വാഷിങ്ടൺ: അമേരിക്കൻ സൈന്യം മയക്കുമരുന്ന് കള്ളക്കടത്തിൽ ഏർപ്പെട്ടതെന്നാരോപിച്ച ബോട്ടുകൾക്ക് നേരെ നടത്തിയ 13 ആക്രമണങ്ങളുടെ നിയമസാധുതയെക്കുറിച്ചുള്ള വിശദീകരണം നീതി വകുപ്പിൽ നിന്ന് ആവശ്യപ്പെട്ട് കത്തയച്ചു സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയിലെ ഡെമോക്രാറ്റുകൾ. ബുധനാഴ്ച ആണ് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചത്.
അതേസമയം ഈ ആക്രമണങ്ങളിൽ ഏകദേശം 57 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. “കുറ്റവാളികളെന്ന് സംശയിക്കുന്നവരെ നേരിട്ട് കൊലപ്പെടുത്തുന്നത് സമാധാനകാലത്തും യുദ്ധകാലത്തും ആഭ്യന്തരമോ അന്താരാഷ്ട്രമോ ആയ നിയമങ്ങൾക്കു വിരുദ്ധമാണ്,” എന്ന് അവർ അറ്റോർണി ജനറൽ പാം ബോണ്ടിയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കി. കത്തിന് മുൻകൈ എടുത്തത് വെർമോണ്ടിലെ സെനറ്റർ പീറ്റർ വെൽച്ച് ആണെന്നും, റാങ്കിംഗ് മെമ്പർ ഡിക് ഡർബിൻ ഉൾപ്പെടെ എല്ലാ ഡെമോക്രാറ്റ് അംഗങ്ങളും ഒപ്പുവെച്ചതുമാണ് എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ നീതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ കത്ത് ലഭിച്ചതായി സ്ഥിരീകരിക്കുകയും, സൈനിക നടപടികൾ “യുദ്ധനിയമങ്ങളുടെ പരിധിക്കുള്ളിൽ” തന്നെയാണെന്ന് പ്രതികരിക്കുകയും ചെയ്തു. സെപ്റ്റംബർ മുതൽ, അമേരിക്കൻ സൈന്യം പ്രധാനമായും കരീബിയൻ കടലിൽ, സംശയാസ്പദമായ മയക്കുമരുന്ന് കപ്പലുകൾക്കെതിരെ കുറഞ്ഞത് 13 ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ആക്രമണം ലക്ഷ്യമാക്കിയവരിൽ വെനസ്വേല, കൊളംബിയ, ഇക്വഡോർ പൗരന്മാരും ഉൾപ്പെട്ടതായി പെന്റഗൺ അറിയിച്ചു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലം മുതൽ, അമേരിക്ക വെനസ്വേലയെയും കൊളംബിയയെയും മയക്കുമരുന്ന് വ്യാപാരവുമായി നേരിട്ട് ബന്ധിപ്പിച്ചുവെങ്കിലും, ഇരുരാജ്യങ്ങളും അത് നിഷേധിച്ചിട്ടുണ്ട്. എന്നാൽ, ഈ കപ്പലുകളിൽ നിന്ന് അമേരിക്കയ്ക്ക് നേരിട്ട് ഭീഷണി ഉണ്ടെന്ന തെളിവ് ഭരണകൂടം ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ചില നിയമ വിദഗ്ധർ ഈ ആക്രമണങ്ങളെ നിയമവിരുദ്ധമായ ‘അദാലതേതര കൊലപാതകങ്ങൾ’ (extrajudicial killings) എന്നു വിളിച്ചിട്ടുണ്ട്.
അതേസമയം മയക്കുമരുന്ന് ബോട്ടുകൾക്കെതിരെ സൈന്യത്തെ ഉപയോഗിക്കുന്നത് അമേരിക്കയുടെ പതിവ് രീതിയിൽ നിന്നുള്ള വലിയ മാറ്റമാണ്. മുമ്പ് ഇത്തരം കേസുകൾ കൈകാര്യം ചെയ്തിരുന്നത് യു.എസ്. കോസ്റ്റ് ഗാർഡ് ആയിരുന്നു. അത് കൂടാതെ, നീതി ന്യായ വകുപ്പിന് കീഴിൽ പ്രവർത്തിച്ചിരുന്ന “പനാമ എക്സ്പ്രസ്” എന്ന ബഹുമേഖലാ സംഘം ഈ കേസുകൾ അന്വേഷിച്ച് സംഘടിത കുറ്റകൃത്യങ്ങൾക്കും മയക്കുമരുന്ന് വ്യാപാരത്തിനുമെതിരെ നിയമനടപടികൾ സ്വീകരിച്ചിരുന്നതാണ്. എന്നാൽ പിന്നീട് ആ സംഘത്തെ നീതി ന്യായ വകുപ്പ് പിരിച്ചുവിട്ടു, ശേഷിച്ച കേസുകൾ ഹോംലാൻഡ് സെക്യൂരിറ്റി ടാസ്‌ക് ഫോഴ്‌സിലേക്കാണ് മാറ്റിയത്.
എന്നാൽ നിയമനിർമ്മാതാക്കൾ ഈ തീരുമാനത്തെ വിമർശിക്കുകയും, മയക്കുമരുന്ന് കേസുകളിൽ പ്രവർത്തിച്ച ഫെഡറൽ ഏജന്റുമാരെ കുടിയേറ്റ നിയമനടപടികളിലേക്ക് മാറ്റിയത് എന്തിനെന്ന് ചോദിക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
