കൊച്ചി : ആലുവയിലെ 11 ഏക്കർ പാട്ടഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയെന്ന ആരോപണത്തിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി.
വിജിലൻസ് അന്വേഷണത്തിന്റെ ആദ്യ നടപടിയായി പാട്ടഭൂമിയിലെ കെട്ടിടത്തിന്‍റെ വിശദാംശങ്ങൾ തേടി എറണാകുളം എടത്തല പഞ്ചായത്തിന് കത്തയച്ചു. ബുധനാഴ്ച കിട്ടിയ കത്തിന് അന്ന് തന്നെ പഞ്ചായത്ത് മറുപടി നൽകി.
11 ഏക്കർ പാട്ടഭൂമിയിലെ പ്രധാന കെട്ടിടത്തിന് നിർമാണ അനുമതിയില്ലെന്ന് പഞ്ചായത്ത് പറയുന്നത്.
നിർമാണത്തിനുളള ബിൽഡിങ് പെർമിറ്റ് അപേക്ഷയും അനുബന്ധ രേഖകളും പഞ്ചായത്തിൽ ലഭ്യമല്ല. ഭൂമിയിലെ 7 അനുബന്ധ നിർമാണങ്ങൾക്ക് പെർമിറ്റ് നൽകിയിട്ടുണ്ട്. റിസോർട്ട്, സിനിമാ തിയേറ്റർ തുടങ്ങിയവയ്ക്കാണ് അനുമതി നൽകിയെന്നും വിജിലൻസിനുളള മറുപടിയിൽ പറയുന്നു.
പാട്ടഭൂമിയിലെ കെട്ടിടം താൻ നിർമ്മിച്ചതല്ലെന്നും ഭൂമി വാങ്ങുമ്പോൾ തന്നെ കെട്ടിടം അവിടെയുണ്ടായിരുന്നുവെന്നും അൻവർ പറയുന്നു. ഒരു ക്രമക്കേടും കാണിച്ചിട്ടില്ലെന്നും അൻവർ വിശദീകരിച്ചു.
അതേസമയം പിവീസ് റിയൽറ്റേഴ്സ് ഇന്ത്യാ ലിമിറ്റഡിന്‍റെ കൈവശമാണ് ഭൂമിയെന്നും പ്രധാന കെട്ടിടത്തിന് നിർമാണ അനുമതിയില്ലെന്നുമാണ് കത്തിൽ പറയുന്നത്. കെട്ടിടം പണിയാൻ തൊട്ടടുത്തുളള നാവിക ആയുധ സംഭരണ കേന്ദ്രത്തിന്‍റെ സമ്മതപത്രം ഉണ്ടായിരുന്നില്ല. ഉയരത്തിലുളള കെട്ടിട നിർമാണത്തിന് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനാൽ സ്റ്റോപ് മെമ്മോ നൽകാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. 2016 മാർച്ച് 19ന് സ്റ്റോപ് മെമ്മോ നൽകിയെന്നും വിജിലൻസിന് പഞ്ചായത്ത് നൽകിയ മറുപടിയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്