കടലമ്മ കലങ്ങുന്ന തീരം..
ഒരു കപ്പൽച്ഛേദത്തിന്റെ ബാക്കി പത്രം. കണ്ണീർ വാർക്കുന്ന തീരം. നാളെ കടലിൽ കലങ്ങുന്ന വിഷം തീണ്ടി ഹാർബറുകളിൽ വന്നടിഞ്ഞേക്കാവുന്ന മത്സ്യപ്പെയ്ത്തു കാഴ്ചകൾ! വിലക്കുകളുടെ ട്രോളിംഗ് നിരോധനക്കാലം. കാലവർഷ വറുതിയുടെ ഉച്ചവെയിലിൽ കണ്ണിൽ ഇരുട്ടു കയറുന്ന മത്സ്യത്തൊഴിലാളി.
കൂട്ടിലടച്ച വളർത്തു മൃഗങ്ങളെ തീറ്റയാക്കുന്ന വന്യജീവികളുടെ വേട്ടക്കാലം. നാട്ടുവഴികളിലാകെ മനുഷ്യ നായാട്ടിനിറങ്ങുന്ന പുലിക്കൂട്ടങ്ങൾ. പുലിക്കെണിയിൽ വീണ് തോൽക്കുന്ന വളർത്തു മൃഗങ്ങൾ.
ജൂണിന്റെ കലണ്ടർ തെറ്റിക്കുന്ന കാലവർഷം. സഹ്യന്റെ മതിലുകൾ തകർക്കുന്ന പ്രവചന മഴകൾ. ഉപ്പുകേറി കലങ്ങിപ്പോവുന്ന പൊക്കാളിപ്പാടങ്ങൾ. പൊട്ടി വീഴുന്ന ഉരുൾ മലകൾ.
ലോക്കപ്പിലെ കരച്ചിലുകൾ. ജീവിതം അവസാനിപ്പിക്കുന്ന നിയമപാലകർ. ഗുണ്ടകളുടെ തെരുവ് പിറന്നാൾ പാർട്ടികൾ. ലഹരി വാഹകരായി ഊരുചുറ്റുന്ന ആൺ പെൺ സംഘങ്ങൾ.
പാഴ് വാഗ്ദാനങ്ങളും വെല്ലുവിളികളും നിറഞ്ഞ തെരഞ്ഞെടുപ്പ് ഗോദകൾ. കണക്കു പറഞ്ഞ് കൈക്കൂലി വാങ്ങുന്നവരുടെ പിന്നിലെ കാണാച്ചരടുകൾ. തമ്മിൽത്തല്ലുന്ന ഉദ്യോഗസ്ഥ മേലാളന്മാർ. പെരുകുന്ന വാഹനാപകടങ്ങളും പൊലിയുന്ന ജീവനുകളും.. ഇടിഞ്ഞു താഴുന്ന നിരത്തുകളും രണ്ടായി പിളരുന്ന ഹൈവെകളും...
ദേശീയപാത 66ൽ കണ്ണൂർ, മലപ്പുറം, തൃശൂർ ഭാഗങ്ങളിൽ മണ്ണിടിച്ചിലും വിള്ളലുമുണ്ടായതോടെ പാതയുടെ നിർമാണനിലവാരത്തെക്കുറിച്ചു ഗുരുതര ആശങ്കകളാണുയരുന്നത്. പൂർത്തീകരണത്തിലേക്കടുക്കുന്ന ദേശീയപാതയും സർവീസ് റോഡും മലപ്പുറം ജില്ലയിലെ കൂരിയാട്ട് ഇടിഞ്ഞുതാഴ്ന്നതു നാടിനെ ഞെട്ടിച്ചു. നിർമാണവീഴ്ചയെന്നു സമ്മതിക്കാതെ, മഴയെയും മണ്ണിനെയും കുറ്റംപറയുന്ന അധികൃതർ. കാലവർഷം എത്തുമ്പോൾ ഈ പാതയ്ക്ക് എത്രത്തോളം അതിനെ അതിജീവിക്കാനാവുമെന്നാണ് സംശയം.
ചിത്രം വിചിത്രം
ഇത്രയും പറഞ്ഞാലും സമകാലിക കേരളത്തിന്റെ നേർച്ചിത്രമാകില്ല. നെഗറ്റിവ് പറയാൻ മാത്രം ഒരുങ്ങുന്നവർക്ക് ഇനിയും പലതും പറയാൻ കാണും എന്ന് ചിന്തിക്കുന്നവർക്ക് മുന്നിൽ നമ്മുടെ വൻകിട പദ്ധതികളല്ല മാതൃക. നമ്മുടെ കേരളമെന്ന കൊച്ചു ഭൂഭാഗത്ത് സഹ്യനും അറബിക്കടലിനും മധ്യേ, മുൻപെങ്ങും അനുഭവിക്കാത്ത ജീവിതം 2025 ൽ ജീവിച്ചു തീർക്കുന്നത് സാധാരണക്കാരാണ്. അവർക്ക് മുന്നിൽ യാത്രയ്ക്ക് ഇന്ന് നേരായ വഴികളില്ല. വൻകിട പദ്ധതികൾ മാത്രം. വിണ്ടു കീറുന്ന ഹൈവെകളുടെ ഭീതിതമായ കാഴ്ചകൾ കാണുമ്പോൾ നാം പഴയ മഞ്ഞക്കല്ലുകളെ ഓർക്കും.
കേരളത്തെ റോഡപകടങ്ങളുടെ വിപത്ത് ഇപ്പോഴും വേട്ടയാടുന്നു, പ്രതിവർഷം ഏകദേശം 4,000 പേർ റോഡുകളിൽ കൊല്ലപ്പെടുകയും 50,000 ത്തോളം പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്യുന്നു എന്നൊരു കണക്കുണ്ട്. ഗതാഗത സംവിധാനത്തിലെ മികവിനായി കേരളം മുന്നോട്ടു വയ്ക്കുന്ന പദ്ധതികൾ പാതിവഴിയിൽ കിടക്കുമ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാതെ നമ്മുടെ തകർന്ന റോഡുകളും കൊച്ചു പാലങ്ങളും.
കൊട്ടിഘോഷിച്ച് അവതരിപ്പിച്ച സിൽവർ ലൈനിനു പകരം സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയിയിലേക്ക് കേന്ദ്രം വഴി തിരിച്ചു വിട്ടിരിക്കുന്നു ഇപ്പോൾ. അതിനായി റെയിൽവെയുടെ വിദഗ്ദ്ധ സംഘം അടുത്തമാസം കേരളത്തിലെത്തും. അങ്കമാലി എരുമേലി ശബരി പാതയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പണ്ടേ പാതി വഴിയിലാണ്. 111 കിലോ മീറ്റർ നീളമുള്ള ശബരിപാത 1997 ലാണ് റെയിൽവെ ബജറ്റിൽ പ്രഖ്യാപിച്ചത്. കാലടി വരെ എട്ടു കിലോമീറ്റർ റെയിൽവെ ലൈൻ നിർമ്മിച്ചെങ്കിലും അവിടം കൊണ്ട് നിന്നു. പാതയ്ക്കായി ഭൂമി വിട്ടുകൊടുത്ത രണ്ടായിരത്തിലേറെ കുടുംബങ്ങൾ നഷ്ടപരിഹാരം തേടി കാൽ നൂറ്റാണ്ടായി കാത്തിരിപ്പിലാണ്.
സർവെക്കല്ലുകൾ സ്ഥാപിച്ച ഭൂമി വിൽക്കനോ പണയം വയ്ക്കനോ കഴിയാത്ത സ്ഥിതി. അങ്കമാലി മുതൽ കോട്ടയം രാമപുരം വരെ 70 കിലോമീറ്റർ നീളത്തിൽ ആ സർവെക്കല്ലുകൾ കിടക്കുന്നു. കെ-റെയിൽ പദ്ധതിയിൽ കേന്ദ്രം നിർദ്ദേശിച്ച ത്രികക്ഷി കരാറിൽ കേരളം അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് പദ്ധതി വൈകിയത്. എന്നാൽ ശബരിപാതക്ക് മുഖ്യമന്ത്രി കേന്ദ്രവുമായി നടത്തിയ പദ്ധതിയിൽ വീണ്ടും പച്ച വെളിച്ചം തെളിഞ്ഞിരിക്കുന്നു. റെയിൽ വരാൻ യാതൊരു സാധ്യതയുമില്ലെന്നും താൻ നൽകിയ ബദൽ പ്രെപ്പോസൽ മുഖ്യമന്ത്രിക്കും സർക്കാരിനും ബോധ്യമായിട്ടുണ്ടെന്നും മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞിരുന്നു.
ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാത്തതാണ് ഈ പദ്ധതി. കേന്ദ്ര സർക്കാർ ഉറപ്പുനൽകുന്നതിൽ മാത്രമാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കുള്ള ആശങ്കയെന്നും ശ്രീധരൻ. പാരിസ്ഥിതക ആഘാതം, ഭൂമിയേറ്റെടുക്കൽ എല്ലാം കുറഞ്ഞ പദ്ധതിയാണ് ബദൽ പ്രൊപ്പോസൽ. അണ്ടർഗ്രൗണ്ടും എലിവേറ്റഡുമായ പാതയാണ് ഇതിൽ കൂടുതലും വരുന്നത്. കേന്ദ്ര സർക്കാർ അംഗീകരിക്കുകയാണെങ്കിൽ ഒരു ഡീറ്റേയിൽ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കണം. ഡിഎംആർസിയെ കൊണ്ട് പദ്ധതി നടപ്പാക്കാനാണ് താൻ ആഗ്രഹിക്കുന്നത്. കാരണം അതുപോലൊരു പ്രോജക്ട് അവർ മുമ്പ് തയ്യാറാക്കിയിട്ടുണ്ട്. അവരുടെ കൈയിൽ എല്ലാ ഡാറ്റകളും ഉണ്ടെന്ന് ശ്രീധരൻ വ്യക്തമാക്കി.
കേന്ദ്രാനുമതി ലഭിക്കുംവരെ കാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചെങ്കിലും ഭൂമിയിലെ കുരുക്കുകൾ ഒഴിയുന്നില്ല. മഞ്ഞക്കുറ്റി പതിച്ച ഭൂമിയാണ് ഉടമകൾക്ക് മുമ്പ് മുന്നിൽ വൻ വെല്ലുവിളിയാകുക. 1221 ഹെക്ടർ ഭൂമി നിർദിഷ്ട പാതയ്ക്കായി ഏറ്റെടുക്കേണ്ടിവരുമെന്ന് കാണിച്ച് സർവേ നമ്പറുകളും ഉൾപ്പെടെ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം മരവിപ്പിച്ചിട്ടില്ല. 2021 ഓഗസ്റ്റ് 18നായിരുന്നു ആദ്യവിജ്ഞാപനം വന്നത്. ഇതിൽ 955.13 ഹെക്ടറായിരുന്നു കാണിച്ചിരുന്നതെങ്കിൽ ഒക്ടോബറിൽ 1221 ഹെക്ടറായി വർധിച്ച് പുതുക്കി വിജ്ഞാപനം വന്നു. നിർദിഷ്ട പദ്ധതിക്കായി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി പൊതുമേഖലാബാങ്കുകൾ വായ്പയ്ക്ക് ഈടായി സ്വീകരിക്കാൻ മടിക്കുന്നതാണ് പ്രധാന പ്രശ്‌നം. ഇത് പദ്ധതിയെ സംബന്ധിച്ച ചർച്ച നീണ്ടുപോകുന്ന കാലത്തോളം തുടരുമെന്നതാണ് പ്രതിസന്ധി. സ്ഥലം വിറ്റ് ഒഴിവാക്കാം എന്നു വച്ചാൽപോലും കെ-റെയിൽ മഞ്ഞക്കുറ്റിയുള്ള ഭൂമി ആര് വാങ്ങാൻ തയ്യാറാകുമെന്നതാണ് പ്രതിസന്ധി.
പ്രതീക്ഷയുടെ ട്രാക്കിൽ
വികസനത്തിന് മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടൻ 20000 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിട്ടുണ്ട്. കത്ത് നൽകാൻ മുഖ്യമന്ത്രിയോട് പറയാൻ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിനോട് ഗഡ്കരി ആവശ്യപ്പെട്ടു. കേരളത്തിലെ റോഡ് വികസനത്തിന് പണം തടസമല്ല. സംസ്ഥാനത്ത് റോഡപകടങ്ങൾ പെരുകാൻ കാരണം റോഡ് ഡിസൈനിങ്ങിലെ സങ്കീർണതയാണ്. ഹൈവേ വികസനം വേഗത്തിലാക്കാൻ റോഡ് നിർമാണ സാമഗ്രികളുടെ ജി.എസ്.ടി സംസ്ഥാനം ഒഴിവാക്കണം. മണൽ ഉൾപ്പെടെ ആവശ്യത്തിന് ലഭ്യമാക്കണം. റോഡ് വികസനത്തിന് പണം നൽകാൻ മുഖ്യമന്ത്രിയുടെ കത്ത് കാത്തിരിക്കുകയാണെന്നും കേന്ദ്രം അറിയിച്ചിരുന്നു. കേരളത്തിൽ ജലഗതാഗതത്തിന് വലിയ സാധ്യതയുണ്ട്. അതിന് പൊതുസ്വകാര്യ പങ്കാളിത്തം അനിവാര്യമാണ്. റബറൈസ്ഡ് റോഡുകളുടെ സാധ്യതകൾ കേന്ദ്രം പരിശോധിക്കുന്നു.
മഞ്ഞക്കുറ്റി
മഞ്ഞക്കുറ്റി സ്ഥാപിച്ച് കെ-റെയിൽ പദ്ധതിക്കായി ഒരു വർഷം ഉദ്യോഗസ്ഥർക്ക് ശമ്പളമായി മാത്രം കെറെയിൽ നിൽകിയത് 13.49 കോടി രൂപയാണ്. ഖജനാവിൽ നിന്നു 56.69 കോടിയാണ് ഈ പദ്ധതിക്കായി ചിലവഴിച്ചതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിപിആർ തയ്യാറാക്കിയ ജനറൽ കൺസൾട്ടൻസിയായ ഫ്രഞ്ച് കമ്പനിക്ക് നൽകിയത് 22.27 കോടിയാണെന്നുള്ള വിവരങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. കൈപുസ്തകം, സംവാദം, പ്രചാരണം, ശമ്പളം തുടങ്ങിയവക്കായി കോടികൾ ചെലവാക്കിയിട്ടും ഒടുവിൽ പദ്ധതി ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഇത്രയും തുക പാഴാക്കിയതെന്നുള്ളത് മറ്റൊരു യാഥാർത്ഥ്യവും. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സാമൂഹികാഘാത പഠനത്തിന് മഞ്ഞ കുറ്റികൾ സ്ഥാപിക്കുകയും എതിർത്ത സമരക്കാരെ ബലപ്രയോഗത്തിലൂടെ നേരിടുകയും ചെയ്തതും ഏറെ പ്രതിഷേധങ്ങൾ വിളിച്ചു വരുത്തിയിരുന്നു.
കനത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് കല്ലിടൽ അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ പിന്നോട്ട് വലിഞ്ഞത്. ഒടുവിൽ ഒന്നും നടക്കില്ലെന്നായപ്പോൾ പദ്ധതിയിൽ നിന്നും സർക്കാർ പിൻവാങ്ങാൻ തീരുമാനിക്കുകയായിരുന്നു. അതിനിടെ, പതിനൊന്ന് ജില്ലകളിലെ ഭൂമി ഏറ്റെടുക്കൽ സെല്ലിൽ ഒന്നര വർഷമായുള്ള 205 ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു. പ്രതിഷേധത്തെ തുടർന്ന് സാമൂഹികാഘാത പഠനം നിറുത്തി വച്ചതോടെ ഒന്നര വർഷമായി ഈ ഉദ്യോഗസ്ഥർക്ക് കാര്യമായ ജോലികളുണ്ടായിരുന്നില്ല. കേന്ദ്രാനുമതി കിട്ടാതെയാണ് സർക്കാർ പദ്ധതിക്കായി ഇറങ്ങിത്തിരിച്ചത്. അനുമതി ലഭിക്കുന്നതിനു മുമ്പ് ഭൂമി ഏറ്റെടുക്കൽ പാടില്ലെന്നിരിക്കെ സർക്കാർ ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിക്കുകയായിരുന്നു.
കെ-റെയിൽ വിരുദ്ധ സമരസമിതി നട്ട സമരവാഴയിൽ നിന്ന് വിളവെടുത്ത കുല പൊതുലേലത്തിൽ വൻതുകയ്ക്ക് വിറ്റു പോയത് പ്രതിഷേധത്തിന്റെ നേർ ചിത്രമായിരുന്നു
പൊന്നുംവിലയ്ക്കാണ് തിരുവല്ല കുന്നന്താനത്ത് ഒരു വാഴക്കുല ലേലത്തിൽ പോയത്. മഞ്ഞക്കുറ്റി ഇട്ടതോടെ കിടപ്പാടം നഷ്ടപ്പെട്ട ചെങ്ങന്നൂരിലെ തങ്കമ്മയുടെ വീട് നിർമ്മാണത്തിനായി ഈ തുക സമരസമിതി കൈമാറുകയും ചെയ്തു. ആലോചന കൂടാതെ എടുത്തു ചാടി വൻ കിട പദ്ധതികൾക്ക് പുറപ്പെടുമ്പോൾ സർക്കാർ ഇനിയെങ്കിലും സാധാരണക്കാരന്റെ ജീവിത നിലവാരവും അതിനു ഉതകുന്ന പരിപാടികളും നടപ്പാക്കണം. അതിനായി ജനഹിതം കൂടി നോക്കണം എന്നു മാത്രം.
പ്രിജിത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്