കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത സംഭവത്തില്‍ വിശദീകരണവുമായി യുവതി. യാത്രാമധ്യേ ഉണ്ടായ ടോയ്‌ലറ്റ് എമര്‍ജന്‍സിയും തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദവും കാരണമാണ് അബദ്ധം സംഭവിച്ചതെന്ന് മലപ്പുറം സ്വദേശിനിയും അവതാരകയുമായ മുംതാസ് ബീഗം മാധ്യമങ്ങളോട് വ്യക്തമാക്കി. ചെയ്ത തെറ്റിനെ ഒരിടത്തും ന്യായീകരിക്കുന്നില്ലെന്നും നിയമപരമായ പിഴയൊടുക്കി പ്രശ്‌നം പരിഹരിച്ചിട്ടും തനിക്കെതിരെ ക്രൂരമായ സൈബര്‍ വിചാരണയാണ് നടക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കട്ടപ്പന-മാനന്തവാടി റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസിനുള്ളിലെ 'ഗ്ലാസ് ബ്രേക്കിങ് ഹാമര്‍' ഉപയോഗിച്ച് യുവതി വശത്തെ ചില്ല് തകര്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്താന്‍ ജീവനക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം. കോട്ടയ്ക്കലില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്നു മുംതാസ്. യാത്രാമധ്യേ കടുത്ത ടോയ്‌ലറ്റ് എമര്‍ജന്‍സി ഉണ്ടായതോടെ ലുലു മാളിന് സമീപത്തോ മിംസ് ആശുപത്രിക്ക് അടുത്തോ ബസ് നിര്‍ത്താന്‍ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.
ബസ് നിര്‍ത്താന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ കര്‍ശനമായി പറഞ്ഞു. വലിയ എമര്‍ജന്‍സിയാണെന്നും ഇറങ്ങണമെന്നും പലതവണ ആവശ്യപ്പെട്ടിട്ടും അവര്‍ കേട്ടില്ല. ആ സമയത്ത് താന്‍ ഒറ്റയ്ക്കായിരുന്നു, മാനസികമായി വലിയ പാനിക് അവസ്ഥയിലായി. അങ്ങനെ സംഭവിച്ചുപോയ അബദ്ധമാണ് ചില്ലുതകര്‍ക്കല്‍. എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തിറങ്ങാനാണ് ആദ്യം നോക്കിയതെന്നും മുംതാസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ ബസ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക് എടുക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. പൊലീസ് സ്റ്റേഷനില്‍ വെച്ച് മുംതാസ് ജീവനക്കാരോട് ക്ഷമാപണം എഴുതി നല്‍കി. ബസിന്റെ ചില്ല് തകര്‍ത്ത ഇനത്തിലും ട്രിപ്പ് മുടങ്ങിയ വകയിലുമായി 28,000 രൂപ പിഴയും ഒടുക്കി. നിയമപരമായി പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതെന്ന് യുവതി പറയുന്നു.
പ്രശ്‌നം പരിഹരിച്ച് അഞ്ചാം ദിവസമാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ആദ്യം ഒരു സ്വകാര്യ ബസിന്റെ പേജില്‍ മുഖം മറച്ചാണ് വീഡിയോ വന്നിരുന്നതെങ്കിലും പിന്നീട് പല പേജുകളും മുഖം വ്യക്തമാകുന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിച്ചു. തന്റെ അനുവാദമില്ലാതെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെയും മുംതാസ് രൂക്ഷമായി പ്രതികരിച്ചു. താന്‍ ധരിച്ച വസ്ത്രത്തെയും ലുക്കിനെയും പരിഹസിച്ചാണ് സൈബര്‍ ആക്രമണം നടക്കുന്നത്. അവതാരകയായി ജോലി ചെയ്യുന്ന തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്ത് നശിപ്പിക്കാന്‍ ശ്രമിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു സ്ത്രീക്ക് ഏത് സാഹചര്യത്തിലും ഇത്തരം ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. തെറ്റ് മനസിലാക്കി പിഴയൊടുക്കിയിട്ടും, തന്നെയും കുടുംബത്തെയും വേട്ടയാടുന്ന രീതിയിലുള്ള സൈബര്‍ വിചാരണ സങ്കടകരമാണെന്നും മുംതാസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
