കിണ്ടി: ചാക്കുപറമ്പിൽ കുടുംബത്തിന്റെ പ്രിയപ്പെട്ട പൈതൃകമുദ്ര

MARCH 10, 2026, 1:36 AM

2024ൽ എന്റെ മകൻ ഷിബു സാമുവൽ എന്നോട് പതുക്കെ ചോദിച്ചു, 'ഡാഡി, നമ്മുടെ കുടുംബത്തിൽ അപ്പച്ചൻ ഏറ്റവും വിലമതിക്കുന്ന സ്വത്ത് എന്താണ്?' ആ ലളിതമായ ചോദ്യം എന്റെ ഹൃദയത്തെ സ്പർശിച്ചു. അത് എന്നെ വർഷങ്ങൾക്കു പിന്നിലേക്ക്, കേരളത്തിലെ ആനിക്കാടുള്ള എന്റെ തറവാട്ടിലേക്കും, ഒരു നൂറ്റാണ്ടിലധികമായി നമ്മുടെ കുടുംബകഥ നിശബ്ദമായി പേറുന്ന ആ പുണ്യവസ്തുവിലേക്കും കൂട്ടിക്കൊണ്ടുപോയി. ഇത് ഞങ്ങളുടെ 'കിണ്ടി'യുടെ കഥയാണ്.

എന്റെ മാതാപിതാക്കളായ ചാക്കുപറമ്പിൽ വർഗീസ് വർഗീസും സാറാമ്മ വർഗീസും 1919ലാണ് വിവാഹിതരായത്. അന്ന് അപ്പച്ചന് പത്തൊൻപതും അമ്മച്ചിക്ക് വെറും പതിനഞ്ചും വയസ്സായിരുന്നു. സൗകര്യങ്ങൾ കുറവായ ഒരു ചെറിയ ഗ്രാമത്തിലായിരുന്നു അവരുടെ ജീവിതം. അന്നൊക്കെ കുടുംബങ്ങൾക്ക് സ്വന്തമായി അധികമൊന്നും ഉണ്ടായിരുന്നില്ല. മിക്ക വീട്ടുസാധനങ്ങളും കൈകൊണ്ട് നിർമ്മിച്ചതോ അല്ലെങ്കിൽ തലമുറകളായി സൂക്ഷിച്ചുവെച്ചതോ ആയിരുന്നു. ആഡംബരം അവർക്ക് അന്യമായിരുന്നുവെങ്കിലും അന്തസ്സും ആത്മാഭിമാനവും അവർ ഏറെ വിലമതിച്ചിരുന്നു.

തന്റെ യുവവധുവിന് അർത്ഥവത്തായ ഒരു വിവാഹസമ്മാനം നൽകണമെന്ന് അപ്പച്ചൻ ആഗ്രഹിച്ചു. പരിമിതമായ ചുറ്റുപാടുകളിലും വിശേഷപ്പെട്ട എന്തെങ്കിലും അവൾക്ക് നൽകണമെന്ന് അദ്ദേഹം മോഹിച്ചു. അങ്ങനെ അദ്ദേഹം ഒരു 'കിണ്ടി' തിരഞ്ഞെടുത്തു. കേരളത്തിന്റെ തനതായ വെങ്കല പാത്രമാണ് കിണ്ടി. ഉരുണ്ട ഉടലും ചെറിയ വാവട്ടവുമുള്ള ഇത് 'മൂശാരി'മാരാണ് നിർമ്മിക്കുന്നത്. പഴയകാലത്ത് ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകാനും വിശേഷാവസരങ്ങൾക്കുമാണ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്.

vachakam
vachakam
vachakam

എന്നാൽ ഞങ്ങളുടെ ഗ്രാമത്തിൽ കിണ്ടിക്ക് അതിന്റെ ഉപയോഗത്തിനപ്പുറം വലിയ പ്രാധാന്യമുണ്ടായിരുന്നു. കിണ്ടി സ്വന്തമായുണ്ടാകുന്നത് ഒരു ആദരവായി കണക്കാക്കപ്പെട്ടിരുന്നു. അത് ശുചിത്വത്തിന്റെയും ആതിഥ്യമര്യാദയുടെയും അടയാളമായിരുന്നു. വളരെ കുറച്ച് വീടുകളിൽ മാത്രമേ അന്ന് കിണ്ടി ഉണ്ടായിരുന്നുള്ളൂ. എന്റെ അപ്പച്ചനെ സംബന്ധിച്ചിടത്തോളം അത് വെറുമൊരു പാത്രമായിരുന്നില്ല, മറിച്ച് സ്‌നേഹത്തിന്റെ സമ്മാനമായിരുന്നു.
ഒരു പുതിയ കിണ്ടി വാങ്ങാൻ അപ്പച്ചന് അന്ന് പണമില്ലായിരുന്നു. അടുത്തു കടകളോ സൗകര്യങ്ങളോ കുറവ്.

എന്നിട്ടും അദ്ദേഹം പിന്മാറിയില്ല. പഴയതും പൊട്ടിയതുമായ വെങ്കല വിളക്കുകളും പാത്രങ്ങളും അദ്ദേഹം ശേഖരിച്ചു. അയൽവീടുകളിൽ നിന്നും ഉപയോഗശൂന്യമായ വെങ്കലക്കഷ്ണങ്ങൾ അദ്ദേഹം സംഘടിപ്പിച്ചു. ഇവയെല്ലാം ചുമന്ന് അദ്ദേഹം ഒരു മൂശാരിയുടെ അടുത്തെത്തി. ആ ലോഹങ്ങൾ ഉരുക്കി തന്റെ കിണ്ടിയുടെ അച്ചിലൊഴിച്ച് മൂശാരി അത് നിർമ്മിച്ചു കൊടുത്തു. അപ്പച്ചന്റെ കയ്യിൽ കിട്ടിയ ആ കിണ്ടി യഥാർത്ഥത്തിൽ വെങ്കലത്തിൽ തീർത്ത ഭക്തിയായിരുന്നു. അഭിമാനത്തോടെ അത് വീട്ടിലെത്തിച്ച് അദ്ദേഹം അമ്മച്ചിക്ക് നൽകി. അവരുടെ 70 വർഷത്തെ ദാമ്പത്യജീവിതത്തിലെ ഏറ്റവും മനോഹരമായ സ്‌നേഹപ്രകടനമായിരുന്നു ആ പ്രവൃത്തി. കഷ്ടപ്പാടുകളിലും സന്തോഷങ്ങളിലും ആ കിണ്ടി അവർക്കൊപ്പം ഉണ്ടായിരുന്നു.

1989 ഫെബ്രുവരിമാർച്ച് മാസങ്ങളിൽ ഞാൻ എന്റെ മാതാപിതാക്കൾക്കൊപ്പം ആറാഴ്ച ചിലവഴിച്ചു. അമേരിക്കയിലേക്ക് കൊണ്ടുപോകാൻ ചങ്ങനാശേരിയിൽ പോയി ഒരു കിണ്ടി വാങ്ങണമെന്ന് ഞാൻ അപ്പച്ചനോട് പറഞ്ഞു. അപ്പച്ചൻ അത് കേട്ട് നിശബ്ദനായി ഇരുന്നു. ശേഷം പറഞ്ഞു, 'ഇവിടെ ഇപ്പോൾ ഉപയോഗിക്കാത്ത രണ്ട് കിണ്ടികളുണ്ട്.' അദ്ദേഹം അകത്തുപോയി 1919ൽ അമ്മച്ചിക്ക് നൽകിയ അതേ കിണ്ടി എടുത്തു കൊണ്ടുവന്നു. വാക്കുകൾ അധികം ഉപയോഗിക്കാതെ അദ്ദേഹം അത് എന്റെ കൈകളിൽ വെച്ചുതന്നു. എന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒരു വിശുദ്ധ നിമിഷമായിരുന്നു അത്.

vachakam
vachakam
vachakam

എന്റെ കണ്ണുകൾ നിറഞ്ഞു. അപ്പച്ചന്റെ കണ്ണുകളും ഈറനണിഞ്ഞിരുന്നു. ആ നിശബ്ദമായ കൈമാറ്റത്തിൽ തലമുറകൾ തമ്മിൽ സംവദിക്കുകയായിരുന്നു. ഞാൻ അമേരിക്കയിൽ തിരിച്ചെത്തി ഒൻപതാം ദിവസം, 1989 ഏപ്രിൽ 3ന്, 89-ാം വയസ്സിൽ അപ്പച്ചൻ അന്തരിച്ചു. 1994 മാർച്ച് 27ന് അമ്മച്ചിയും യാത്രയായി. അതോടെ ആ കിണ്ടി എനിക്ക് ജീവനേക്കാൾ പ്രിയപ്പെട്ടതായി.
ഈ കിണ്ടി ഞങ്ങളുടെ വീടിന്റെ മാത്രം ഭാഗമായിരുന്നില്ല. ഗ്രാമത്തിലെ വിവാഹങ്ങൾക്കും വിശേഷങ്ങൾക്കും ആളുകൾ ഇത് കടം വാങ്ങി കൊണ്ടുപോകുമായിരുന്നു. വൈദികരുടെയും വിശിഷ്ടാതിഥികളുടെയും കൈ കഴുകിക്കാൻ ഇത് ഉപയോഗിച്ചു. വെള്ളം മാത്രമല്ല, ബഹുമാനവും പാരമ്പര്യവും ഒരു സമൂഹത്തിന്റെ ഒത്തൊരുമയും ആ കിണ്ടി വഹിച്ചിരുന്നു.

ഇന്നും അത് നോക്കുമ്പോൾ ലോഹത്തിനപ്പുറം ഒരുപാടു ഓർമ്മകളാണ് എനിക്ക് കാണാൻ കഴിയുന്നത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ പൈതൃകത്തിന്റെ രണ്ടാം തലമുറ കാവൽക്കാരനാണ് ഞാൻ. ഒരു ദിവസം ഞാൻ ഇത് എന്റെ മകൻ ഷിബുവിന് കൈമാറും, കാലക്രമേണ അത് എന്റെ കൊച്ചുമകൻ സേവ്യറിലെത്തും. ഒരു ലളിതമായ വെങ്കല പാത്രം നാല് തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. പൊട്ടിയ ലോഹക്കഷ്ണങ്ങളിൽ നിന്ന് തുടങ്ങിയത് ഇന്ന് വിശ്വാസത്തിന്റെയും ത്യാഗപൂർണ്ണമായ സ്‌നേഹത്തിന്റെയും ജീവനുള്ള സാക്ഷ്യമായി മാറിയിരിക്കുന്നു.

ചാക്കുപറമ്പിൽ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടും ഞാൻ ഈ കഥ പങ്കുവെക്കുന്നത് നമ്മൾ എവിടെ നിന്ന് വന്നു എന്ന് ഓർമ്മിക്കാനാണ്. ഈ വിലപ്പെട്ട സ്വത്ത് എങ്ങനെയാണ് നമ്മുടെ വീട്ടിലെത്തിയതെന്ന് പലർക്കും അറിയില്ലായിരിക്കാം. യഥാർത്ഥ സമ്പത്ത് സ്വർണ്ണമോ മറ്റ് വസ്തുക്കളോ അല്ലെന്ന് ഈ കിണ്ടി നമ്മെ പഠിപ്പിക്കുന്നു. അത് നൽകുന്ന സ്‌നേഹത്തിലും, നിശബ്ദമായ ത്യാഗങ്ങളിലും, പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിലുമാണ് അടങ്ങിയിരിക്കുന്നത്. വരും തലമുറകൾക്കും ഈ വിനീതമായ പാത്രം പ്രചോദനമാകട്ടെ.

vachakam
vachakam
vachakam

സി. വി. സാമുവൽ, ഡെട്രോയിറ്റ്, മിഷിഗൺ, യു.എസ്.എ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam