കോട്ടയം: എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലദൃശ്യങ്ങളാക്കി മാറ്റിയ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. ഏറ്റുമാനൂര്‍ മംഗളം കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ ബി.ടെക് നാലാം വര്‍ഷ വിദ്യാര്‍ത്ഥി അജ്മല്‍ ടി മുഹമ്മദിനെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
ഉയര്‍ന്ന നിലവാരമുള്ള ക്യാമറ ഫോണ്‍ കൈവശമുണ്ടായിരുന്ന അജ്മലിനെ ഫോട്ടോകള്‍ എടുക്കുന്നതിനായി സഹപാഠികള്‍ സമീപിക്കാറുണ്ടായിരുന്നു. ഇതിലൂടെയും കോളജ് പരിപാടികള്‍ക്കിടയിലുമാണ് ഇയാള്‍ പെണ്‍കുട്ടികളുടേതടക്കം നിരവധി പേരുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് ഈ ഡിജിറ്റല്‍ ചിത്രങ്ങള്‍ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ അശ്ലീല ചിത്രങ്ങളാക്കി മാറ്റുകയായിരുന്നു.
അജ്മലിന്റെ ലാപ്‌ടോപ്പില്‍ ഇത്തരം ചിത്രങ്ങള്‍ മറ്റൊരു വിദ്യാര്‍ത്ഥി യാദൃച്ഛികമായി കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സംശയം തോന്നി ലാപ്‌ടോപ് വിശദമായി പരിശോധിച്ചപ്പോള്‍ ചിത്രങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വിവരം അധ്യാപകരെയും രക്ഷിതാക്കളെയും അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോളജിലെത്തിയ പോലീസ് അജ്മലിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു. ഇവയില്‍ നടത്തിയ പരിശോധനയില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചിത്രങ്ങള്‍ ഇയാള്‍ ഫോണിലും ലാപ്‌ടോപ്പിലും സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവ മറ്റുള്ളവര്‍ക്ക് പങ്കുവെച്ചതായി തെളിവുകള്‍ ലഭിച്ചിട്ടില്ല. സമൂഹമാധ്യമങ്ങള്‍ വഴിയോ മറ്റോ ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
