കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് തന്നെ പവര്‍ കട്ടില്‍ ഇരുട്ടിലായി. കൊച്ചിയില്‍ നടന്ന കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി സംസാരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി മൈക്കും വെളിച്ചവും ഒരുപോലെ നിലച്ചത്. സംസ്ഥാനമൊട്ടാകെ കനത്ത പവര്‍ കട്ടില്‍ ജനങ്ങള്‍ വലയുന്നതിനിടെ, സ്വന്തം വകുപ്പിന്റെ സമ്മേളനത്തില്‍ മന്ത്രി ഇരുട്ടിലായത് സദസ്സില്‍ അമ്പരപ്പുണ്ടാക്കിയെങ്കിലും, ഒട്ടും പതറാതെ ചിരിയോടെയാണ് അദ്ദേഹം ഈ സാഹചര്യത്തെ നേരിട്ടത്.
'എന്റെ പ്രസംഗം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് ഇവിടുത്തെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി അറിയാം' എന്ന മന്ത്രിയുടെ സമയോചിതമായ മറുപടി സദസില്‍ വലിയ ചിരി പടര്‍ത്തി. സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണങ്ങളും മന്ത്രി ചടങ്ങില്‍ വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആയിരത്തിലധികം മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് നിലവിലുള്ളത്. പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം, എസികളുടെയും ഫാനുകളുടെയും അമിത ഉപയോഗം, രാത്രികാലങ്ങളില്‍ വ്യാപകമായി ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് എന്നിവ പീക്ക് അവറുകളിലെ വൈദ്യുതി ഉപയോഗം ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്.
തദ്ദേശീയമായ ഉല്‍പ്പാദനക്കുറവിനും കല്‍ക്കരി ക്ഷാമത്തിനും പുറമെ, പെട്ടെന്ന് വൈദ്യുതി വാങ്ങുന്ന ഡേ ഹെഡ് മാര്‍ക്കറ്റിലോ റിയല്‍ ടൈം മാര്‍ക്കറ്റിലോ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. അഖിലേന്ത്യാതലത്തില്‍ വലിയ വിലക്കയറ്റമുള്ളതിനാല്‍ രാത്രികാലങ്ങളില്‍ പരമാവധി 10 രൂപ വരെയുള്ള നിരക്കിലേ ബോര്‍ഡിന് വൈദ്യുതി വാങ്ങാനാകൂ എന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നത് എന്നും ഇടുക്കിക്ക് ശേഷം വലിയ പദ്ധതികളൊന്നും വന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെഎസ്ഇബി ചെയര്‍മാനുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
