തിരുവനന്തപുരം: പ്രവാസി കേരളീയർക്കായും കുടുംബാംഗങ്ങൾക്കുമായി NRI(K) മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശാനുസരണം സജ്ജീകരിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക നോർക്ക ഹെൽപ്ഡെസ്ക് നമ്പറുകളിൽ 2026 മാർച്ച് 01 ഞായറാഴ്ച വൈകുന്നേരം ആറു മണി വരെ ആകെ 541 കോളുകളാണ് ലഭിച്ചത്. വിദേശത്തുനിന്നും 188 പേരും രാജ്യത്തിനുള്ളിൽ നിന്നും 353 പേരും ഹെൽപ്ഡെസ്കിൽ ബന്ധപ്പെട്ടു.
ഇന്ത്യ — 353
യുഎഇ — 78
ഖത്തർ — 49
ബഹ്റൈൻ — 39
കുവൈത്ത് — 12
ഒമാൻ — 5
സൗദി അറേബ്യ — 3
യുകെ — 2
ആകെ — 541
സ്ഥിതിഗതികളും ലഭിച്ച വിവരങ്ങളും നോർക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ തൈക്കാട് നോർക്ക സെന്ററിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി.
അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനത്തിലെ യാത്രക്കായ മൂന്നു മലയാളികൾ (പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ (എറണാകുളം, കാലടി സ്വദേശി), മകൾ സ്മൃതി മേനോൻ(3 വയസ്സ്)) ഉൾപ്പെടെയുളള എട്ട് ഇന്ത്യൻ പൗരന്മാർ പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി. സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു. മലയാളികളായ യാത്രക്കാർ കുവൈറ്റിൽ നിന്നുളള ലോകകേരള സഭാംഗം വഴി നോർക്ക റൂട്ട്സിനെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ഇവരെ ഇന്ത്യയിലെത്തിക്കാനുളള നടപടികൾ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കുന്നതിന്റെ സാധ്യത വിദേശകാര്യമന്ത്രാലയം പരിശോധിച്ചുവരുന്നു.
അടിയന്തിരമായി മരുന്നുൾപ്പെടെ ആവശ്യപ്പെട്ട് ബഹ്റൈനിൽ നിന്നും പ്രവാസികൾ നോർക്ക റൂട്ട്സിൽ ബന്ധപ്പെട്ടിരുന്നു. ഇവർക്ക് ലോക കേരള സഭാംഗങ്ങളുടെ പിന്തുണയിൽ വേണ്ട സഹായം ലഭ്യമാക്കി. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പോയവർക്ക് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനായിട്ടുളള സഹായങ്ങളും നൽകി. ബഹ്റൈനിൽ ഗവൺമെൻറ് ഷെൽട്ടറുകൾ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ വിവരങ്ങൾ പ്രവാസികളിലേക്ക് എത്തിക്കുന്നതിന് നടപടി സ്വീകരിച്ചു. ബഹ്റൈനിൽ നോർക്കാ പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും ഉൾപ്പെടുന്ന പ്രത്യേക ഹെൽപ്പ് ഗ്രൂപ്പ് (ഡെസ്ക്) രൂപീകരിച്ചും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പറ്റാതെ യു.എ.ഇ യിൽ കുടുങ്ങി പോയ പ്രവാസികൾക്ക് അടിയന്തരമായ സഹായങ്ങളും മലയാളി സംഘടനകൾ, ലോക കേരള സഭംഗങ്ങൾ എന്നിവർ മുഖേന ലഭ്യമാക്കി.
കേന്ദ്ര സർക്കാർ, വിദേശകാര്യ മന്ത്രാലയം, അതാതു രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകൾ, ലോക കേരള സഭാംഗങ്ങൾ, പ്രവാസി സംഘടനകൾ എന്നിവരുമായി ഏകോപനം തുടരുന്നു. സംഘർഷം തുടരുന്ന രാജ്യങ്ങളിലുളള പ്രവാസികൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരണം. അടിയന്തര സഹായത്തിനായി നോർക റൂട്ട്സ് ഹെൽപ്ഡെസ്കുമായി +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽ നിന്നും) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
