തിരുവനന്തപുരം: ഭക്ഷ്യ -സിവിൽ സപ്ളൈസ് വകുപ്പിന്റെയും സപ്ളൈകോയുടെയും ഓണക്കാല മുൻഒരുക്കങ്ങൾ അന്തിമഘട്ടത്തിലെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഇതിനായി 1,65,932 മെട്രിക് ടൺ അരിയും 24,506 മെ.ടൺ ഗോതമ്പും വിപണിയിൽ എത്തിക്കും. ഓണം പ്രമാണിച്ച് മുൻഗണനേതര വിഭാഗത്തിന് സ്പെഷൽ അരി വിതരണം അടുത്തമാസം ആരംഭിക്കും. നീല കാർഡുകാർക്ക് 3 കിലോ അരി 10.90 രൂപ നിരക്കിലും 2 കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നൽകും.
സൗജന്യ ഓണക്കിറ്റ് 6,09,305 എണ്ണം, 16 ഇനങ്ങൾ
2026-ലെ ഓണത്തോടനുബന്ധിച്ച് എഎവൈ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനായി 53 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
എഎവൈ (മഞ്ഞകാർഡ്) ഗുണഭോക്താക്കൾക്കുള്ള കിറ്റ് വിതരണം ഓഗസ്റ്റ് 10-ന് ആരംഭിക്കും. വിതരണം ഉത്രാടം ദിനമായ ഓഗസ്റ്റ് 25-നകം പൂർത്തിയാക്കും. 2026 ജൂണിലെ കണക്ക്പ്രകാരം ആകെ 6,09,305 കിറ്റുകളാണ് വേണ്ടത്. തുണി സഞ്ചി ഉൾപ്പെടെ 16 ഇനം ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റ് ഒന്നിന് ഉദ്ദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്.
സപ്ലൈകോ ഓണം ഫെയറുകൾ
വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഈ വർഷം 3 ജില്ലകളിൽ ഓണം മെഗാ ട്രേഡ് ഫെയറുകളും 11 ജില്ലകളിൽ ഓണം ജില്ലാ ഫെയറുകളും 126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും സംഘടിപ്പിക്കും. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ആഗസ്റ്റ് 8 മുതൽ 25 വരെ ഓണം മെഗാ ട്രേഡ് ഫെയറുകൾ നടത്തും. 11 ജില്ലകളിൽ ഓണം ജില്ലാ ഫെയറുകൾ ആഗസ്റ്റ് 16 മുതൽ 25 വരെയാണ്.
ഭക്ഷ്യവകുപ്പിന് ഇതുവരെ അനുവദിച്ച ആകെ തുക 448.05 കോടി രൂപ
ഈ സർക്കാരിൻെ്റ രണ്ടുമാസത്തെ പ്രവർത്തന കാലയളവിൽ ഇതുവരെ 448.05 കോടി രൂപയാണ് ഭക്ഷ്യ-സിവിൽസപ്ളൈസ് വകുപ്പിന് അനുവദിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രത്യേക താൽപര്യമെടുത്താണ് ഇത്രയും തുക അനുവദിച്ചത്. കഴിഞ്ഞ സർക്കാർ 2025-26 സാമ്പത്തികവർഷത്തിലാകട്ടെ, ആകെ അനുവദിച്ചത് 700 കോടി രൂപമാത്രമാണ്.
മാർക്കറ്റ് ഇടപെടലിന് 273 കോടി രൂപ. (സൗജന്യകിറ്റ് വിതരണത്തിന് 53 കോടി രൂപ ഉൾപ്പെടെ).
നെല്ല് സംഭരണ സംസ്ഥാന പ്രോത്സാഹന ബോണസ് ഇനത്തിൽ 154.79 കോടി രൂപ.
ഗതാഗത ചാർജ് ഇനത്തിൽ 20.26 കോടി രൂപ
മുൻഗണനാ വിഭാഗത്തിൽ
100 ദിവസം കൊണ്ട് അരലക്ഷം റേഷൻ കാർഡുകൾ
അരലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ:- സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളിൽ ആദ്യലക്ഷ്യത്തിൽ റെക്കോർഡ് നേട്ടമാണ് ഭക്ഷ്യ-സിവിൽസപ്ളൈസ് വകുപ്പ് കൈവരിച്ചത്.
ആകെ 76,338 ഓൺലൈൻ അപേക്ഷകൾ ലഭിച്ചതിൽ 73,024 അപേക്ഷകൾ അംഗീകരിച്ച് മുൻഗണനാ റേഷൻകാർഡ് അനുവദിച്ചു. ഇത് സർവകാല റെക്കോഡാണ്.
അതിൽ 1353 അപേക്ഷകൾ മതിയായ രേഖകൾ ഹാജരാക്കാൻ തിരിച്ചുനൽകി. 2011 എണ്ണം നിരസിച്ചു. 73,024 പുതിയ മുൻഗണനാ കാർഡുകാർക്കും അടുത്തമാസം മൂന്ന് മുതൽ സൗജന്യ റേഷൻ നൽകിത്തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
കൂടുതൽ അർഹരായ ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷകൾ ലഭ്യമാക്കുന്നതിനായി ആർസിഎംഎസ് ഡാറ്റാബേസിൽ നിന്ന് സാധ്യതയുള്ളവരുടെ പട്ടിക വാർഡ് അടിസ്ഥാനത്തിൽ തരംതിരിച്ച് വാർഡ് അംഗങ്ങൾക്കും സിഡിഎസുകൾക്കും കൈമാറിയിട്ടുണ്ട്. അർഹരായവരെ കണ്ടെത്തി അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
