കൊച്ചി: കണ്ണൂർ മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികളെ ഏതറ്റംവരെയും ഇടപെട്ട് സംരക്ഷിക്കുമെന്ന സിപിഎം നിലപാട് നിങ്ങൾ കൊന്നിട്ടു വരൂ ഞങ്ങൾ കൂടെയുണ്ട് എന്ന സന്ദേശമാണ് പാർട്ടി പ്രവർത്തകർക്കു നല്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.
സംസ്ഥാനത്തെ രാഷ്ട്രീയകൊലപാതകങ്ങളുടെയെല്ലാം ഒരറ്റത്ത് സിപിഎം ഉള്ളത് പാർട്ടി നല്കുന്ന ഈ സംരക്ഷണം മൂലമാണ്. കൊലപാതക രാഷ്ട്രീയത്തെ സിപിഎം തള്ളിപ്പറയുന്ന അന്ന് സംസ്ഥാനത്തെ രാഷ്ട്രീയകൊലകൾ അവസാനിക്കും.
കൊലയാളികൾക്ക് സമ്പൂർണ സംരക്ഷണമാണ് പാർട്ടി നല്കുന്നത്. അവരെ കൊലയ്ക്ക് നിയോഗിക്കുന്നതു പാർട്ടിയാണ്. സമീപകാലത്തുവരെ യഥാർത്ഥ പ്രതികൾക്കു പകരം സിപിഎം ഡമ്മി പ്രതികളെയാണ് നല്കിയിരുന്നത്. അവർ നിയമനടപടികളിൽനിന്ന് രക്ഷപ്പെട്ടു. പ്രതികളുടെ കോടതി വ്യവഹാരങ്ങൾ, കുടുംബത്തിന്റെ സംരക്ഷണം, സാമ്പത്തിക സഹായം, ജോലി, ശമ്പളം, സ്മാരകം, വാർഷികം തുടങ്ങിയ എല്ലാ കാര്യങ്ങളും പാർട്ടി ഏറ്റെടുത്തു. കൊലയാളികളുടെ ക്വേട്ടേഷൻ പ്രവർത്തനങ്ങൾക്കു വരെ പാർട്ടി കൂടെയുണ്ട്. മദ്യം, മയക്കുമരുന്ന്, സ്വർണക്കടത്ത് തുടങ്ങിയ എല്ലാ രാജ്യദ്രോഹപ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഇവർക്ക് പാർട്ടിയാണ് കവചം. ഭീകരസംഘടനകൾ ചാവേറുകളെ പോറ്റിവളർത്തുന്ന അതേ രീതിയിലാണ് സിപിഎം കൊലയാളികളെ സംരക്ഷിക്കുന്നതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.
ടിപി ചന്ദ്രശേഖരൻ, മട്ടന്നൂർ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ , അരിയിൽ ഷുക്കൂർ തുടങ്ങിയ നിരവധി കൊലപാതക കേസുകളിലെ പ്രതികൾക്ക് പാർട്ടി സംരക്ഷണം ഒരുക്കി. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട ജില്ലാ കൗൺസിൽ പ്രസിഡന്റിനെ വരെ സംരക്ഷിച്ചു. നമ്മുടെ നികുതിപ്പണം വിനിയോഗിച്ച് സുപ്രീംകോടതി അഭിഭാഷകരെയാണ് നിയമപോരാട്ടത്തിൻ നിയോഗിച്ചത്. കണ്ണൂർ ജില്ലയിൽ സിപിഎം ചവുട്ടി നില്ക്കുന്നത് കബന്ധങ്ങളിലാണ് . സൂരജ് വധക്കേസിലെ പ്രതിയുടെ അടുത്ത ബന്ധുവരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്നു.
എസ്എഫ്‌ഐ സംസ്ഥാനസമ്മേളനത്തിൽ മുഖ്യമന്ത്രി അവരുടെ നെറികേടുകളെ പൂർണമായി സംരക്ഷിച്ചുകൊണ്ടാണ് പ്രസംഗിച്ചത്. അവരെ അപലപിച്ചിരുന്നെങ്കിൽ യുവതലമുറയെങ്കിലും രക്ഷപ്പെടുമായിരുന്നു. പാർട്ടിയുടെയും നേതാക്കളുടെയും അക്രമങ്ങൾ കണ്ടു പഠിച്ച എസ്എഫ്‌ഐയും ഭീകരസംഘടനയാണ്. മാനിഷാദ എന്ന പറയാൻ മുഖ്യമന്ത്രിക്കും പാർട്ടി നേതാക്കൾക്കും കഴിയാതെപോകുന്നത് അവരുടെ രക്തപങ്കിലമായ രാഷ്ട്രീയജീവിതം കൊണ്ടാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്