തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ പ്രവർത്തനത്തിൽ നിർണ്ണായകമായ അഴിച്ചുപണിക്ക് ഒരുങ്ങി പുതിയ സർക്കാർ. മുൻ പിണറായി സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) സംവിധാനം ഉടച്ചുവാർത്ത്, സ്റ്റേഷൻ ഭരണം വീണ്ടും സബ് ഇൻസ്പെക്ടർമാർക്ക് (SI) നൽകാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
പകരം പഴയ സർക്കിൾ ഇൻസ്പെക്ടർ (CI) സംവിധാനം പുനഃസ്ഥാപിക്കും.ഇത് സംബന്ധിച്ച വിശദമായ പദ്ധതി റിപ്പോർട്ട് സംസ്ഥാന ഡിജിപി റാവാഡ ചന്ദ്രശേഖർ തയ്യാറാക്കിയിട്ടുണ്ട്. അദ്ദേഹം ഇന്ന് നിയുക്ത ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി റിപ്പോർട്ട് സമർപ്പിക്കും.
പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ പ്രതിവർഷം 3000-ൽ അധികം എഫ്ഐആറുകൾ (FIR) രജിസ്റ്റർ ചെയ്യുന്ന പ്രധാന വലിയ സ്റ്റേഷനുകളിൽ (A ക്ലാസ്) മാത്രമേ ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരുകയുള്ളൂ. എന്നാൽ ആയിരത്തിൽ താഴെ മാത്രം എഫ്ഐആറുകൾ വരുന്ന ബി, സി ക്ലാസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒ പദവി മാറി ഭരണം പൂർണ്ണമായും എസ്ഐമാർക്ക് കൈമാറും. പ്രധാന സ്റ്റേഷനുകൾ ഒഴികെ, മറ്റ് സ്ഥലങ്ങളിൽ രണ്ട് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ (CI) എന്ന പഴയ രീതി നിലവിൽ വരും.
ഇത്തരത്തിൽ സ്റ്റേഷൻ ഭരണച്ചുമതലയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന സിഐമാരെ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും പോക്സോ (POCSO) കേസുകൾ അന്വേഷിക്കുന്നതിനുമുള്ള പ്രത്യേക ഡിവിഷനുകളിലേക്ക് മാറ്റി നിയമിക്കും. മുൻ സർക്കാരിന്റെ കാലത്ത് 480 സ്റ്റേഷനുകളിലാണ് സിഐമാരെ എസ്എച്ച്ഒമാരാക്കി നിയമിച്ചിരുന്നത്. എന്നാൽ ഈ സംവിധാനം പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർക്കാരിന്റെ ഈ അടിയന്തര നീക്കം.
കൂടാതെ, സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാനും ഡിജിപിയുടെ റിപ്പോർട്ടിൽ പ്രത്യേക പദ്ധതികൾ നിർദ്ദേശിക്കുന്നുണ്ട്. പുതിയ സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്താനായി ലഹരി വിരുദ്ധ പ്രചാരണം അടക്കം 20 പ്രധാന കർമ്മപദ്ധതികളാണ് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
