തിരുവനന്തപുരം: അടിവയറ്റിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് അത്യാസന്നനിലയിലായ മുട്ടത്തറ കല്ലുംമൂട് ഹിമം വീട്ടില്‍ എം.എസ്.നീതു(31)വിന് ചികിത്സാപ്പിഴവ് സംഭവിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡ് ഇ്ന്ന് പുറത്തുവന്നേക്കും. പലതവണ മാറ്റിവെച്ച മെഡിക്കല്‍ ബോര്‍ഡ് യോഗം വെള്ളിയാഴ്ച ചേര്‍ന്നെങ്കിലും ഇതിന്റെ റിപ്പോര്‍ട്ട് പൊലീസിനോ നീതുവിന്റെ ബന്ധുക്കള്‍ക്കോ നല്‍കിയിരുന്നില്ല.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. കുളത്തൂര്‍ തമ്പുരാന്‍മുക്കിലെ കോസ്മെറ്റിക് ആശുപത്രിയിലാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ നീതുവിനു ശസ്ത്രക്രിയ നടത്തിയത്. നീതുവിന്റെ കുടുംബം നല്കിയ പരാതിയില്‍ തുമ്പ പൊലീസ് ഒരു ഡോക്ടറെ മാത്രം പ്രതിയാക്കിയാണ് കേസെടുത്തത്. എന്നാല്‍ ഇവരെപ്പോലും വിളിച്ചുവരുത്താനോ അറസ്റ്റ് രേഖപ്പെടുത്താനോ പൊലീസ് തയ്യാറായില്ല. കേസിന്റെ തുടക്കം മുതല്‍ പരാതി അട്ടിമറിച്ച് കുറ്റക്കാരെ രക്ഷിക്കാനാണ് ജില്ലാ മെഡിക്കല്‍ ഓഫീസടക്കം പ്രവര്‍ത്തിക്കുന്നതെന്ന് നീതുവിന്റെ കുടുംബം ആരോപിക്കുന്നു. എന്നാല്‍, മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കിട്ടി ഇതില്‍ വിശദപരിശോധനകള്‍ക്ക് ശേഷമേ മറ്റ് നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂവെന്നാണ് പൊലീസിന്റെ നിലപാട്.
കോസ്മെറ്റിക്കിന്റെ പേട്ടയിലുള്ള ആശുപത്രിയില്‍ കൊഴുപ്പു നീക്കാനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് 2021-ല്‍ മരിച്ച കൊട്ടാരക്കര, പുത്തൂര്‍, തേവലപ്പുറം സ്വദേശി അമൃതരാജി(46)ന്റെ കേസിലും അധികാരികളുടെ ഭാഗത്തുനിന്നുണ്ടായത് വന്‍ അനാസ്ഥ. പേട്ട പൊലീസാണ് അമൃതരാജിന്റെ മരണത്തില്‍ കേസെടുത്തത്. എന്നാല്‍, കോസ്മെറ്റിക് ആശുപത്രിയില്‍ പരിശോധന നടത്താനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ പൊലീസോ ആരോഗ്യവകുപ്പോ തയ്യാറായില്ല.
അമൃതരാജിന്റെ മരണത്തിലും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മെഡിക്കല്‍ ബോര്‍ഡ് പരിശോധന നടന്നത്. മരണത്തിനു കാരണം ചികിത്സപ്പിഴവാണെന്നു വ്യക്തമാക്കുന്ന കത്ത് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് 2024 ല്‍ നല്‍കിയിരുന്നു. എന്നാല്‍, ഇതു മറച്ചുവെച്ച് ആശുപത്രിയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് അമൃതരാജിന്റെ ചേട്ടന് അശോക് കുമാര്‍ പറഞ്ഞു. അമൃതരാജിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്