ന്യൂഡൽഹി: ഇറാൻ-അമേരിക്ക സംഘർഷത്തിനിടെ ഇന്ത്യൻ നാവികതാവളങ്ങൾ അമേരിക്കൻ സേന ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ. മുൻ യുഎസ് ആർമി കേണൽ ഡഗ്ലസ് മക്ഗ്രെഗറുടെ അവകാശവാദങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വൺ അമേരിക്ക ന്യൂസ് നെറ്റ്‌വർക്കിന് (OAN) നൽകിയ അഭിമുഖത്തിലാണ്, പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങൾ തകർക്കപ്പെട്ടതായും അതിനാൽ യുഎസ് നേവി ഇന്ത്യൻ തുറമുഖങ്ങളെ ആശ്രയിക്കുകയാണെന്നും മക്ഗ്രെഗർ പറഞ്ഞത്.
എന്നാൽ ഈ പ്രസ്താവനകൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം എക്സിലൂടെ (X) അറിയിച്ചു.
യുഎസ്-ഇറാൻ യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ശനിയാഴ്ച ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ ഇസ്രായേലിന് നേരെയും ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെയും മിസൈൽ ആക്രമണം നടത്തിയിരുന്നു.
ചൊവ്വാഴ്ച രാത്രി ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ഡെന (IRIS Dena) അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണത്തിൽ തകർന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ഇന്ത്യയിൽ സൗഹൃദ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ അന്തർവാഹിനി ഉപരിതല കപ്പലിനെ ആക്രമിക്കുന്നത്.
യുദ്ധത്തിൽ ഇതുവരെ ഇറാനിൽ ആയിരത്തിലധികം പേരും ഇസ്രായേലിൽ പന്ത്രണ്ടോളം പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആറ് അമേരിക്കൻ സൈനികരും സംഘർഷത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാനിൽ നിന്നുള്ള പെട്ടെന്നുള്ള ഭീഷണി ഒഴിവാക്കാനാണ് തങ്ങൾ ആക്രമണം നടത്തിയതെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
