ലോകം മറ്റൊരു വൈറസ് ഭീഷണിയില്‍

MAY 6, 2026, 8:31 AM

ഹന്താവൈറസ് വ്യാപനത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. അറ്റ്ലാന്റിക് സമുദ്രത്തിലെ ക്രൂയിസ് കപ്പലില്‍ വൈറസ് ബാധിച്ച് മൂന്ന് പേര്‍ മരിച്ചതോടെയാണ് ഈ രോഗം വീണ്ടും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായത്. എന്നാല്‍ ഇത് കപ്പല്‍ യാത്രക്കാരില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും ഏത് സാഹചര്യത്തിലും മനുഷ്യരിലേക്ക് പടരാമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എന്താണ് ഹന്താവൈറസ്?

കരണ്ടുതീനി വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളായ എലി, ചുണ്ടെലി തുടങ്ങിയവയാണ് ഈ വൈറസിന്റെ പ്രധാന വാഹകര്‍. ഇവയുടെ വിസര്‍ജ്യം, മൂത്രം, ഉമിനീര്‍ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ അല്ലെങ്കില്‍ ഇവ കലര്‍ന്ന പൊടിപടലങ്ങള്‍ ശ്വസിക്കുന്നതിലൂടെയോ ആണ് മനുഷ്യരിലേക്ക് വൈറസ് എത്തുന്നത്. വീടുകള്‍, ഓഫീസുകള്‍, ഗോഡൗണുകള്‍ തുടങ്ങി എലികളുടെ സാന്നിധ്യമുള്ള എവിടെ നിന്നും ഈ രോഗബാധയുണ്ടാകാം. സാധാരണയായി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഇത് പടരുന്നത് അപൂര്‍വ്വമാണെങ്കിലും ശ്വസനത്തിലൂടെ രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണ്.

രോഗലക്ഷണങ്ങള്‍

ഹന്താവൈറസ് ബാധിച്ചാല്‍ ആദ്യഘട്ടത്തില്‍ സാധാരണ പനിയുടെ ലക്ഷണങ്ങളാണ് കാണപ്പെടുക. കടുത്ത പനി, തളര്‍ച്ച, പേശി വേദന (പ്രത്യേകിച്ച് തുട, പുറംഭാഗം, ചുമല്‍ എന്നിവിടങ്ങളില്‍). തലവേദന, തലകറക്കം, വിറയല്‍. ഛര്‍ദ്ദിയും വയറുവേദനയും എന്നവ അനുഭവപ്പെടും. രോഗം മൂര്‍ച്ഛിക്കുന്നതോടെ ശ്വാസകോശത്തെയും വൃക്കകളെയും ഇത് ബാധിക്കും. ശ്വാസകോശത്തില്‍ വെള്ളം നിറയുകയും ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും ചെയ്യുന്നത് മരണത്തിന് വരെ കാരണമാകും. 38 ശതമാനത്തോളമാണ് ഈ രോഗത്തിന്റെ മരണ നിരക്ക് എന്നത് ഇതിന്റെ തീവ്രത വ്യക്തമാക്കുന്നു.

ലോകാരോഗ്യ സംഘടന നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍

നിലവില്‍ ഹന്താവൈറസിന് പ്രത്യേക വാക്‌സിനുകളോ മരുന്നുകളോ ലഭ്യമല്ല. അതിനാല്‍ പ്രതിരോധം തന്നെയാണ് ഏക മാര്‍ഗ്ഗം. വീടിനകത്തും പരിസരങ്ങളിലും എലികളുടെ സാന്നിധ്യം പൂര്‍ണ്ണമായും ഒഴിവാക്കുക. എലികള്‍ വരാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കുമ്പോള്‍ മാസ്‌ക് ധരിക്കുക. പൊടി ഉയരാത്ത രീതിയില്‍ അണുനാശിനികള്‍ ഉപയോഗിച്ച് വേണം വൃത്തിയാക്കാന്‍. ആഹാര സാധനങ്ങള്‍ എലികള്‍ക്ക് കടക്കാന്‍ കഴിയാത്ത പാത്രങ്ങളില്‍ സൂക്ഷിക്കുക. കാടുകളിലോ ഗുഹകളിലോ പോകുന്ന വിനോദ സഞ്ചാരികള്‍ വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളില്‍ കയറുമ്പോള്‍ ജാഗ്രത പാലിക്കണം.

ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ ഹന്താവൈറസ് വ്യാപന സാധ്യത നിരീക്ഷിച്ചു വരികയാണ്. കൃത്യസമയത്ത് ചികിത്സ തേടുക എന്നതും രോഗലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നതും അതിപ്രധാനമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam