്‍ക്ക് മാത്രം അറിയാവുന്ന ഓപ്പറേഷനായിരുന്നു മിഡ്‌നൈറ്റ് ഹാമര്‍. വാര്‍ത്താ സമ്മേളനത്തില്‍ സംയുക്ത സൈനിക ജനറല്‍ ഡാന്‍ കെയ്ന്‍ വ്യക്തമാക്കി.
തന്ത്രപരവും അപ്രതീക്ഷിതവുമായ നീക്കമായിരുന്നു തങ്ങളുടേത്. രണ്ടുപേരടങ്ങുന്ന ഏഴ് ബി 2 സ്പിരിറ്റ് ബോംബര്‍ വിമാനങ്ങളായിരുന്നു ആക്രമണത്തിനായി തിരഞ്ഞെടുത്തത്. ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് ആദ്യം ഒരു സംഘം പടിഞ്ഞാറ് പസഫിക് സമുദ്രത്തിലേക്ക് നീങ്ങിയത്. സംഘത്തോടൊപ്പം 125 യുദ്ധവിമാനങ്ങളും ഉണ്ടായിരുന്നു. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ബി 2 ആക്രമണവും ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ദൗത്യവുമായിരുന്നു ഇതെന്നും ഡാന്‍ കെയ്ന്‍ പറഞ്ഞു.
ഏറ്റവും സങ്കീര്‍ണ്ണവും അപകടസാധ്യതയുള്ളതുമായ ദൗത്യമായിരുന്നു ഇത്. ഫൊര്‍ദോ അടക്കം ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്നും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും ഡാന്‍ പറഞ്ഞു. എന്നാല്‍ അവ പൂര്‍ണമായും തകര്‍ത്തോ എന്ന കാര്യത്തില്‍ വ്യക്തതവരുത്തിയില്ല. ഇറാന്റെ ആണവശേഷി പൂര്‍ണമായും നിര്‍വീര്യമായോ എന്ന് പറയാനായിട്ടില്ലെന്നും അത് പഠിക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികം ആശയവിനിമയങ്ങളൊന്നും ഇല്ലാതെ നിശ്ശബ്ദമായായിരുന്നു ബി 2 വിമാനസംഘം നീങ്ങിയത്. 18 മണിക്കൂറിനൊടുവിലാണ് സംഘം ലക്ഷ്യസ്ഥാനത്തെത്തിയത്. ഇതിനിടെ ഒന്നിലധികംതവണ ഇന്ധനം നിറച്ചു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ലോകത്തെ മറ്റാരേക്കാളും മികച്ച രീതിയില്‍ അമേരിക്കന്‍ സംയുക്തസേന പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുവ്യക്തമാക്കി.
ഇറാനില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പായി യുഎസ് അന്തര്‍വാഹിനിയില്‍ നിന്ന് രണ്ട് ഡസനോളം മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തിന് നേരെ വിക്ഷേപിച്ചു. തുടര്‍ന്ന് ഓപ്പറേഷന്‍ ഹാമ്മര്‍ ഇറാന്‍ വ്യോമാതിര്‍ത്തി കടന്ന് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയായിരുന്നു. അതിവേഗത്തില്‍, ശത്രുക്കളുടെ മിസൈലുകളെ വെട്ടിച്ചു നീങ്ങാന്‍ പാകത്തിലുള്ള അത്യാധുനിക എയര്‍ക്രാഫ്റ്റുകളായിരുന്നു ഉപയോഗിച്ചതെന്നും അമേരിക്ക വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്