ശശി തരൂർ കോൺഗ്രസിന്റെ തലവേദന കടുപ്പിക്കുന്നുവോ..?

JUNE 4, 2025, 6:56 AM

രാഷ്ട്രസേവനത്തിനായി തന്റെ യോഗ്യതയ്‌ക്കൊത്ത പദവികൾ കേന്ദ്രസർക്കാർ ഇനിയും വാഗ്ദാനം ചെയ്താൽ സ്വീകരിക്കാൻ ശശിതരൂർ തെല്ലും മടിക്കാനിടയില്ല എന്നാണ് രാഷ്ടീയ നിരീക്ഷകരുടെ പക്ഷം. തരൂർ ചില പദവികൾ ലക്ഷ്യമിടുന്നതായും അഭ്യൂഹങ്ങളുയരുന്നുണ്ട്.

കോൺഗ്രസ് നേതാവ് ശശി കൃഷ്ണൻ ചന്ദ്രശേഖരൻ എന്ന ശശിതരൂർ രണ്ടും കല്പിച്ചുതന്നെയാണ് മുന്നോട്ടുനീങ്ങുന്നത്. കോൺഗ്രസ് കൂടാരത്തിലിരുന്നുകൊണ്ടുതന്നെ നരേന്ദ്ര മോദിയെ പരമാവധി സുഖിപ്പിച്ചുകൊണ്ടുള്ള വാഴ്ത്ത് പാട്ട് കൂടുതൽ ശക്തിയോടെ പാടിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായിച്ചവർക്ക് പ്രധാനമന്ത്രി നൽകിയത് ശക്തമായ മറുപടിയാണെന്നു വിദേശ പര്യടനത്തിനിടെ പനാമയിൽ വച്ചുനടത്തിയ നെടുങ്കൻ പ്രസംഗത്തിൽ ശശി തരൂർ അഭിപ്രായപ്പെട്ടു. ഇത്തരം പരാമർശം ഉൾപ്പെടെ ഓപ്പറേഷൻ സിന്ദൂറിനെ പ്രശംസിച്ചുകൊണ്ടേയിരിക്കുകയാണ് തരൂർ.

കോൺഗ്രസാകട്ടെ പതിവുപോലെ ആ നടപടിയെ ചോദ്യം ചെയ്യുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ തരൂർ പെരുമാറുന്നത് ബി.ജെ.പി വക്താവിനെ പോലെയാണെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് വിമർശിക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ് ദേശീയ നേതൃത്വവും അപ്പാടെ തരൂരിനോട് കടുത്ത നീരസത്തിലൂമാണ്.

vachakam
vachakam
vachakam

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ഭീകരവാദ വിരുദ്ധ നിലപാട് ആഗോള വേദികളിൽ വ്യക്തമാക്കുന്നതിനുള്ള പര്യടനത്തിലാണ് തരൂരും കൂട്ടരും. ലോക രാഷ്ട്രങ്ങളിൽ ഇന്ത്യയുടെ നിലപാടറിയിക്കാൻ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ ഏഴ് സർവ്വകക്ഷി പ്രതിനിധി സംഘങ്ങളിൽ ഒന്നിന് നേതൃത്വം നൽകുന്നത് ശശി തരൂരാണ്.നഇന്ത്യയിലെ തന്നെ മർമ്മപ്രധാനമായ കാര്യങ്ങൾ പാർലമെന്റിൽ പോലും പ്രതിപക്ഷത്തെ അറിയിക്കാനോ, അവരോട് സംസാരിക്കാനോ തയ്യാറാകാത്ത നരേന്ദ്രമോദിക്കുവേണ്ടി എന്തിന് ഇങ്ങനെ ഓശാന പാടാൻ ശശി തരൂർ മിനക്കെടുന്നു എന്ന ചോദ്യമാണ് കോൺഗ്രസ് ക്യാമ്പുകളിൽ നിന്നും ഉയരുന്നത്...!

ഇന്ത്യ-പാക്ക് വെടിനിർത്തൽ ധാരണയ്ക്ക് മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം അമേരിക്ക  ആവർത്തിക്കുന്നതിനിടെയാണ് ഇന്ത്യ  പാക് പ്രതിനിധി സംഘങ്ങൾ വാഷിംഗ്ടണ്ണിൽ എത്തിയത്.  അമേരിക്ക മധ്യസ്ഥത വഹിച്ചെന്ന് ആവർത്തിക്കുന്നതിലെ ഇന്ത്യയുടെ നിലപാട്, ഇന്ത്യയെയും പാക്കിസ്ഥാനെയും ഒരു പോലെ കാണുന്നതിലെ അതൃപ്തി,  ഓപ്പറേഷൻ സിന്ദൂർ നടത്താൻ ഉണ്ടായ സാഹചര്യം എന്നിവ സംഘതലവൻ ശശി തരൂർ അമേരിക്കയെ അറിയിക്കുന്നതിലെ പൊരുത്തക്കേടാണ് കോൺഗ്രസുകാർ ചൂണ്ടിക്കാട്ടുന്നത്.

കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോർമാന്തിക്കുന്നതുപോലെയാണ് ബി.ജെ.പിചെയ്യുന്നത്. തരംതാണ പണിയാണ് തരൂരിന്റേതെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. അതിനുള്ള മറുപടിയായി തരൂർ പറയുന്നതിങ്ങനെ: രാഷ്ട്രത്തെ സേവിക്കാൻ രാഷ്ട്രീയം നോക്കേണ്ടതില്ല എന്നാണ്.

vachakam
vachakam
vachakam

മാത്രമല്ല, ബി.ജെ.പിയിലേക്ക് താൻ പോകുന്നുവെന്ന ചർച്ചകൾ പൂർണ്ണമായും തള്ളുകയാണ് ശശി തരൂർ. അതേസമയം രാഷ്ട്രസേവനത്തിനായി തന്റെ യോഗ്യതയ്‌ക്കൊത്ത പദവികൾ കേന്ദ്രസർക്കാർ ഇനിയും വാഗ്ദാനം ചെയ്താൽ സ്വീകരിക്കാൻ  അദ്ദേഹം മടി കാണിച്ചേക്കില്ല. എന്നാണ് രാഷ്ടീയ നിരീക്ഷകരുടെ പക്ഷം. തരൂർ ചില പദവികൾ ലക്ഷ്യമിടുന്നതായും അഭ്യൂഹങ്ങളുയരുന്നുണ്ട്.

എന്നാൽ, ബി.ജെ.പിയിൽ ചേരേണ്ടെന്ന തരൂരിന്റെ തീരുമാനത്തിനു പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യത്തേത്, ഒരു മതനിരപേക്ഷ ബുദ്ധിജീവി എന്ന നിലയിൽ അദ്ദേഹം ദീർഘകാലമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്തുപോന്ന കാര്യങ്ങളെയെല്ലാം പെട്ടെന്നൊരു ദിവസം വിഴുങ്ങുന്നതിനു തുല്യമാവും ബി.ജെ.പിയിൽ ചേരുകയെന്നത്. മറ്റൊന്ന് ശശി തരൂർ തങ്ങളുടെ കൂടെ ആയിരിക്കണമെന്നു എത്രയോ കാലമായി ബി.ജെ.പിയുടെ കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നു. എന്നാൽ തരൂർ പാർട്ടിയിൽ വരുന്നതിനോട് ബി.ജെ.പിയുടെ കേരള ഘടകത്തിൽ ശക്തമായ എതിർപ്പുണ്ട്. തിരഞ്ഞെടുപ്പു പ്രസംഗം സംബന്ധിച്ച് തരൂരിനെതിരെ നൽകിയ അപകീർത്തിക്കേസിൽ ഉറച്ചു നിൽക്കുകയാണെന്ന് ഇപ്പോഴും ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിയിരുന്നു.

ബി.ജെ.പിയിലെ മറ്റു വിഭാഗങ്ങൾക്കും തരൂർ വരുന്നതിൽ താൽപ്പര്യമില്ല. കോൺഗ്രസിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യമൊന്നും മോദി ക്യാബിനറ്റിൽ അംഗമായാൽ കിട്ടില്ലെന്ന ധാരണ തരൂരിനുമുണ്ട്. എന്നാൽ രാഷ്ട്രപതിയോ, ഉപരാഷ്ട്രപതിയോ ആക്കുമെങ്കിൽ അതാകുന്നതിനോട് തരൂരിന് താല്പര്യം ഉണ്ടാവുക സ്വഭാവികമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. തരൂരിന്റെ കഴിവും അറിവും വച്ച് അങ്ങിനെയുള്ള ഉന്നത പദവികൾ ആഗ്രഹിക്കുന്നതിൽ തെല്ലും തെറ്റില്ലതാനും. കോൺഗ്രസ് പാർട്ടിക്ക് അതീതനാണ് താൻ എന്നു ഭാവിക്കാറില്ലെങ്കിലും താൻ തികച്ചും വ്യത്യസ്തനാണെന്ന പ്രതീതി പ്രസ്താവനകളിലൂടെ നൽകാൻ ഒരിക്കലും അദ്ദേഹം മടിച്ചിട്ടുമില്ല. വയസ് എഴുപതിനോടടുക്കുമ്പോഴും പ്രായ വ്യത്യാസമില്ലാതെ ആരേയും ആകർഷിക്കുന്ന ഇംഗ്ലീഷ് സംസാരത്തിലും കാര്യാവതരണ രീതിയിലുമൊക്കെ തരൂരിനേക്കാൽ മുന്നിലോ, ഒപ്പമോ നിൽക്കാൻ കോൺഗ്രസിൽ ഇപ്പോൾ ആരും ഇല്ലെന്നു തറപ്പിച്ചുപറയാൻ കഴിയും.

vachakam
vachakam
vachakam

ഇങ്ങനെയൊക്കെ ആയിട്ടും തരൂർ എന്തുകൊണ്ട് ബി.ജെ.പിയുടേയും മോദിയുടേയും തെറ്റായ നയങ്ങളെ എതിർത്ത് കോൺഗ്രസ് രാഷ്ട്രീയം പാർലമെന്റിലോ, പൊതുവേദികളിലോ പറയാതിരിക്കുന്നത് എന്തുകൊണ്ട്..? ഈ ചോദ്യം കോൺഗ്രസുകാരിൽ തന്നെ അടുത്തകാലത്തായി ഉയർന്നുവരുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കോൺഗ്രസിലെ തലമുതിർന്നവരും തരൂരും ബി.ജെ.പിയും ഒപ്പത്തിനൊപ്പം തർക്കിച്ചും പരിഭവിച്ചും ഒച്ചവച്ചും നീങ്ങുമ്പോൾ ഉറച്ച ശബ്ദത്തിൽ കാര്യങ്ങൾ വെടിപ്പായും ശക്തമായും തന്റെ പാർട്ടിയുടെ നിലപാടുകൾക്ക് കോട്ടം തട്ടാതെ വിദേശത്ത് രാജ്യനിലപാടുകൾ മണിമണിയായി എങ്ങിനെയാണ് പറയേണ്ടതെന്നു തൃണമുൽ കോൺഗ്രസിലെ രണ്ടാമൻ അഭിഷേക് ബാനർജി കാണിച്ചുകൊടുത്തിരിക്കുന്നു.

അത്തരമൊരു മെയ്യ് വഴക്കം എന്തുകൊണ്ട് ശശി തരൂരിൽ നിന്നും ഉണ്ടാകുന്നില്ല..! അത് ചിന്തിക്കേണ്ടതാണ്. ഭരണഘടനയുടെ 370-ാം വകുപ്പിൽ കയറിപ്പിടിച്ച് തന്റെ നിലപാട്  വിദേശത്ത് പോയി വ്യക്തമാക്കിയ മറ്റൊരു മാന്യദേഹമാണ് കോൺഗ്രസുകാരനായ സൽമാൻ ഖുർഷിദ്. അദ്ദേഹം കൊൺഗ്രസിനെ കൊണ്ടെത്തിച്ച അവസ്ഥയും ചെരുതല്ല. ഈവക കാര്യങ്ങൾ പാർലമെന്റിലുൾപ്പെടെ കോൺഗ്രസ് എങ്ങിനെ മറികടക്കുമന്ന് കണ്ടറിയണം..! പ്രശ്‌നസങ്കീർണ്ണമായ സാഹചര്യത്തെ മോദി സർക്കാർ നേരിട്ട വഴിയെക്കുറിച്ച് കോൺഗ്രസിനകത്തുതന്നെ വിവിധ അഭിപ്രായമാണുള്ളത് എന്നു പ്രചരിപ്പിക്കാൻ ബി.ജെ.പി കിണഞ്ഞു ശ്രമിക്കുമെന്ന കാര്യത്തിൽ തെല്ലും സംശയിക്കേണ്ടതില്ല. ഇക്കണ്ടകാലത്തൊക്കെ പ്രതിപക്ഷവിമർശനത്തെ മറികടക്കാൻ അതാണ് ബി.ജെ.പിയെയും കൂട്ടരേയും സഹായിച്ചിട്ടുള്ളത്. 

2009ൽ ആണ് തരൂർ കോൺഗ്രസിൽ ചേർന്നാണ് 2009, 2014, 2019, 2024 എന്നീ വർഷങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും നാല് തവണ പാർലമെന്റ് അംഗമാകുകയും ചെയ്തിട്ടുണ്ട്. യുപിഎ സർക്കാരിന്റെ കാലത്ത്, തരൂർ വിദേശകാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. നിലവിൽ അദ്ദേഹം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമാണ്.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam