തൃശൂര്‍: ദേശീയപാത 66-ല്‍ പനമ്പിക്കുന്ന് സെന്ററിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് എട്ട് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. ഡിണ്ടിഗല്‍ പി.എസ്.എന്‍.എ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പുനെ സ്വദേശിയായ ലോറി ഡ്രൈവര്‍ ദൂക്കാറാം കംപ്ലയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച പുലര്‍ച്ചെ 12 മണിയോടെയായിരുന്നു ദാരുണമായ സംഭവം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികില്‍ അലക്ഷ്യമായി നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിലുണ്ടായിരുന്ന ആറ് പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റോഡ് നിര്‍മാണവുമായി യാതൊരു ബന്ധവുമില്ലാത്ത ചരക്കുലോറികള്‍ ഏറെ നേരമായി ഇവിടെ അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അപകടസമയത്ത് ലോറിക്കുള്ളില്‍ ഉറങ്ങുകയായിരുന്ന ഡ്രൈവറെ നാട്ടുകാരാണ് വിളിച്ചുണര്‍ത്തിയത്. തുടര്‍ന്ന് വാഹനം മാറ്റിയിട്ട ശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ഉച്ചയ്ക്ക് ശേഷം കയ്പമംഗലം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
തെറ്റായ ദിശയിലും ദേശീയപാതയിലെ ഡിവൈഡറുകള്‍ മറയ്ക്കുന്ന രീതിയിലും ലോറി നിര്‍ത്തിയിട്ടതാണ് അപകടത്തിന് കാരണമായതെന്ന് പോലീസും മോട്ടോര്‍ വാഹന വകുപ്പും പ്രാഥമിക പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കി. വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുമതിയില്ലാത്ത സ്ഥലത്താണ് ലോറി ഇട്ടിരുന്നതെന്ന് മന്ത്രി ഒ.ജെ ജനീഷും സ്ഥിരീകരിച്ചു. കസ്റ്റഡിയിലുള്ള ഡ്രൈവറെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
