വാഷിംഗ്ടണ്‍: വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോയ്ക്കു കിട്ടിയ സമാധാന നൊബേല്‍ പുരസ്‌കാരം അവര്‍ തനിക്ക് നല്‍കിയ സന്തോഷത്തിലാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'പരസ്പര ബഹുമാനത്തിന്റെ മനോഹരമായ പ്രകടനം' പുരസ്‌കാരം തനിക്ക് കൈമാറിയതിനെപ്പറ്റി ട്രംപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. മച്ചാഡോ മാന്യയായ, മികച്ച വനിതയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
അതേസമയം നൊബേല്‍ പുരസ്‌കാരം ഇത്തരത്തില്‍ കൈമാറാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പുരസ്‌കാര സമിതി. പുരസ്‌കാരം കിട്ടിയെന്ന ട്രംപിന്റെ അവകാശ വാദത്തിലും ആഹ്ലാദത്തിലും കാര്യമില്ലെന്നും നൊബേല്‍ പുരസ്‌കാരം അങ്ങനെ കൈമാറാനാവില്ലെന്നും സമാധാന പുരസ്‌കാരം നല്‍കുന്ന നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയും ഓസ്ലോയിലെ നൊബേല്‍ പീസ് സെന്ററും വ്യക്തമാക്കി.
ഒരു നൊബേല്‍ പുരസ്‌കാര ജേതാവിന് തനിക്ക് ലഭിച്ച മെഡല്‍ മറ്റൊരാള്‍ക്ക് നല്‍കാം. പല ജേതാക്കളും ഇങ്ങനെ മെഡല്‍ കൈമാറുകയോ ലേലം ചെയ്യുകയോ ചെയ്തിട്ടുണ്ട്. പക്ഷേ പുരസ്‌കാര ജേതാവ് എന്ന അംഗീകാരം കൈമാറാനാവില്ല. അത് പുരസ്‌കാരം കിട്ടിയ ആള്‍ക്കുതന്നെയായിരിക്കും. ഇവിടെ സമാധാന പുരസ്‌കാര ജേതാവ് മച്ചാഡോ ആണ്. മെഡല്‍ ട്രംപിനു നല്‍കി എന്നതുകൊണ്ട് ട്രംപ് നോബേല്‍ ജേതാവാകില്ല. നൊബേല്‍ പുരസ്‌കാരം കൈമാറാനോ പങ്കിടാനോ പിന്‍വലിക്കാനോ കഴിയില്ലെന്ന പുരസ്‌കാര സമിതിയുടെ നിലപാട് അന്തിമമാണെന്നും എല്ലായ്‌പ്പോഴും ബാധകമാണെന്നും നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി. അതായത് രേഖകളില്‍ 2025 ലെ സമാധാന നൊബേല്‍ പുരസ്‌കാര ജേതാവായി മച്ചാഡോ തന്നെയായിരിക്കും.
മറ്റൊരാള്‍ക്കു ലഭിച്ച പുരസ്‌കാരം സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് പറഞ്ഞ മറുപടി, താന്‍ തന്നെയാണ് നൊബേല്‍ സമാധാന പുരസ്‌കാരത്തിന് ഏറ്റവും അര്‍ഹന്‍ എന്നാണ്. താന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. താനാണ് പുരസ്‌കാരത്തിന് അര്‍ഹതയുള്ളയാള്‍ എന്ന് മച്ചാഡോ തന്നെയാണ് പറഞ്ഞത്. നോര്‍വേയിലെ രാഷ്ട്രീയ നേതാക്കളും സാമൂഹിക വിമര്‍ശകരുമടക്കം മച്ചാഡോയുടെയും ട്രംപിന്റെയും പ്രവര്‍ത്തനങ്ങളെയും വാക്കുകളെയും അസംബന്ധമെന്നാണ് വിമര്‍ശിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
