കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയിലുള്ള ഫ്രീമോണ്ട് നഗരത്തില്‍ കണ്ടെത്തിയ വവ്വാലിന് പേവിഷബാധ (റാബിസ്) സ്ഥിരീകരിച്ചു. കാല്‍നടയാത്രക്കാര്‍ക്കും വളര്‍ത്ത് മൃഗങ്ങള്‍ക്കും എളുപ്പത്തില്‍ സമ്പര്‍ക്കമുണ്ടാകാന്‍ സാധ്യതയുള്ള പൊതുസ്ഥലത്താണ് രോഗം ബാധിച്ച വവ്വാലിനെ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് വന്യജീവികളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.
മെയ് 26 ന് സൗത്ത് ഫ്രീമോണ്ടിലെ പാലോ വെര്‍ഡെ കോമണ്‍ പ്രദേശത്തെ ഒരു നടപ്പാതയ്ക്ക് സമീപമാണ് വവ്വാലിനെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. അലമേഡ കൗണ്ടി വെക്റ്റര്‍ കണ്‍ട്രോള്‍ വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് വവ്വാലിന് റാബിസ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തെക്കുറിച്ച് ആരോഗ്യ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ മനുഷ്യര്‍ക്കോ മറ്റ് മൃഗങ്ങള്‍ക്കോ ഈ വവ്വാലില്‍ നിന്ന് സമ്പര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. പ്രദേശവാസികള്‍ക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നോട്ടീസുകള്‍ വിതരണം ചെയ്തു.
ഈ വര്‍ഷം ഫ്രീമോണ്ട് നഗരത്തില്‍ പേവിഷബാധ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ വവ്വാലാണിത്. ഇതിനുമുമ്പ് മാര്‍ച്ച് മാസത്തില്‍ ഗ്ലെന്‍മൂര്‍ പരിസരത്തും സമാനമായ രീതിയില്‍ റാബിസ് ബാധിച്ച വവ്വാലിനെ കണ്ടെത്തിയിരുന്നു.
ആരോഗ്യ വകുപ്പിന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍
തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്ന മാരകമായ വൈറസ് രോഗമാണ് പേവിഷബാധ. എന്നാല്‍ മൃഗങ്ങളുമായി സമ്പര്‍ക്കമുണ്ടായ ഉടന്‍ തന്നെ ആവശ്യമായ പ്രതിരോധ കുത്തിവെയ്പ്പുകള്‍ സ്വീകരിച്ചാല്‍ രോഗബാധ പൂര്‍ണമായും തടയാനാകുമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. ഈ വവ്വാലിനെ തൊടുകയോ, വവ്വാലിന്റെ കടിയേല്‍ക്കുകയോ ചെയ്തതായി സംശയമുള്ളവര്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം. ഒപ്പം അലമേഡ കൗണ്ടി പബ്ലിക് ഹെല്‍ത്ത് വിഭാഗത്തെ 510-267-3250 എന്ന നമ്പറില്‍ ബന്ധപ്പെടാനും നിര്‍ദ്ദേശമുണ്ട്.
വളര്‍ത്തുമൃഗങ്ങള്‍ക്ക് വവ്വാലുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കില്‍ ഫ്രീമോണ്ട് അനിമല്‍ സര്‍വീസസിനെ (510-790-6635) അറിയിക്കുകയും മൃഗ ഡോക്ടറുടെ സഹായം തേടുകയും വേണം. വാക്‌സിനേഷന്‍ എടുക്കാത്ത നായ്ക്കളും പൂച്ചകളും വഴി രോഗം പടരാന്‍ സാധ്യതയേറെയാണ്.
വീടുകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
വവ്വാലുകള്‍ക്ക് പുറമേ സ്‌കങ്ക്, കുറുക്കന്‍, കൊയോട്ട്, റാക്കൂണ്‍ തുടങ്ങിയ വന്യമൃഗങ്ങളും പേവിഷബാധ പരത്താന്‍ സാധ്യതയുള്ളവയാണ്. ഇവയെ അകറ്റി നിര്‍ത്താന്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കാം:
ഭക്ഷണ അവശിഷ്ടങ്ങള്‍ ഒഴിവാക്കുക: വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്ന രീതിയില്‍ വീടിന് പുറത്ത് വളര്‍ത്തുമൃഗങ്ങളുടെ ആഹാര സാധനങ്ങള്‍ തുറന്നുവെയ്ക്കരുത്.
ദ്വാരങ്ങള്‍ അടയ്ക്കുക: വീടിന്റെ മേല്‍ക്കൂരയിലോ വായുസഞ്ചാരമുള്ള ഭാഗങ്ങളിലോ വവ്വാലുകള്‍ക്ക് കയറാന്‍ സാധിക്കുന്ന കാല്‍ ഇഞ്ചില്‍ കൂടുതല്‍ വലിപ്പമുള്ള ദ്വാരങ്ങള്‍ ഉണ്ടെങ്കില്‍ അവ നെറ്റുകള്‍ ഉപയോഗിച്ച് അടയ്ക്കുക.
മൃഗങ്ങളെ തൊടരുത്: രോഗലക്ഷണങ്ങളുള്ളതോ ചത്തതോ ആയ മൃഗങ്ങളെ ഒരുകാരണവശാലും കൈകൊണ്ടു തൊടരുത്. അസാധാരണമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അനിമല്‍ സര്‍വീസസിനെ വിവരമറിയിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
