കൊച്ചി: വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികളായ നാലംഗ സംഘം വളഞ്ഞിട്ട് ക്രൂരമായി മര്‍ദിച്ചു. ക്രൂരതയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ മാതാപിതാക്കള്‍ക്കൊപ്പം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ മാസം 16 ന് സ്‌കൂളില്‍ വച്ചുണ്ടായ ചെറിയ തര്‍ക്കമാണ് തൊട്ടടുത്ത ദിവസം സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്‌കൂള്‍ വിട്ടതിനുശേഷം വൈകിട്ട് സമീപത്തുള്ള ഇടവഴിയില്‍ വച്ചായിരുന്നു സംഭവം. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് നാലംഗ സംഘം വിദ്യാര്‍ത്ഥിയെ ഇവിടേക്ക് വിളിച്ചുവരുത്തി ആക്രമിച്ചതും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതും. വിദ്യാര്‍ത്ഥിയെ ക്രൂരമായി പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷമായിരുന്നു മര്‍ദനം.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് പൊലീസ് മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതികളായ വിദ്യാര്‍ത്ഥികളെ തിരിച്ചറിയുകയുമായിരുന്നു. കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് പ്രത്യേക പിടിഎ യോഗം വിളിച്ചുചേര്‍ത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
