മൂവാറ്റുപുഴ: വിസ തട്ടിപ്പ് കേസിൽ നിർമ്മാതാവ് ജോബി ജോർജ്‌ക്ക് നാല് വർഷം തടവുശിക്ഷ വിധിച്ച് എറണാകുളം അഡീഷണൽ സെഷൻസ് കോടതി. രണ്ട് കേസുകളിലായാണ് ശിക്ഷ. കൂടാതെ 66.5 ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു. യുകെയിൽ വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസുകളിലാണ് ശിക്ഷ.
മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്–ഡാർലി ബിജു ദമ്പതികൾ എന്നിവരുടെ പരാതികളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് കോടതി വിധി പ്രസ്താവിച്ചത്. പരാതിക്കാരെ തുടക്കം മുതൽ തന്നെ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
രാജേഷ് മാത്യുവിൽ നിന്ന് 2011ൽ രണ്ടുതവണയായി 50 ലക്ഷം രൂപ ജോബി കൈപ്പറ്റിയിരുന്നു. യുകെയിലേക്ക് വിസ ശരിയാക്കി നൽകാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് പണം തിരികെ നൽകുന്നതിന്റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും അത് മടങ്ങിയതോടെയാണ് രാജേഷ് മാത്യു പൊലീസിൽ പരാതി നൽകിയത്. ഈ കേസിൽ 50 ലക്ഷം രൂപ പിഴയായി നൽകണം, അതിൽ നിന്നുള്ള തുക പരാതിക്കാരന് നൽകണമെന്നും കോടതി ഉത്തരവിട്ടു.
മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്–ഡാർലി ബിജു ദമ്പതികളിൽ നിന്നും യുകെയിൽ ബിസിനസ് പങ്കാളിത്തവും സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്ത് ജോബി പണം തട്ടിയതായും കേസിൽ കണ്ടെത്തി. ലണ്ടനിലെ ന്യൂകാസിലിൽ ഒരു ‘ഓഫ്-ലൈസൻസ്’ ഷോപ്പിൽ പങ്കാളിത്തം നൽകാമെന്നും, ഡാർലിക്ക് ലണ്ടനിലെ എൽബിഎ കോളേജിൽ ബിസിനസ് ഇൻഫർമേഷൻ ഡിപ്ലോമയ്ക്ക് അഡ്മിഷൻ നൽകാമെന്നുമായിരുന്നു വാഗ്ദാനം.
എന്നാൽ യുകെയിലെത്തിയതോടെയാണ് തട്ടിപ്പ് മനസ്സിലായത്. പണം തിരികെ ചോദിച്ചപ്പോൾ ജോബി ഭീഷണിപ്പെടുത്തിയതായും പരാതിക്കാർ പൊലീസിന് മൊഴി നൽകി. ഈ കേസിൽ ജോബിയെ രണ്ടുവർഷം തടവിനും 16.52 ലക്ഷം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു.
കേസിന്റെ വിചാരണ ആദ്യം മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു. പിന്നീട് ഇഡി അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് കേസ് പിഎംഎൽഎ കേസുകൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. ശിക്ഷാവിധി നടപ്പാക്കുന്നതിന് ഒരു മാസത്തെ സ്റ്റേ വിചാരണക്കോടതി അനുവദിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
