പലിശനിരക്ക് വര്‍ദ്ധനവല്ല, വരാനിരിക്കുന്നത് കുറയ്ക്കല്‍; വാള്‍സ്ട്രീറ്റ് പ്രവചനങ്ങളെ തിരുത്തി സാമ്പത്തിക വിദഗ്ദ്ധര്‍

JUNE 28, 2026, 8:33 AM

വാഷിംഗ്ടണ്‍: യുഎസ് ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം പലിശനിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കുമെന്ന വാള്‍സ്ട്രീറ്റിന്റെ പൊതുവിലയിരുത്തലുകള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ സാമ്പത്തിക വിദഗ്ദ്ധര്‍ രംഗത്ത്. നിലവിലെ സാമ്പത്തിക സൂചകങ്ങള്‍ നിരക്ക് വര്‍ദ്ധനവിനെയല്ല, മറിച്ച് പലിശനിരക്ക് കുറയ്‌ക്കേണ്ട സാഹചര്യത്തിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

നിലവില്‍ സിഎംഇ ഫെഡ്വാച്ച് സൂചിക പ്രകാരം, ഈ വര്‍ഷാവസാനത്തോടെ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കാല്‍ ശതമാനമെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ 77% സാധ്യതയുണ്ടെന്നാണ് നിക്ഷേപകര്‍ വിലയിരുത്തുന്നത്. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ദ്ധനവും, എഐ മേഖലയിലെ കുതിച്ചുചാട്ടം മൂലം ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങളുടെ വിലയേറിയതുമാണ് പലിശ കൂട്ടുമെന്ന പ്രവചനങ്ങള്‍ക്ക് ആധാരം. ബാങ്ക് ഓഫ് അമേരിക്കയിലെ അനലിസ്റ്റുകളും മൂന്ന് തവണ വരെ നിരക്ക് വര്‍ദ്ധനവ് ഉണ്ടായേക്കാമെന്ന് പ്രവചിച്ചിരുന്നു.

എന്നാല്‍ ഈ വാദങ്ങളെയെല്ലാം തള്ളിക്കളയുന്ന ശക്തമായ മറുവാദങ്ങളാണ് ഒരു വിഭാഗം വിദഗ്ദ്ധര്‍ മുന്നോട്ട് വെക്കുന്നത്.

നിരക്ക് കുറയ്ക്കാനുള്ള പ്രധാന കാരണങ്ങള്‍:

പണപ്പെരുപ്പം കുറയുന്നു: മെയ് മാസത്തില്‍ 2.9% ആയിരുന്ന കോര്‍ ഉപഭോക്തൃ വിലസൂചിക ഓഗസ്റ്റോടെ 2.5 ശതമാനത്തിന് താഴേക്ക് വരുമെന്നാണ് സിറ്റി റിസര്‍ച്ചിന്റെ വിലയിരുത്തല്‍.

തകര്‍ച്ച നേരിടുന്ന ഭവന നിര്‍മ്മാണ മേഖല: യുഎസിലെ മന്ദഗതിയിലായ ഹൗസിങ് മാര്‍ക്കറ്റ് പണപ്പെരുപ്പത്തിന്റെ നിരക്ക് അതിവേഗം കുറയ്ക്കാന്‍ കാരണമാകും.

തൊഴില്‍ വിപണിയിലെ മന്ദത: വരാനിരിക്കുന്ന ജൂണ്‍ മാസത്തെ തൊഴില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതോടെ തൊഴിലവസരങ്ങള്‍ കുറയുന്നതായും തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നതായും വ്യക്തമാകും. ഇത് വിപണിയെ നിരക്ക് കുറയ്ക്കലിലേക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കും.

ജിഡിപി വളര്‍ച്ചയിലെ കബളിപ്പിക്കല്‍: ഒന്നാം പാദത്തിലെ ജിഡിപി നിരക്കുകള്‍ ഉയര്‍ന്നതായി കാണിക്കുന്നുണ്ടെങ്കിലും, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ് നിക്ഷേപങ്ങള്‍ ഒഴിവാക്കിയാല്‍ യഥാര്‍ത്ഥ ഉപഭോക്തൃ ചെലവുകള്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 0.5 ശതമാനത്തില്‍ മാത്രമാണ്.

പുതിയ ഫെഡ് ചെയര്‍മാനായി ചുമതലയേറ്റ കെവിന്‍ വാര്‍ഷ് കഴിഞ്ഞ വാരം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ പണപ്പെരുപ്പത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചത് വാള്‍സ്ട്രീറ്റിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇത് വൈറ്റ് ഹൗസുമായുള്ള തന്റെ നയപരമായ അകലം വ്യക്തമാക്കാന്‍ വേണ്ടി നടത്തിയ ഒരു അഭിനയം മാത്രമാണെന്ന് ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെലോ റോബിന്‍ ബ്രൂക്‌സ് നിരീക്ഷിക്കുന്നു.

യുദ്ധത്തിന് മുന്‍പുള്ള സാധാരണ നിലയിലേക്ക് എണ്ണവില ഇതിനകം തന്നെ താഴ്ന്നിട്ടുണ്ടെന്നും, ജൂലൈ 14 ന് പുറത്തുവരാനിരിക്കുന്ന ജൂണ്‍ മാസത്തെ പണപ്പെരുപ്പ റിപ്പോര്‍ട്ട് വിപണിയുടെ ചിന്താഗതി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുരുക്കത്തില്‍ വരും മാസങ്ങളില്‍ യുഎസ് കേന്ദ്ര ബാങ്ക് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് മാത്രമല്ല, അടുത്ത നീക്കം പലിശനിരക്ക് കുറയ്ക്കലിലേക്ക് ആയിരിക്കുമെന്നുമാണ് ഈ വിപണി നിരീക്ഷകര്‍ ഉറപ്പിച്ച് പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam