ഹൂസ്റ്റൺ: മോഹിനിയാട്ട രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഇന്ത്യയിലെ പരമോന്നത കലാബഹുമതികളിലൊന്നായ 2024ലെ സംഗീത നാടക അക്കാദമി പുരസ്‌കാരത്തിന് പ്രശസ്ത നർത്തകിയും ഗുരുവുമായ ഡോ. സുനന്ദ നായർ തിരഞ്ഞെടുക്കപ്പെട്ടു. മോഹിനിയാട്ടം വിഭാഗത്തിലാണ് ഈ ദേശീയ അംഗീകാരം ലഭിച്ചത്. നിരവധി വർഷങ്ങളായി ഹൂസ്റ്റണിൽ താമസമാക്കിയ മലയാളിയായ സുന്ദന്ദ അമേരിക്കൻ പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനമായി മാറി.
സംഗീത നാടക അക്കാദമി പുരസ്‌കാരം ഇന്ത്യയിലെ പ്രകടനകലകൾക്കായുള്ള ദേശീയ അക്കാദമിയായ സംഗീത നാടക അക്കാദമി നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതികളിയാണ്. രാജ്യത്തെ ഏറ്റവും അഭിമാനകരവും പ്രശസ്തവുമായ സാംസ്‌കാരിക അംഗീകാരങ്ങളിൽ ഒന്നായി ഈ പുരസ്‌കാരം കണക്കാക്കപ്പെടുന്നു. കലാരംഗത്തെ അസാധാരണമായ സംഭാവനകളെയും ജീവിതസാഫല്യങ്ങളെയും ആദരിക്കുന്നതിനാണ് ഈ ബഹുമതി നൽകുന്നത്.
പത്മഭൂഷൺ ഡോ. കനക് റെലെയുടെ ശിഷ്യപരമ്പരയിൽ വളർന്ന ഡോ. സുനന്ദ നായർ, നളന്ദ നൃത്യകലാ മഹാവിദ്യാലയത്തിന്റെ കലാഅക്കാദമിക് പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്ന പ്രമുഖ മോഹിനിയാട്ടം ആചാര്യരിൽ ഒരാളാണ്. ഡോ. കനക് റെലെയുടെ മുതിർന്ന ശിഷ്യയും നളന്ദയിൽ പരിശീലനം നേടിയ ആദ്യകാല വിദ്യാർഥികളിൽ ഒരാളുമായ അവർ, ഈ വർഷം പ്രൊഫഷണൽ മോഹിനിയാട്ടം കലാകാരിയും അധ്യാപികയുമായി നാല് പതിറ്റാണ്ടുകൾ പൂർത്തിയാക്കുകയാണ്.
നളന്ദായിൽ (യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ) നിന്ന് മോഹിനിയാട്ടത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ആദ്യ വിദ്യാർത്ഥിയാണ് സുനന്ദ നായർ.
അഞ്ച് ദശാബ്ദത്തിലേറെ നീളുന്ന കലാജീവിതത്തിൽ, അവതാരക, നൃത്തസംവിധായക, ഗവേഷക, ഗുരു എന്നീ നിലകളിൽ ഡോ. സുനന്ദ നായർ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ നൃത്തോത്സവങ്ങളിലും സാംസ്‌കാരിക വേദികളിലും അവർ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. ആത്മീയത, ശാസ്ത്രീയത, സൗന്ദര്യാത്മക മികവ് എന്നിവ സമന്വയിക്കുന്ന അവതരണങ്ങളിലൂടെ അവർ ദേശീയഅന്തർദേശീയ തലത്തിൽ പ്രശസ്തി നേടിയിട്ടുണ്ട്.
നാല് പതിറ്റാണ്ടിലേറെ കാലമായി പ്രൊഫഷണൽ കലാകാരിയായും അധ്യാപികയായും പ്രവർത്തിക്കുന്ന ഡോ. നായർ, നിരവധി ശിഷ്യരെ ഇന്ത്യൻ ശാസ്ത്രീയ നൃത്തരംഗത്ത് വളർത്തിയെടുത്തിട്ടുണ്ട്. അവരുടെ ശിഷ്യരിൽ ദൂരദർശൻ ഗ്രേഡഡ് ആർട്ടിസ്റ്റുമാർ, സി.സി.ആർ.ടി. സ്‌കോളർഷിപ്പ് ജേതാക്കൾ, പുരസ്‌കാര ജേതാക്കൾ, പ്രമുഖ കലാകാരൻമാർ എന്നിവർ ഉൾപ്പെടുന്നു. ഇന്ത്യയിലെയും വിദേശത്തെയും വിവിധ വേദികളിൽ അവരുടെ ശിഷ്യർ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചുവരുന്നു.
അമേരിക്കയിൽ മോഹിനിയാട്ടത്തിന്റെ പ്രചാരണത്തിലും ഡോ. സുനന്ദ നായർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി തന്റെ സ്ഥാപനത്തിലൂടെയും കലാപരിപാടികളിലൂടെയും പ്രഭാഷണപ്രദർശനങ്ങളിലൂടെയും കേരളത്തിന്റെ ശാസ്ത്രീയ നൃത്തരൂപത്തെ ആഗോളതലത്തിൽ പരിചയപ്പെടുത്തുന്നതിൽ അവർ സജീവമാണ്.
ഇതിലൂടെ ഇന്ത്യൻ പ്രവാസി സമൂഹത്തിൽ മോഹിനിയാട്ടത്തിന് ശക്തമായ അടിത്തറ സൃഷ്ടിക്കാനും കലാരൂപത്തിന്റെ പാരമ്പര്യം സംരക്ഷിക്കാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്.
കലാപരമായ മികവിനോടും ഗുരുപാരമ്പര്യത്തോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയിലൂടെ തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ഡോ. സുനന്ദ നായർ, മോഹിനിയാട്ടത്തിന്റെ സമ്പന്ന പാരമ്പര്യം ലോകമെമ്പാടും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിനും പ്രത്യേകിച്ച് മോഹിനിയാട്ടത്തിനും നൽകിയ സമഗ്ര സംഭാവനകളും ജീവിതകാല സമർപ്പണവും പരിഗണിച്ചാണ് 2024ലെ സംഗീത നാടക അക്കാദമി പുരസ്‌കാരത്തിന് ഡോ. സുനന്ദ നായരെ തെരഞ്ഞെടുത്തത്.
അനവധി അംഗീകാരങ്ങൾ അവരെ തേടിയെത്തി. അവയിൽ ചിലതു താഴെ കൊടുക്കുന്നു.
ഒരനുഗ്രഹീത കലാകാരിയായ സുനന്ദയുടെ പ്രത്യേകത അവർ രംഗത്ത് അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മിഴിവ്, അനായാസ്യത, ദൃശ്യ ഭംഗി, സംഗീതവുമായി ഇഴുകി ചേർന്ന് സൃഷ്ടിക്കപ്പെടുന്ന അഭിനയ മുഹൂർത്തങ്ങൾ ഇവയൊക്കെയാണ്. മോഹിനി ആട്ടത്തിനു ഏറ്റവും യോജിച്ച ശരീര പ്രകൃതി, സൗന്ദര്യം ഇവയൊക്കെയാൽ അനുഗ്രഹിക്കപ്പെട്ട ഈ കലാകാരി മധ്യവയസ്സിലും തന്റെ മനസ്സും ശരീരവും അങ്ങേയറ്റം ശ്രദ്ധയോടെ പാകപ്പെടുത്തി, പരിപാലിച്ചു നൃത്ത കല അതിന്റെ എല്ലാ പരിശുദ്ധിയോടും പൂർണ്ണതയോടും അവതരിപ്പിച്ചു കൊണ്ട് മുന്നേറുന്നു.
എത്ര തിരക്കുകൾ ഉണ്ടെങ്കിലും എല്ലാ വർഷവും ചുരുങ്ങിയത് രണ്ടു നൃത്ത മഹോത്സവങ്ങൾ സുനന്ദ'സ് പെർഫോമിംഗ് ആർട്ട് സെന്റർ (SPARC) ന്റെ കൊടിക്കീഴിൽ അവർ നടത്തിപ്പോരുന്നു. തന്റെ ഗുരുവിന്റെ ജന്മ ദിനത്തോടനുബന്ധിച്ചു നടത്തുന്ന കനക് ഫെസ്റ്റിവൽ മുംബൈയിലും, നർത്തകി എന്നപേരിൽ ഹ്യൂസ്റ്റണിലും. ഹൂസ്റ്റണിലെ നൃത്ത പഠന ക്ലാസ്സുകൾക്ക് പുറമെ, മുംബയിലെ ശ്രുതിലയയുടെ ക്ലാസ്സുകളും, കൂടാതെ ഗുരുവായൂരിൽ മറ്റൊരു ക്ലാസും ഇപ്പോഴും നടന്നു പോരുന്നു. കനക് നൃത്തോത്സവത്തോടനുബന്ധിച്ചു ഇന്ത്യയിലെ നിരവധി നഗരങ്ങളിൽ പ്രകടനം നടത്തി വരുന്നു.
തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും നൃത്തത്തിന് വേണ്ടി ഉഴിഞ്ഞു വച്ച ഈ നർത്തകി ഒരു നല്ല കുടുംബിനി കൂടിയാണ്. രണ്ടു കുട്ടികളാണ് അവർക്കുള്ളത്. മകൻ അനിരുദ്ധ് കെമിക്കൽ എഞ്ചിനീയർ ആയി ജോലി നോക്കുന്നു. മകൾ സിയ ടെക്‌സാസ് എ ആൻഡ് എം യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷിയോളജി മേജർ ബിസിനസ്സ് മൈനർ ആയി ബിരുദം എടുത്തു. സിയയും ഒരു നല്ല നർത്തകിയാണ്. ഭരതനാട്യവും, മോഹിനി ആട്ടവും അഭ്യസിച്ചിട്ടുണ്ട്.
അചഞ്ചലമായ ഗുരു ഭക്തി, നിശ്ച്ചയ ദാർഢ്യം, നൃത്തത്തോടുള്ള പ്രതിബദ്ധത, നൃത്തരംഗത്തെ മറ്റു കലാകാരികളുമായുള്ള ഊഷ്മള സൗഹൃദങ്ങൾ, സമൂഹത്തോടുള്ള പ്രതിബദ്ധത ഇവയൊക്കെയാണ് എടുത്തു പറയേണ്ടവ. സർവേശ്വരൻ തുടർന്നും എല്ലാ ഐശ്വര്യങ്ങളും നൽകി അവരെ അനുഗ്രഹിക്കുമാറാകട്ടെ ആശംസിച്ചുകൊണ്ട് നിരവധി സന്ദേശങ്ങൾ എത്തികൊണ്ടിരിക്കുന്നുവെന്ന് ഇന്ത്യയുടെ പ്രസിഡന്റിൽനിന്നും ഈ വലിയ ബഹുമതി ഏറ്റുവാങ്ങാൻ ഒരുങ്ങുന്ന സുനന്ദ ഈ ലേഖകനോട് പറഞ്ഞു.
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
