കൊച്ചി: നീണ്ടകരയില്‍ വച്ച് കാണാതായ 26കാരനായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി ഇന്ത്യന്‍ നാവികസേന. വിദഗ്ധ സ്കൂബ സംഘവും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ആഴക്കടലില്‍ തിരച്ചില്‍ വ്യാപിപ്പിക്കുന്നതിനായി കൊച്ചിയില്‍നിന്ന് പുറപ്പെട്ട നാവികസേനയുടെ അതിവേഗ പട്രോളിങ് യുദ്ധക്കപ്പലായ ഐഎന്‍എസ് കല്പേനി നിലവില്‍ നീണ്ടകര തീരത്തുനിന്ന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിട്ടുണ്ട്.
കപ്പലിലുള്ള നാവികസേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡൈവിങ് സംഘം മറൈന്‍ എന്ഫോഴ്സ്മെന്റുമായി ഏകോപിപ്പിച്ചാണ് പരിശോധന നടത്തുന്നത്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് ബോട്ട് അടയാളപ്പെടുത്തിയ കൃത്യമായ പോയിന്റുകളില്‍ ഡൈവര്‍മാര്‍ നിലവില്‍ കടലില്‍ ഇറങ്ങി പരിശോധന ആരംഭിച്ചിട്ടുണ്ട്. അടിത്തട്ടിലെ ദൃശ്യതയും നിരീക്ഷണ ശേഷിയും വര്‍ധിപ്പിക്കുന്നതിന് പോര്‍ട്ടബിള്‍ സോണാര്‍ സാങ്കേതികവിദ്യയും സംഘം ഉപയോഗിക്കുന്നുണ്ട്.
പത്തു ദിവസം മുന്‍പാണ് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഗൗതം കൃഷ്ണയെ കാണാതായത്. അപകടത്തില്‍പ്പെട്ട 14 പേരില്‍ ഗൗതമിന്റെ അച്ഛന്റെയും മുത്തച്ഛന്റെയും മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. തിരച്ചിലിന് നാവികസേനയെ നേരിട്ട് രംഗത്തിറക്കണമെന്ന ആവശ്യവുമായി ഗൗതമിന്റെ അമ്മ രേഷ്മ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും അടിയന്തര ഇടപെടലിനെത്തുടര്‍ന്നാണ് ഹെലികോപ്റ്ററുകള്‍ക്ക് ആവശ്യമായ ഇന്ധന സൗകര്യങ്ങള്‍ ഒരുക്കുകയും നാവികസേനയുടെ സേവനം ലഭ്യമാക്കുകയും ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
