ന്യൂയോര്‍ക്ക്: അന്തരിച്ച പ്രസിദ്ധ പോപ്പ് താരം മൈക്കല്‍ ജാക്സണെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി നാല് സഹോദരങ്ങള്‍. 2000 ത്തില്‍ തങ്ങള്‍ കുട്ടികളായിരിക്കെ ജാക്സണ്‍ മയക്കുമരുന്ന് നല്‍കി വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ന്യൂജേഴ്സി സ്വദേശികളായ മൂന്ന് സഹോദരന്മാരും ഒരു സഹോദരിയും ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ജാക്സന്റെ മരണാനന്തര സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന എസ്റ്റേറ്റിന് എതിരെ ഇവര്‍ കോടതിയില്‍ സിവില്‍ ഹര്‍ജി ഫയല്‍ ചെയ്തു. പരാതിക്കാര്‍ക്ക് ഏഴും എട്ടും വയസ്സുള്ളപ്പോള്‍ മുതല്‍ ഒരു ദശാബ്ദത്തോളം പീഡനം നടന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. മൈക്കല്‍ ജാക്സണ്‍ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു കുട്ടികളുടെ പിതാവ്. ഈ ബന്ധം മുതലെടുത്താണ് ജാക്സണ്‍ കുടുംബവുമായി അടുത്തതെന്നും ഹര്‍ജിയില്‍ പറയുന്നു.
കണ്‍സര്‍ട്ട് ടൂറുകളില്‍ ഒപ്പം കൊണ്ടുപോയും ഇരകളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുമ്പോഴുമാണ് പീഡനം നടന്നത്. കുട്ടികളെ ബ്രയിന്‍വാഷ് ചെയ്തുരുന്നതിനാല്‍ മാതാപിതാക്കളോ സഹോദരങ്ങളോ പരസ്പരം ഈ വിവരം അറിഞ്ഞിരുന്നില്ലെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ കോടതിയെ സമീപിച്ച ഇവര്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് വിവരങ്ങള്‍ പുറംലോകത്തെ അറിഞ്ഞത്.
അതേസമയം ആരോപണങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്നും പണം തട്ടാനുള്ള നീക്കമാണെന്നുമാണ് മൈക്കല്‍ ജാക്സന്റെ എസ്റ്റേറ്റ് പ്രതികരിച്ചത്. ജാക്സണ്‍ അന്തരിച്ച് 15 വര്‍ഷത്തിന് ശേഷം ഇത്തരം പരാതികളുമായി വരുന്നത് ദുരൂഹമാണെന്നും അദ്ദേഹത്തിന്റെ പ്രശസ്തിയെ തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും എസ്റ്റേറ്റിന്റെ അഭിഭാഷകന്‍ മാര്‍ട്ടിന്‍ സിംഗര്‍ പറഞ്ഞു. നേരത്തെയും സമാനമായ ആരോപണങ്ങള്‍ ജാക്സണെതിരെ ഉയര്‍ന്നിട്ടുണ്ടെങ്കിലും ജീവിച്ചിരുന്നപ്പോള്‍ തന്നെ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
