ന്യൂയോർക്ക്: ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനിയുടെ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനു മുന്നിൽ തീവ്ര വലതുപക്ഷ പ്രതിഷേധക്കാർക്ക് നേരെ സ്‌ഫോടകവസ്തു എറിഞ്ഞയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
നട്ടുകളും ബോൾട്ടുകളും സ്ക്രൂകളും നിറച്ചതും തിരി വെച്ചതുമായ ഉപകരണങ്ങളാണ് ഇയാൾ എറിഞ്ഞതെന്ന് എൻവൈപിഡി (NYPD) കമ്മീഷണർ ജെസീക്ക ടിഷ് അറിയിച്ചു. ഇവ യഥാർത്ഥ സ്‌ഫോടകവസ്തുക്കളാണോ അതോ വ്യാജമാണോ എന്ന് പരിശോധിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.
മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളുമായി തീവ്ര വലതുപക്ഷ ഇൻഫ്ലുവൻസർ ജേക്ക് ലാങ്ങിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ആക്രമണം ഉണ്ടായത്. 'ന്യൂയോർക്കിന്റെ ഇസ്‌ലാമികവൽക്കരണം' തടയണമെന്നും പൊതുസ്ഥലത്തെ മുസ്ലിം പ്രാർത്ഥനകൾ നിരോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ജേക്ക് ലാങ്ങിന്റെ പ്രതിഷേധം.
മേയർ സോഹ്‌റാൻ മംദാനി മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ആളായതിനാലാണ് ഇദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഏകദേശം 20 പ്രതിഷേധക്കാരും അവരെ എതിർക്കുന്ന നൂറിലധികം ആളുകളും സ്ഥലത്തുണ്ടായിരുന്നു.
കറുത്ത ഹൂഡി ധരിച്ച ഒരാൾ പുകയുന്ന ഉപകരണം പോലീസിനു നേരെ എറിഞ്ഞ ശേഷം ബാരിക്കേഡ് ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. നിലവിൽ ഇറാനിൽ നടക്കുന്ന സംഘർഷങ്ങളുമായി ഈ സംഭവത്തിന് ബന്ധമുള്ളതായി സൂചനകളില്ലെന്ന് പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു. സംഭവത്തെത്തുടർന്ന് മേയറുടെ വസതിക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
