ഈ കാലവർഷത്തിൽ മലയാളികളുടെ നെഞ്ചിൽ ചെണ്ടമേളം തകർക്കുകയാണ്. കാരണം, ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കുമുമ്പ് കേരളം വീണ്ടുമൊരു മഹാപ്രളയത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നുവെന്നു പറയണം.
കാരണം, കേരളത്തിലെ മിക്ക ഡാമുകളും പെയ്ത്തുവെള്ളംകൊണ്ട് നിറഞ്ഞുകിടക്കുമ്പോഴാണ് ജൂൺ 2 മുതൽ മഴയ്ക്ക് തെല്ല് ശമനമുണ്ടായത്. ദുരന്തമുണ്ടായിക്കഴിയുമ്പോൾ ''അയ്യോ പൊത്തോ'' എന്ന് വിളിച്ചുകൂവാറുണ്ട് മാധ്യമങ്ങൾ. ഇത്തവണ കാലവർഷം നേരത്തേ എത്തിയതുമൂലം ജനങ്ങൾ ദുരിതപ്പെയ്ത്തുകണ്ട് വിറങ്ങലിച്ചുനിൽക്കേണ്ടിവന്നു.
പ്രളയത്തിന്റെ പാഠം പഠിക്കാത്തവർ
2018ലെ മഹാപ്രളയം കേരളം ഇനിയും രൂപീകരിക്കാത്ത റിസർവോയർ ഓപ്പറേഷൻ പോളിസിയെക്കുറിച്ച് കേരള ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിയുടെ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. കേരളത്തിലുള്ള 79 ഡാമുകളിലെ ജലസംഭരണത്തെക്കുറിച്ച് യാതൊരു ആസൂത്രണവും ഒരുകാലത്തും നമുക്കുണ്ടായിട്ടില്ല. വൈദ്യുതി ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരാണ് പലപ്പോഴും ഡാമിലെ ജലനിരപ്പ് സംബന്ധിച്ച തീരുമാനങ്ങളെടുക്കാറുള്ളത്. ഈ തീരുമാനങ്ങൾ പലപ്പോഴും പുറത്തുനിന്ന് പരമാവധി 'വൈദ്യുതി' ഉയർന്ന വിലയ്ക്ക് വാങ്ങാൻ വഴിയൊരുക്കാറുണ്ട്.
കേരളത്തിൽ മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് വൈദ്യുതി ഉപയോഗം കുതിച്ചുകയറാറുള്ളത്. ഇന്നലെ പെയ്ത മഴയടക്കം 37% മഴയാണ് ഇത്തവണ കേരളത്തിൽ ലഭിച്ചത്. 2025 മെയ് മാസത്തിൽ മാത്രം നമുക്ക് ലഭിച്ചത് 584 മില്ലി മീറ്ററാണ്. ഈ നൂറ്റാണ്ടിൽ ലഭിച്ച രണ്ടാമത്തെ ഏറ്റവും വലിയ മഴയാണിത്. കാലാവസ്ഥാ വ്യതിയാനങ്ങൾ നിയന്ത്രിക്കാൻ നമുക്കാവില്ല. പക്ഷെ, കാലംതെറ്റി പെയ്യുന്ന മഴയുടെ ദുരിതങ്ങൾ കഴിയുന്നത്ര ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ നാം സ്വീകരിക്കേണ്ടതല്ലേ? മാത്രമല്ല, ഡാമുകളിലെ ജലശേഖരത്തിന്റെ കൃത്യമായ വിനിയോഗവും പ്രധാനമാണ്.
അതായത് ഡാമുകളിലുള്ള വെള്ളത്തിൽനിന്ന് വേണ്ടത്ര വൈദ്യുതി ഉപയോഗിക്കാതെ, നാം പുറത്തുനിന്ന് വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങിയാൽ അത് ജനം സഹിക്കേണ്ടിവരും. വേനൽക്കാലത്ത് യൂണിറ്റിന് 6 രൂപവരെ വിലകൊടുത്ത് സ്വകാര്യ കമ്പനികളിൽനിന്ന് വൈദ്യുതി വാങ്ങാതെ, നമ്മുടെ ഡാമുകളിലെ വെള്ളത്തിൽനിന്ന് വൈദ്യുതി ഉല്പാദിപ്പിച്ച് ഇത്തരം നഷ്ടം ഒഴിവാക്കാൻ ഭരണകൂടം ശ്രമിക്കേണ്ടതല്ലേ? മെയ് മാസത്തിൽ ഡാമുകളിൽ നിലനിർത്തേണ്ടത് 14.5 ശതമാനം വെള്ളമാണ്. ഇപ്പോൾ മൂന്നിരട്ടി വെള്ളമാണ് നാം ശേഖരിച്ചുവച്ചിരിക്കുന്നത്.
'ജലം'കൊണ്ട് മുറിവേൽക്കുന്നവർ...
മഴ പെയ്യുമ്പോൾ കൈയിൽ എടുക്കാവുന്നത് വാരിയെടുത്ത് ബന്ധുവീടുകളിലേക്കോ വാടക വീടുകളിലേക്കോ ഓടി രക്ഷപ്പെടുകയാണ് ഇപ്പോൾ കുട്ടനാട്ടുകാരിൽ ഭൂരിപക്ഷവും. പ്രളയംമൂലം നികന്നുപോയ കായലുകളും നദികളും ആഴംകൂട്ടുമെന്ന് സർക്കാർ പലവട്ടം പറഞ്ഞുവെങ്കിലും ഒന്നും നടപ്പായിട്ടില്ല. മഴ മാറിയാൽപോലും, കുട്ടനാട്ടിൽ വെള്ളമൊഴുകിപ്പോകാൻ ദിവസങ്ങളും ആഴ്ചകളുമെടുക്കാറുണ്ട്. പാടശേഖരങ്ങളിൽ മടവീണുണ്ടാകുന്ന കാർഷികനഷ്ടം വേറെ.
കാലാവസ്ഥാ വ്യതിയാനം, മേഘവിസ്‌ഫോടനം, ക്യുമിലോ നിംബസ് എന്ന കൂമ്പാര മേഘങ്ങളുടെ സാന്നിധ്യമെന്നെല്ലാം പറഞ്ഞ്, ഈ ദുരിതങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് ഭരണകൂടങ്ങൾ ഒഴിഞ്ഞുമാറുകയാണ്. എന്നാൽ കാർഷിക മേഖലയിൽ കഴിഞ്ഞ വർഷമുണ്ടായ വിളനാശത്തിന്റെ നഷ്ടംപോലും ഇനിയും സർക്കാർ കർഷകർക്ക് നൽകിയിട്ടില്ലെന്നുകൂടി ഓർമിക്കേണ്ടതുണ്ട്.
വരൾച്ച, കടലാക്രമണം, കാറ്റ്...
കേരളത്തിൽ വേനൽക്കാലത്ത് കൊടും വരൾച്ച കർഷകരുടെ സങ്കടമേറ്റുന്നു. കടലോരത്താണെങ്കിൽ കടലാക്രമണം തീരദേശ ജനതയെ വട്ടംകറക്കുന്നു. അവിടെയുമിവിടെയുമായി ചീറിയടിക്കുന്ന മിന്നൽചുഴലിയും മറ്റും വൻതോതിൽ വാഴക്കൃഷിയേയും മറ്റും ബാധിക്കുന്നു.
ചെല്ലാനത്ത് 705 കിലോമീറ്റർ ഭാഗത്ത് കടലേറ്റ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലെ അനാസ്ഥ നാട്ടുകാർതന്നെ ചോദ്യംചെയ്യുന്നുണ്ട്. മെയ് 15ന് ഇക്കാര്യം എറണാകുളം ജില്ലാ കളക്ടറെ നേരിൽകണ്ട് ചെല്ലാനം നിവാസികൾ ബോധ്യപ്പെടുത്തിയതാണ്. എന്നിട്ടും കാലവർഷംപോലെതന്നെ നേരത്തേയെത്തിയ കടലാക്രമണത്തിൽ നാട്ടുകാർ നട്ടംതിരിഞ്ഞു. ചാനലുകളിൽ അവരുടെ ദുരിതം കണ്ടിട്ടും അധികൃതർ അനങ്ങിയതുമില്ല. മെയ് 26ലെ കണക്കനുസരിച്ച് സർക്കാർതന്നെ പറയുന്നുണ്ട് 707.97 ഹെക്ടറിലെ കൃഷി നശിച്ചെന്ന്. പക്ഷെ, ഇതേ സർക്കാർ കർഷകർ നഷ്ടപരിഹാരം ചോദിക്കുമ്പോൾ പഴയ സിനിമയിലെ 'കമ്പിളിപ്പുതപ്പ്' പരുവത്തിൽ കേട്ടഭാവം നടിക്കുന്നതേയില്ല.
നിലമ്പൂർ: മയക്കുവെടി ഏൽക്കുമോ?
നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് യഥാർഥത്തിൽ മലയോരജനതയുടെ പ്രശ്‌നങ്ങൾ കൂടുതൽ 'പോപ്പുലറാ'ക്കിക്കഴിഞ്ഞിട്ടുണ്ട്. ആര്യാടൻ ഷൗക്കത്തും പി.വി.അൻവറും എം. സ്വരാജുമെല്ലാം നിലമ്പൂരിലെ വോട്ടർമാരെ സോപ്പിടാൻ മത്സരിക്കുന്നുണ്ട്. ഇതിനിടയിൽ ബി.ജെ.പി. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽനിന്ന് കടമെടുത്ത മോഹൻ ജോർജിനെ മത്സര രംഗത്തിറക്കിയിട്ടുണ്ട്. മലപ്പുറം ജില്ല രൂപീകരിച്ചതിനുശേഷം ഒരിക്കൽപോലും സി.പി.എം. സ്വന്തം ചിഹ്‌നത്തിൽ ഇവിടെ ജയിച്ചിട്ടില്ല!
കഴിഞ്ഞ മന്ത്രിസഭായോഗം വന്യജീവി ആക്രമണത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ വനനിയമം മാറ്റിയെഴുതണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ കണ്ണിൽ 'പൊടിയിടാൻ' നടത്തിയ ഈ തീരുമാനം സ്വരാജെന്ന ജെന്റിൽമാൻ സ്ഥാനാർഥിക്ക് ഗുണംചെയ്യാൻ സാധ്യതയില്ല. അത്രത്തോളം ദുരിതം വനംവകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങൾക്ക് സമ്മാനിക്കുന്നുണ്ട്. കേന്ദ്ര നിയമങ്ങൾ നടപ്പാക്കേണ്ടത് സംസ്ഥാനമാണ്. അതുകൊണ്ടുതന്നെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കണ്ടറിയേണ്ടത് ശശീന്ദ്രൻ മന്ത്രിയും മറ്റ് കൂട്ടാളികളുമല്ലേ?
മുട്ടിൽ മരംമുറികേസിന്റെ നാലാം വാർഷികം മാർച്ച് 12ന് കടന്നുപോയിട്ടും കുറ്റപത്രം നൽകാത്ത വനംവകുപ്പ് എത്ര സ്പീഡിലാണ് നാട്ടുകാർക്കെതിരെ കേസെടുക്കുന്നത്? 68 കേസുകളുണ്ട്. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ ഇനിയും വച്ചിട്ടില്ല. പ്രതികൾ ഇനിയും ഹാജരായിട്ടുമില്ല. സ്വന്തം പറമ്പിലെ കിണറ്റിൽവീണ് ഏതെങ്കിലും വന്യജീവി കൊല്ലപ്പെട്ടാൽ അതിന്റെ പേരിൽ വനംവകുപ്പ്, ആ പറമ്പിന്റെ ഉടമസ്ഥനെതിരെ കേസെടുക്കുകയാണ്.
സർക്കാർ രേഖയിൽ പള്ളിവക സ്ഥലമെന്ന് അടയാളപ്പെടുത്തിയതിന് റവന്യൂ വകുപ്പ് തൊമ്മൻകുത്ത് പള്ളി വികാരിക്കും നാട്ടുകാർക്കുമെതിരെ കേസെടുത്തത് ഇനിയും പിൻവലിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കഴിഞ്ഞ ആഴ്ചക്കുറിപ്പിൽ ആനവണ്ടി തട്ടി പുള്ളിമാൻ ചത്തുപോയതിന് കെ.എസ്.ആർ.ടി.സി. ഡ്രൈവർക്കെതിരെ കേസെടുത്ത കാര്യം വായനക്കാർ ഓർമിക്കുമല്ലോ. നാട്ടുകാരുടെ പുറത്ത് കുതിരകയറുകയെന്ന 'സ്‌പോർട്‌സ് ഐറ്റ'ത്തിൽ മാത്രമാണ് ശശീന്ദ്രന്റെ വകുപ്പിന്റെ രീതി. ഇതിനെല്ലാം കേന്ദ്രമാണോ ഉത്തരവാദി? മറ്റ് സംസ്ഥാനങ്ങളിലും വനങ്ങളുണ്ട്. അവിടെയെല്ലാം എന്തുകൊണ്ടാണ് ഇത്രയേറെ വന്യജീവി ആക്രമണങ്ങൾ നടക്കാത്തത്? വനമില്ലാത്ത കേരളത്തിലെ ഏക ജില്ലയായ ആലപ്പുഴയിൽപോലും കാട്ടുപന്നിയാക്രമണമുണ്ടാകുമ്പോൾ നാട്ടുകാർ തലയിൽ കൈവയ്ക്കുകയാണ്.
കാടുകളുടെ ഇലയനക്കങ്ങളും ചിറകനക്കങ്ങളും ഹൃദിസ്ഥമാണ് ആദിവാസികൾക്ക്. കാട്ടിലാണ് അവരുടെ ജീവിതം. കാടുകളെ നോവിക്കാൻ ജീവിക്കാൻ അവർക്കറിയാം. എന്നാൽ അവരെ ഇപ്പോൾ സർക്കാർ കാടുകളിൽനിന്ന് ആട്ടിയിറക്കുകയാണ്. ഒരു ചിത്രം ഫെബ്രുവരി മാസത്തിൽ മനോരമ പ്രസിദ്ധീകരിച്ചത് ഓർമിക്കുന്നു. വനംവകുപ്പ് മന്ത്രി രാജാവിനെപ്പോലെ കസേരയിൽ ഇരിക്കുന്നു. കോവിൽമല ഗോത്രരാജാവ് രാമൻ രാജമന്നൻ മന്ത്രിയുടെ മുന്നിൽ നില്ക്കുന്നു.
മനുഷ്യവന്യജീവി സംഘർഷത്തെക്കുറിച്ച് പത്തുവർഷംമുമ്പ് (2015ൽ) ആദിവാസി സമൂഹം സർക്കാരിന് നല്കിയ റിപ്പോർട്ട് ഗോത്രമഹാരാജാവ് തന്റെ പ്രസംഗത്തിൽ മന്ത്രിയെ ഓർമിപ്പിക്കുകയുണ്ടായി. കാരണം കാട്ടുപന്നികൾ കാട്ടിൽനിന്നിറങ്ങാൻ തുടങ്ങിയാൽ, അടിക്കാടുകൾ നശിക്കും. അങ്ങനെ വന്യമൃഗങ്ങൾക്ക് നാട്ടിലിറങ്ങാൻ കാട്ടുപന്നികൾ വഴിയൊരുക്കും. ഈ വഴിത്താരകളിലൂടെ ഓടിയിറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ വനംവകുപ്പ് പാടുപെടേണ്ടിവരുമെന്ന് ആദിവാസിസമൂഹം നല്കിയ മുന്നറിയിപ്പ് സർക്കാർ മുഖവിലയ്‌ക്കെടുത്തില്ലെന്ന് രാമൻ രാജമന്നൻ തന്റെ പ്രസംഗത്തിൽ പറഞ്ഞുവെങ്കിലും, ആ പരാമർശം മന്ത്രി പുച്ഛിച്ചുതള്ളുകയാണുണ്ടായത്!
മുഖ്യമന്ത്രിയും ധനമന്ത്രിയും കൂടിക്കാഴ്ചകളും
സി.പി.എം. പൊളിറ്റ്ബ്യൂറോ ഡൽഹിയിൽ സമ്മേളിക്കുന്നതിന്റെ പശ്ചാത്തലത്തിലാകാം മുഖ്യമന്ത്രി സിൽവർ ലൈനിനുവേണ്ടി റെയിൽവേ മന്ത്രിയേയും 'എൻ.എച്ച്.' എന്ന 'നട്ടാപ്പകൽ കൊള്ള' ചൂണ്ടിക്കാണിക്കാൻ ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയേയും കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. എൻ.എച്ചിനായി കേരളം നൽകിയ 5300 കോടി രൂപ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തരുതെന്ന അഭ്യർഥനയും ധനമന്ത്രി ബാലഗോപാൽ നടത്തി. ഹൈസ്പീഡ് റെയിൽ പരിഗണിക്കാമെന്ന് കേന്ദ്ര റെയിൽമന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രിയോട് പറഞ്ഞുവെന്നാണ് കേരള സർക്കാരിന്റെ ഭാഷ്യം.
പക്ഷെ, മുഖ്യമന്ത്രി റെയിൽവേ മന്ത്രിയുടെ ഓഫീസ് വിട്ടതിന്റെ ചൂടാറുന്നതിനുമുമ്പേ 'എക്‌സി'ൽ കേന്ദ്രമന്ത്രി കുറിച്ചത് ഈ രണ്ട് പദ്ധതികളും കേന്ദ്രത്തിന്റെ ചിന്തയിലേ ഇല്ലെന്നാണ്! ശബരിപാതയുടെ കാര്യം ഓക്കെയാണെന്നും ഉന്നതോദ്യോഗസ്ഥർ ഒരാഴ്ചയ്ക്കുമുൻപേ കേരളം സന്ദർശിക്കുമെന്നും റെയിൽവേ മന്ത്രി വിശദീകരിക്കുകയും ചെയ്തു. ഏതായാലും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ കേന്ദ്രം കേരളത്തെ പല കാര്യങ്ങളിലും തഴയാനാണ് സാധ്യത. ഫെഡറൽ സംവിധാനവും തേങ്ങാക്കുലയുമെന്നൊക്കെ പറയാമെന്നേയുള്ളൂ. നമ്മുടെ കൈ നമ്മുടെ തലയ്ക്കുകീഴിൽ വച്ച് ഉറങ്ങുക. അല്ലാതെ മറ്റൊരു വഴിയുമില്ലണ്ണാ...
ആന്റണി ചടയമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്